Tuesday, July 12, 2011

`സെക്‌സ്‌ വര്‍ക്കില്‍ ' ഒരു ഹരിത വിപ്ലവം!
`സംഘടനാപ്രവര്‍ത്തന' ത്തിനിടയില്‍ പണത്തിനു ഞെരുക്കം അനുഭവപ്പെടുമ്പോള്‍ `സെക്‌സ്‌ വര്‍ക്കിനും' പോകുമെന്ന്‌ നളിനിയേടത്തി പറഞ്ഞിരിക്കുന്നതു വായിച്ചപ്പോള്‍ മറ്റൊരു സംഭവമാണ്‌ എനിക്കോര്‍മ്മ വന്നത്‌.
തിരുവനന്തപുരം നഗരത്തില്‍ പലയിടത്തും 'വശപ്പിശകായി� നില്‍ക്കുന്നതു കണ്ടിട്ടുള്ള ഒരു സ്‌ത്രീയെ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ പത്മതീര്‍ത്ഥക്കുളത്തിനു സമീപം `പച്ചക്കറി വില്‍പ്പനക്കാരിയുടെ ' വേഷത്തില്‍ അടുത്തിടെ ഞാന്‍ കണ്ടു. ഞാനവരുടെ അടുത്തുചെന്നു സന്തോഷത്തോടെ പറഞ്ഞു: `ഏതായാലും നന്നായി. ചേച്ചി പഴയ പരിപാടിയൊക്കെ നിര്‍ത്തിയല്ലോ!'
`അങ്ങനൊന്നുമില്ല. ഇപ്പോഴും ഫ്രീടൈമില്‍ ചില്ലറ ഏര്‍പ്പാടൊക്കെയുണ്ട്‌.' സത്യസന്ധമായ ആ സെക്‌സ്‌ വര്‍ക്കറുടെ മറുമൊഴി!

ഹരിദ്വാരവും, വേശ്യകളും

`ഹരിദ്വാരില്‍ മണികള്‍ മുഴങ്ങുന്നു'വും `വേശ്യകളെ നിങ്ങള്‍ക്കൊരമ്പലവും' ഏതാണ്ട്‌ ഒരേകാലത്ത്‌ വായിച്ചിരുന്നതിനാല്‍ രണ്ടിലെയും വികലമായ ജീവിതദര്‍ശനം എന്നിലെ പൂര്‍വ്വകുമാരനെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. (ആദ്യത്തേത്‌ ലഹരിയേയും രണ്ടാമത്തേത്‌ അസന്മാര്‍ഗ്ഗത്തെയുമാണ്‌ ഗ്ലാമറൈസ്‌ ചെയ്‌തത്‌. `അസ്‌തിത്വ ദുഃഖസാഹിത്യം ' -ആധുനിക സാഹിത്യമല്ല - കേരളീയ യുവതയില്‍ നക്‌സലിസത്തിനു സമാനമായി സൃഷ്‌ടിച്ച സാമൂഹിക വിപത്തിനെക്കുറിച്ച്‌ നമ്മുടെ `അപനിര്‍മ്മാണപടുക്കളാരും കാര്യമായി പഠിച്ചുകണ്ടിട്ടില്ല!)
(ഒരു വേശ്യ ലിംഗത്തില്‍ നല്‍കിയ `സ്‌നേഹസമ്മാനത്തിന്റെ' ഭീതിയും അപമാനവും സഹിക്കവയ്യാതെ ജീവനൊടുക്കിയ എന്റെ ഒരു കൗമാരോത്തര ആത്മമിത്രത്തിന്റെ വിഷാദസ്‌മരണയും ഈ നിമിഷം എന്നിലുണരുകയാണ്‌. ജീവിച്ചിരുന്നുവെങ്കില്‍ ഇടതുപക്ഷപ്രസ്ഥാനത്തിലും സാഹിത്യത്തിലുമൊക്കെ നന്നായി തിളങ്ങുമായിരുന്ന ഒരു പ്രതിഭാധനനായിരുന്നു എന്റെയാ കൂട്ടുകാരന്‍. ഇങ്ങനെ, വേശ്യകള്‍ പ്രാണനപഹരിച്ച എത്രയെത്ര ജീവിതങ്ങള്‍ നമ്മുടെ ചുറ്റും അറിയപ്പെടാതെ ഉണ്ടായിരിക്കണം?)

മൈഥുനം എന്ന യജ്ഞം

മൈഥുനത്തെ ഒരു യജ്‌ഞത്തോടാണ്‌ ബൃഹദാരണ്യകോപനിഷത്ത്‌ സാമ്യപ്പെടുത്തുന്നത്‌. സാമ്പ്രയോഗത്തിനു മുമ്പായി ഭാര്യയെ സ്‌തുതിക്കണമെന്ന്‌ അത്‌ അനുശാസിക്കുന്നു. സ്‌ത്രീ-പുരുഷന്മാര്‍ പരസ്‌പരം ആത്മീയാനന്ദത്തിന്റെ മധുനുകരുന്ന രതിക്രീഡയെ ഒരു `മധുവിദ്യയായാണ്‌ ഉപനിഷത്ത്‌ ഉദീരണം ചെയ്യുന്നത്‌. `അവിവേകത്തോടെ' മൈഥുനം നിര്‍വ്വഹിക്കുന്ന ബ്രാഹ്മണവേഷധാരി അകാല മൃത്യുവിനെയാകും ക്ഷണിച്ചുവരുത്തുകയെന്നും അതു താക്കീത്‌ ചെയ്യുന്നു. യാഗം ചെയ്യുന്നവന്‍ ഏതെല്ലാം ലോകങ്ങളെ പ്രാപിക്കുന്നുവോ അതെല്ലാം, സൂക്ഷ്‌മമായറിഞ്ഞ്‌ മൈഥുനം നിര്‍വ്വഹിക്കുന്നവനും ലഭ്യമാണെന്നാണ്‌ ശുദ്ധവേദാന്തിയായ ശങ്കരാചാര്യര്‍ അര്‍ത്ഥശങ്കയ്‌ക്കിടമില്ലാത്ത വണ്ണം പറഞ്ഞിരിക്കുന്നത്‌.
-ലൈംഗികതയെന്നത്‌ സ്‌നേഹം തന്നെയാണെന്നാണ്‌ മനീഷികളായ എക്കാലത്തെയും ആചാര്യന്മാര്‍ സാക്ഷ്യപ്പെടുത്തുന്നത്‌. (ആചാര്യ വാത്സ്യായനന്‍ മുതല്‍ ഡോ.ബാര്‍ബറാകിന്‍സ്‌ലി വരെയുള്ള ലൈംഗിക ശാസ്‌ത്രജ്ഞന്മാരും) സാഫോ മുതല്‍ മാധവിക്കുട്ടിയും ഇന്ദുമേനോനും വരെയുള്ള എഴുത്തുകാരികളും സോഫോക്ലീസു മുതല്‍ സി.വി.ബാലകൃഷ്‌ണന്‍ വരെയുള്ള എഴുത്തുകാരും മറിച്ചല്ല പറയുന്നത്‌.ഈ സനാതനസത്യത്തെ കേരളത്തിന്റെ `ഠ' വട്ടത്തിലിരുന്നുകൊണ്ട്‌ എക്‌സ്‌. നക്‌സലൈറ്റായ ഏതെങ്കിലും ലൈംഗിക സൈദ്ധാന്തികന്‍ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അതുകണ്ട്‌ ചിരിച്ചു മണ്ണുകപ്പുകയല്ലാതെ മറ്റെന്തുപായം? സാക്ഷാല്‍ കുഞ്ചന്‍ നമ്പ്യാര്‍ ഇന്നില്ലാതെ പോയത്‌ ഇവരുടെയൊക്കെ ഭാഗ്യമെന്നേ പറയേണ്ടു!

No comments: