Wednesday, January 11, 2012

നിരീക്ഷണം: ഇയാളെ എങ്ങനെ സഹിക്കുന്നു? (ഇവളെയും!)



Marriage is official prostitution : Karl Marx

നിയമം നിറവേറ്റ
ലെത്ര-യീ ദാമ്പത്യത്തില്‍
നയമെത്രയാണഭി
നയമെത്രയാണെന്നും
കുഴിച്ചു കുഴിച്ചുനാ-
മനിഷ്ടസ്മൃതികള്‍ത-
ന്നഴുക്കു പരതിച്ചെ-
ന്നെത്തുന്നു നരകത്തില്‍.

കണ്ണീര്‍പ്പാടം-(വൈലോപ്പിള്ളി)

കൈക്കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍വരെ പീഡനത്തിനിരയാകുന്ന മലയാളി സമൂഹം സ്ത്രീകള്‍ക്കനുകൂലമായ സഹതാപതരംഗം പ്രബലമായ ഒരിടമാണ്. എന്നാല്‍, മാധ്യമങ്ങളിലും, നാല്‍ക്കവലചര്‍ച്ചകളിലും ലിംഗാധിഷ്ഠിത പീഡനത്തിനെതിരായ രോഷവും അനുതാപവും ഏറെവഴിഞ്ഞിട്ടും ഇവിടെ പീഡനങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. ഒപ്പം, സാമ്പ്രദായിക കുടുംബചട്ടക്കൂടുകളില്‍ നിന്നും സാമൂഹിക നിബന്ധനകളില്‍ നിന്നും വഴിമാറിപ്പോകുന്ന, പോകാനാഗ്രഹിക്കുന്ന, പുരുഷന്‍മാരെയും സ്ത്രീ പീഡകരുടെ പട്ടികയില്‍ നമ്മുടെ സമൂഹം ഉള്‍പ്പെടുത്തുന്നു. 'ഇയാളെ എങ്ങനെ സഹിക്കുന്നു?', സ്ത്രീപക്ഷപാതപരമായി സമൂഹം പലപ്പോഴും പരിതപിക്കുന്നു, ചിലപ്പോള്‍ രോഷം കൊള്ളുന്നു. മദ്യാസക്തിയും, മാനസിക പ്രശ്‌നങ്ങളുമുള്ള പുരുഷന്‍മാരാണ് കൂടുതലും ഈ വിമര്‍ശനത്തിന്റെ ഇരകള്‍. കുടുംബത്തിലെ അന്തഃഛിദ്രങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും പുരുഷനുമേല്‍ കെട്ടിവയ്ക്കുന്ന സമൂഹം സ്ത്രീയെ സര്‍വ്വംസഹയും സദാ രക്തസാക്ഷിയുമായി വാഴ്ത്തുന്നു. ദാമ്പത്യകലഹങ്ങളിലെ ഒന്നാം പ്രതിയും നമ്മുടെ ദൃഷ്ടിയില്‍ പുരുഷന്‍ തന്നെ. ഒന്നുകില്‍ മലയാളി പുരുഷവര്‍ഗ്ഗത്തില്‍ നല്ലൊരു വിഭാഗത്തിന് മാനസികവൈകല്യം സംഭവിച്ചിരിക്കുന്നു! അല്ലെങ്കില്‍ സ്ത്രീ-പുരുഷ പ്രശ്‌നങ്ങളോടുള്ള ഏകപക്ഷീയ നിലപാട് മൂലം നമ്മുടെ കാഴ്ചപ്പാടിനു വൈകല്യം ഉണ്ടായിരിക്കുന്നു.
ഇത്തരുണത്തില്‍ വിവാഹബന്ധത്തിലെ പ്രഹേളികകളെ മലയാളി സന്ദര്‍ഭത്തില്‍ നമുക്കൊന്നു പരിശോധിക്കാം;
ഓഫീസ് വിട്ട് നേരെ വീട്ടില്‍ വരേണ്ട ഗൃഹനാഥന്‍ ബാറിലേക്ക് പോകുന്നത് വീട്ടില്‍ ലഭിക്കാത്ത സൗഹൃദവും സന്തോഷവും അയാള്‍ക്കവിടെ ലഭിക്കുന്നതിനാലാണെന്ന് സംശയിച്ചാല്‍ തെറ്റുണ്ടോ? സ്ത്രീ പലപ്പോഴും വീടിന്റെ ചട്ടക്കൂടില്‍ പുരുഷന്റെ നിഴലായി ഒതുങ്ങിനില്‍ക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍ പുരുഷന്‍ കൂടുതല്‍ സ്ത്രീ-പുരുഷ സൗഹൃദങ്ങളിലേക്കും സമൂഹത്തിലെ സൗഹൃദത്തിന്റെ ഇതരമേച്ചില്‍പുറങ്ങളിലേക്കും പോകുവാന്‍ ആഗ്രഹിക്കുന്നു. ബാറുകളിലെ സൗഹൃദ വലയങ്ങളില്‍ തൊഴിലാളികള്‍ ഉള്‍പ്പെടുന്ന സാധാരണക്കാര്‍ മുതല്‍ ബുദ്ധിജീവികള്‍ വരെയുള്ളവരെ നമുക്കു കാണാം. എന്നാല്‍ ഓഫീസ് സൗഹൃദങ്ങള്‍ക്കപ്പുറം കേരളീയ സമൂഹത്തില്‍ ഗ്രാമീണരും നഗരങ്ങളില്‍ ഫ്‌ളാറ്റുകളില്‍ ജീവിക്കുന്നവരുമായ സ്ത്രീകള്‍ക്കൊഴികെ സ്ത്രീ-പുരുഷ സൗഹൃദങ്ങള്‍ കാര്യമായി ഇല്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ഭര്‍ത്താവിന്റെ മാത്രം സൗഹൃദത്തിന്റെ തണലിലാണ് ഭൂരിപക്ഷം മലയാളി സ്ത്രീകളുടെയും ജീവിതം. സൗഹൃദബന്ധത്തിലെ ഇത്തരം വിളളലുകളുടെ നെരിപ്പോടില്‍ നീറുന്ന നിരവധി കുടുംബങ്ങളെ നമുക്കു ചുറ്റും കാണാം. പുരുഷ സൗഹൃദത്തിന്റെ ചിരന്തനമായ മാധ്യമം മദ്യമാണെന്നിരിക്കേ ആ വഴിക്കു സഞ്ചരിക്കുന്ന പുരുഷപ്രവണതയെയും സമൂഹം അധിക്ഷേപിക്കുന്നു; 'ഇയാളെ എങ്ങനെ സഹിക്കുന്നു?'
വൈകിട്ട് വീട്ടിലേക്കു പുറപ്പെടും മുന്‍പ് മൊബൈല്‍ ഫോണിലെ വനിതാസുഹൃത്തുക്കളുടെ ഇന്‍കമിംഗ്, ഔട്ട്‌ഗോയിങ്, മിസ്സ്ഡ് കാളുകളെല്ലാം delete ചെയ്യുന്ന ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. വ്യവഹാര വിഷയങ്ങള്‍മാത്രം സംസാരിച്ച് ഭാര്യ ശല്യം ചെയ്യുന്നതിനാല്‍ ഈ സുഹൃത്ത് വൈകി മാത്രമേ വീട്ടില്‍ പോകാറുള്ളൂ.
സ്ത്രീപീഡകന്‍ എന്ന് പുരുഷനെ മുദ്രകുത്തുന്ന സമൂഹം സാഹചര്യസംബന്ധിയായി സ്ത്രീ പുരുഷനു സമ്മാനിക്കുന്ന പീഡനങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു. സവര്‍ണവരേണ്യഹിന്ദുവിഭാഗങ്ങളിലെയെങ്കിലും പല യുവ ഭര്‍ത്താക്കന്മാരും ഭാര്യവീട്ടുകാരുടെ ചൊല്‍പ്പടിയിലാണെന്നതു ഒരു സത്യം മാത്രം! ഇത്തരം സമൂഹങ്ങളില്‍, ഭര്‍ത്താവ് ഭാര്യയെക്കാള്‍ സാമൂഹികപദവിയിലും, സാമ്പത്തിക നിലയിലും പിന്നാക്കമാണെങ്കില്‍ തന്റെ സ്വാതന്ത്രാഭിവാഞ്ഛയ്ക്ക് മൂക്കുകയറിടുകയേ പുരുഷനു നിര്‍വ്വാഹമുള്ളൂ. അഥവാ അത് പൊട്ടിച്ചെറിഞ്ഞാല്‍ ഭാര്യവീട്ടുകാര്‍ ഉള്‍പ്പെടുന്ന യാഥാസ്ഥിതിക സമൂഹത്തിന്റെ മേല്‍പ്പറഞ്ഞ ലേബലിങിന് ഇരയാകുകയാകും ഫലം!
കണ്‍സ്യൂമര്‍ സംസ്‌കാരത്തിന് തീര്‍ത്തും ഇരയായിക്കഴിഞ്ഞിരിക്കുകയാണ് മലയാളി സ്ത്രീസമൂഹത്തിന്റെ നല്ലൊരു പരിച്ഛേദം. സീരിയല്‍, കണ്‍സ്യൂമര്‍, വായനാവിരുദ്ധസ്വഭാവം പെണ്‍മക്കളിലേക്കു കൂടി ഇവര്‍ സംക്രമിപ്പിക്കുന്നു. മിക്ക ടീനേജ്‌പെണ്‍കുട്ടികളും ഇന്ന് ആവശ്യത്തിലുമേറെ വേഷവിധാനങ്ങളുടെ തടവറയിലാണെന്നു പറയാം. അമ്മമാര്‍ക്കു സീരിയല്‍ താരങ്ങളാണു മാര്‍ഗ്ഗതാരകങ്ങളെങ്കില്‍ മക്കള്‍ക്ക് ധനുഷും വിജയുമാണ്!
ഉപഭോഗസംസ്‌കാരത്തിന് സ്ത്രീകളാണ് കൂടുതല്‍ ഇരയാകുന്നതെന്നതിനാല്‍ സ്ത്രീയുടെ അത്തരം അഭിലാഷങ്ങള്‍ കടംവാങ്ങിയും നിറവേറ്റികൊടുക്കുന്നവനാണ് നമുക്കുമുന്നില്‍ മാന്യനായ ഭര്‍ത്താവ്. ഭാര്യയ്ക്ക് ഏറ്റവും കൂടുതല്‍ സാരിയും ഏറ്റവും അത്യാധുനികമായ ഗൃഹോപകരണങ്ങളും വാങ്ങികൊടുക്കുന്ന
ര്‍ത്താവ് നല്ല ഭര്‍ത്താവ്. ഇതിനു നിര്‍വ്വാഹമില്ലാത്തവനോ, ഇക്കാര്യങ്ങളില്‍ വലിയ താത്പര്യം കാണിക്കാത്തവനോ, മോശപ്പെട്ട ഭര്‍ത്താവ്. കണ്‍സ്യൂമറിസത്തിന്റെകാലത്തെ ദാമ്പത്യത്തിന്റെ വിജയഫോര്‍മുല അതാണ്.
മലയാളി സമൂഹത്തില്‍ പുരുഷന് ലൈംഗികാഭിനിവേശവും പിരിമുറുക്കവും കൂടുതലായി ഉണ്ടെങ്കില്‍, സ്ത്രീക്ക് ഉപഭോഗതൃഷ്ണയും ധനമോഹവുമാണ് കൂടുതല്‍. മിക്ക കുമാരീപീഡനകേസുകളിലെയും മുഖ്യ മീഡിയേറ്റര്‍ സ്ത്രീ ആകുന്നത് സ്ത്രീസമൂഹത്തിലെ ധനാഭിലാഷത്തെയല്ലേ സൂചിപ്പിക്കുന്നത്? അധോലോക നേതൃത്വത്തിലും, സെക്‌സ് റാക്കറ്റുകളിലും ഏതൊരു വിഖ്യാത പുരുഷനോളം പ്രാബല്യം ശോഭാജോണിനുമില്ലേ? ശാരി എസ്. നായര്‍ ഉള്‍പ്പെടെയുള്ള കുമാരിമാരെ ചതിക്കുഴിയില്‍ വീഴു്ത്തു്ന്നതില്‍ അവരുടെ ഉറ്റ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ മുഖ്യപങ്കുവഹിച്ചിട്ടില്ലേ? അടുത്തിടെ, തന്റെ എന്‍.ആര്‍. ഐ കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിന് ഉറക്കഗുളിക നല്‍കി കഴുത്തില്‍ സാരിമുറുക്കി കൊന്നത് മലയാളിധര്‍മ്മപത്‌നി തന്നെ. കൊലയ്ക്കു മുന്‍പും പിന്‍പും കാമുകനുമായി ബന്ധപ്പെട്ടുവെന്നും വീട്ടില്‍ നട്ടുവളര്‍ത്തിയ പൈനാപ്പിള്‍ സ്‌നേഹോപഹാരമായി പൊതിഞ്ഞു നല്‍കിയാണ് അയാളെ യാത്രയാക്കിയതെന്നും കൂടി വായിക്കുമ്പോള്‍ നാം ഞെട്ടിപ്പോകുന്നു.
റിട്ടയര്‍ ചെയ്ത ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഒരിക്കല്‍ ഒരു തമാശ പങ്കുവച്ചു. മലയാളി പുരുഷന്റെ ജീവിതത്തില്‍ നാലു ഘട്ടങ്ങളാണുള്ളത്. ഒന്ന് 'വാനരഘട്ടം'- ബാല്യകാലം; വികൃതികള്‍ കാട്ടി തുള്ളിച്ചാടി നടക്കുന്നകാലം. രണ്ട് അശ്വഘട്ടം-യൗവനത്തില്‍ കുതിരയുടെ കരുത്തോടെ ജീവിക്കുന്നത്. മൂന്ന് ഗര്‍ദ്ദഭഘട്ടം-മധ്യവയസ്സില്‍ കഴുതയെപോലെ ചുമടെടുക്കുന്നത്. നാല് ശ്വാനഘട്ടം-ഒരു കിഴവന്‍ നായയെപോലെ എവിടെയെങ്കിലും കെട്ടിയിടപ്പെടുന്നു. വീട്ടുകാവല്‍, പേരക്കുട്ടികളെ സ്‌കൂള്‍ബസ് കയറ്റിവിടുക തുടങ്ങിയവയാണ് ഇക്കാലത്തെ ഏര്‍പ്പാടുകള്‍. സ്ത്രീക്കും ഇത്തരം ജീവിതഘട്ടങ്ങള്‍ ഉണ്ടെങ്കിലും ഈ 'പൗരുഷയാഥാര്‍ത്ഥങ്ങളെ'യും നാം കണ്ടില്ലെന്നു നടിക്കരുത്.
ചില ജീവിത സന്ദര്‍ഭങ്ങളില്‍, മഹാത്മാഗാന്ധിപോലും ധര്‍മ്മപത്‌നിയെ ആദര്‍ശാനുഷ്ഠാനത്തിനായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പഴിചാരുന്നവര്‍ ഭാര്യയുടെ പീഡനം സഹിക്കവയ്യാതെ വീടുവിട്ടിറങ്ങിയ ലിയോ ടോള്‍സ്റ്റോയി ഒരു റെയില്‍വേ സ്റ്റേഷനില്‍ കിടന്ന് മരിച്ച വസ്തുത പരിഗണിക്കാത്തതെന്താണ്? വൈകാരിക തലത്തില്‍, സ്ത്രീയും പുരുഷനും പരസ്പരം പീഡിപ്പിക്കുന്നുണ്ടെന്നതാണു സത്യം.
തലസ്ഥാന നഗരിയിലെ പഴയമട്ടിലുള്ള ഒരു ഹോട്ടലില്‍ ഭാര്യക്കും പേരക്കുട്ടികള്‍ക്കുമൊപ്പം വന്നിറങ്ങിയ ഒരു റിട്ടേയര്‍ഡ് ഉന്നതോദ്യോഗസ്ഥന്‍ ഭാര്യാപീഡനത്തിന് ഇരയാകുന്ന കാഴ്ച ഒരിക്കല്‍ നേരില്‍ കാണുവാനിട്ടയായി. എണ്‍പത്കഴിഞ്ഞ അദ്ദേഹം ഹോട്ടല്‍ കൗണ്ടറില്‍ പഴംപൊരിയുടെ വില ചോദിക്കുന്നു. കാറില്‍ ഇരുന്നിരുന്ന ഭാര്യയുടെ അടുത്ത് പോയി അതറിയിച്ച് മടങ്ങി വരുന്നു. പഴംപൊരിയുടെ ഒരു സാമ്പിള്‍ അവരെ കാട്ടുവാനായി പോയി പിന്നെയും മടങ്ങി വരുന്നു. പിന്നീട് പാഴ്‌സല്‍ വാങ്ങിപോകുന്നു. 'എത്ര പണം ഉണ്ടായിട്ടെന്താ സാര്‍, ആ പെണ്‍പിറന്നവര്‍ അങ്ങേര്‍ക്ക് ഒരു സൈ്വരവും കൊടുക്കില്ല', റിട്ട. ഉദ്യോഗസ്ഥന്റെ കുടുംബചരിത്രമറിയാവുന്ന കടക്കാരന്‍ പരിതപിച്ചു.
ടി.വി സീരിയല്‍ ജീവിതാവസ്ഥകള്‍ക്ക് അപകടകരമാംവിധം ഇരയായിക്കഴിഞ്ഞ മലയാളി സ്ത്രീസമൂഹം ഇന്ന് വേറിട്ടൊരു സാംസ്‌കാരികപരിഛേദമായി മാറികഴിഞ്ഞിരിക്കുന്നു. പുരുഷനെക്കാള്‍ കൂടുതല്‍ ടേക്ക്‌ഹോം- ജംഗ്ഫുഡ് ഭക്ഷണഭ്രമത്തിന് അടിമകളായി കഴിഞ്ഞിരിക്കുന്ന സ്ത്രീസമൂഹത്തിലെ നല്ലൊരുവിഭാഗം അടുക്കളയ്ക്ക് അവധികൊടുക്കുന്നതില്‍ ഇന്ന് സന്തോഷിക്കുന്നവരാണ്. ആ സമയംകൂടി സീരിയലുകള്‍ക്കും റിയാലിറ്റി ഷോകള്‍ക്കും മുന്‍പില്‍ ഇരിക്കാമല്ലോ! ദിനപത്രംപോലും വായിക്കാത്തവരാണ് പല സ്ത്രീകളുമെന്നതാണ് പരിതാപകരമായ മറ്റൊരു സത്യം.
വിവേകപൂര്‍വ്വം കൈകാര്യം ചെയ്താല്‍ പിരിമുറുക്കം ഒരളവോളം കുറയ്ക്കുന്ന മദ്യത്തെ കൊടുംവിഷമായി, ബുദ്ധിജീവി സ്ത്രീകള്‍പോലും ഇന്നു ബ്രാന്റുചെയ്യുന്നു. പുരുഷനെ അമിതമദ്യപനാക്കുന്നതില്‍ സ്ത്രീക്ക് കാര്യമായ പങ്കുണ്ടെന്ന് നമ്മുടെ നാട്ടിലെ ഗാര്‍ഹിക സാഹചര്യം പരിശോധിച്ചാല്‍ മനസ്സിലാക്കാം. ഇടക്കെപ്പോഴെങ്കിലും സിവില്‍ സപ്ലൈസില്‍ നിന്നും ഒരു ക്വാര്‍ട്ടര്‍വാങ്ങി വീട്ടില്‍കൊണ്ടുവച്ചു കഴിക്കുവാന്‍ ഭര്‍ത്താവിനെ അനുവദിക്കാത്ത പല സ്ത്രീകളും ബാറുകള്‍ സമ്മാനിക്കുന്ന അമിത മദ്യപാനത്തിലെക്കാണ് അയാളെ തള്ളിവിടുന്നത്.
ഗാര്‍ഹികാന്തരീക്ഷത്തില്‍ പുരുഷനും ഒരളവോളം വൈകാരിക പീഡനത്തിന് ഇരയാകുന്നുണ്ടെന്നതാണ് സത്യം. എന്നാല്‍ നമ്മുടെ സ്ത്രീപക്ഷ, മദ്യവിരുദ്ധ സന്‍മാര്‍ഗ്ഗവാദികള്‍ അക്കാര്യം അംഗീകരിച്ചു തരില്ലെന്നുമാത്രം!
Co-habitation എന്ന ഏറ്റവും സ്വതന്ത്രമായ സ്ത്രീപുരുഷ സഹവര്‍ത്തിത്വത്തിലേക്കാണ് യാഥാസ്ഥിതിക ദാമ്പത്തിക ജീവിതത്തിലെ ഇത്തരം വിള്ളലുകള്‍ ജാലകം തുറക്കുന്നത്. സ്ത്രീയ്ക്കും പുരുഷനും ഒരു പോലെ ഒട്ടെറെ സാമൂഹിക ബന്ധങ്ങളും സൗഹൃദങ്ങളും ലഭ്യമാക്കുന്ന സ്വതന്ത്രമായ ഒരാകാശമാണ് Co-habitation അഥവാ സഹജീവനം. സ്ത്രീധന സമ്പ്രദായം, ദാമ്പത്യ കലഹം, സ്ത്രീ പീഡനം, മദ്യാപാനാസക്തി, ആത്മഹത്യ തുടങ്ങീ ഒട്ടേറെ സാമൂഹിക പ്രതിസന്ധികള്‍ക്ക് പരിഹാരമായി Co-habitation-നെ പൊതുസമൂഹം ഇനിയെങ്കിലും ഉള്‍ക്കൊള്ളേണ്ടതാണ്.

email: hari_nilgiri @ yahoo.com

G.Hari Neelagiri, EF 7/105 (B-block)
Pandits colony Housing Board Flats,
Devaswam Board, TVM-695003,
Mob:9349874528
9-1-2011

Wednesday, January 4, 2012

മുകുന്ദന്റെ ആത്മവിചാരങ്ങള്‍.......…

(ഇക്കൊല്ലത്തെ സൂര്യാ പ്രഭാഷണ പരമ്പരയില്‍ എം. മുകുന്ദന്‍ നടത്തിയ പ്രസംഗം)

                          ഓര്‍ത്തെഴുതിയത് :
ഇക്കൊല്ലത്തെ സൂര്യാ പ്രഭാഷണപരമ്പരയില്‍ എം. മുകുന്ദന്‍ നടത്തിയ പ്രഭാഷണം ആത്മാര്‍ത്ഥതയും ആര്‍ജ്ജവവും നിറഞ്ഞതായിരുന്നു. ഒരു പുഴയോരത്തിരുന്ന് അസ്തമയസൂര്യന്റെ ശോണിമയില്‍ സംസാരിക്കുവാനായി ശ്രോതാക്കളെ മുകുന്ദന്‍ ക്ഷണിച്ചു. തന്റേത് ഒരു ചെറിയ ജീവിതമാണെങ്കിലും ഒട്ടനവധി വലിയജീവിതങ്ങള്‍ തനിക്ക് നേരില്‍ കാണുവാനും അനുഭവിക്കാനുമായതിന്റെ ആഹ്ലാദം പങ്കുവച്ചുകൊണ്ടാണ് മയ്യഴി പുഴയുടെ കഥാകാരന്‍ തന്റെ ആത്മവിചാരം തുടങ്ങിയത്. തന്നെ അന്നുമിന്നും സൈദ്ധാന്തികമായി ഏറെ സ്വാധീനിച്ചത് മാര്‍ക്‌സ്മുത്തച്ഛനായിരുന്നു. ആ മുത്തച്ഛന്‍ സ്വപ്നംകണ്ട പുതിയലോകം പുലരുവാനായി ജീവിതം ഹോമിച്ച ഒട്ടേറെ സുകൃതജന്‍മങ്ങള്‍ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ഉണ്ടായിരുന്നു. ഫ്രാന്‍സില്‍പോയി പഠിച്ച് ഉന്നതബിരുദങ്ങള്‍ നേടുകയും നാസിസത്തിനെതിരെ ജര്‍മ്മനിയില്‍ പൊരുതിയതിന് തുറുങ്കിലേറ്റപ്പെടുകയും ചെയ്ത മിച്ചിലോട്ട് മാധവന്‍ അത്തരത്തില്‍ ഒരാളായിരുന്നു. ഒരുപക്ഷെ ചരിത്രം കൃത്യമായി രേഖപ്പെടുത്താതെ പോയ എത്രയോ മഹദ്ജീവിതങ്ങള്‍ തന്റെ ചുറ്റുവട്ടത്തുണ്ടായിരുന്നുവെന്ന് മുകുന്ദന്‍ വികാരാധീനനായി ഓര്‍ത്തു. അവര്‍ കൊളുത്തിത്തന്ന നക്ഷത്രവെളിച്ചത്തിലാണ് നാമിന്ന് ജീവിക്കുന്നത്. എന്നാല്‍ ഇക്കാര്യം നാം പലപ്പോഴും ഓര്‍ക്കാതെപോകുന്നു. മൂട്ടവിളക്കിന്റെ വെട്ടത്തിലായിരുന്നു കുട്ടിക്കാലത്ത് താന്‍ പുസ്തകങ്ങള്‍ വായിച്ചിരുന്നത്. വായിച്ച് വായിച്ച് മൂട്ടവിളക്ക് കെട്ട്‌പോയ എത്രയോ രാത്രികള്‍…….. തന്റെ കുട്ടിക്കാലത്ത് മണ്ണെണ്ണ അവശ്യസാധനങ്ങളുടെ നിരയില്‍ മുന്‍പന്തിയിലായിരുന്നു. 1963-ല്‍ താന്‍ ഡല്‍ഹിയിലെത്തുമ്പോള്‍ അവിടം ഗോതമ്പ്പാടങ്ങളും കോളിഫ്‌ളവര്‍തോട്ടങ്ങളും നിറഞ്ഞ പ്രദേശമായിരുന്നു. കേരളത്തെപ്പോലെ ഇന്ന് ഡല്‍ഹിയും പാടേ മാറിപ്പോയിരിക്കുന്നു. ലോകത്തെ ഏത് ഉത്പന്നവും ലഭിക്കുന്ന ഷോപ്പിംങ് മാളുകള്‍, രമ്യഹര്‍മ്യങ്ങള്‍…… ഒപ്പം ചേരികളില്‍ കൊടുംശൈത്യത്തില്‍ കീറപ്പുതപ്പുപോലുമില്ലാതെ വിറച്ചു കഴിയുന്ന പാവങ്ങളും. വികസനത്തില്‍ നാം പലരെയും അനുകരിക്കുകയായിരുന്നു. പഴയ സോവിയറ്റ് റഷ്യയെ ആദ്യം അനുകരിച്ച നാം അവിടത്തെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നപ്പോള്‍ അമേരിക്കന്‍വികസനത്തെ മാതൃകയാക്കി. ഇന്ന് യൂറോപ്യന്‍ സമ്പദ്‌വ്യവസ്ഥയും തകര്‍ന്നുതരിപ്പണമായിരിക്കുന്നു. പല യൂറോപ്യന്‍രാജ്യങ്ങളിലും ഇന്ന് മനുഷ്യര്‍ക്ക് വീടുകളില്ല. ഒറ്റമുറികളിലാണ് പലരും കഴിയുന്നത്. ദുര്‍വ്യയത്തിന്റെ സാമ്പത്തികശാസ്ത്രം വേള്‍ഡ് ട്രേയ്ഡ്‌സെന്റര്‍ പോലെ മൂക്കുകുത്തിയിരിക്കുന്നു. പണ്ട് ഫ്രാന്‍സില്‍ പോകുമ്പോള്‍ അവിടത്തെ സുഹൃത്തുകള്‍ മുന്തിയ ഹോട്ടലുകളില്‍ കൊണ്ടുപോയി നിശാസല്‍ക്കാരങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് അത്തരം ധൂര്‍ത്തുകള്‍ അവസാനിച്ചിരിക്കുന്നു. എഴുത്തിന്റെ ആദ്യകാലത്ത്, തന്നെ അരാഷ്ട്രീയവാദിയെന്ന് പലരും മുദ്രകുത്തി. സ്വതേ ദുര്‍ബലനായ തനിക്ക് അന്നതിനെ എതിര്‍ക്കാന്‍ ഭയമായിരുന്നു. എന്നാല്‍ ഇന്ന് ആ ഭയം മാറി. രാഷ്ട്രീയക്കാര്‍ ആണ് ഇന്നത്തെ ഏറ്റവും വലിയ അരാഷ്ട്രീയ വാദികളെന്ന് താന്‍പറയും. നമ്മുടെ വികസനത്തെ പിന്നെയും പിന്നെയും പിന്നാക്കം കൊണ്ടുപോകുന്നത് രാഷ്ട്രീയക്കാരാണ.് ഇവരില്‍ ചിലര്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ചോര്‍ച്ചയും ബലക്ഷയവും തൊട്ടുപരിശോധിക്കുന്ന ചിത്രങ്ങള്‍ പത്രങ്ങളില്‍കണ്ടപ്പോള്‍ ചിരിയാണ് വന്നത്. ഒരു അണക്കെട്ടിന്റെ ശക്തി പരിശോധിക്കാന്‍ ഇവര്‍ക്ക് എന്ത് ശാസ്ത്രീയ അവബോധമാണുള്ളത്?
സ്ത്രീകളുടെജീവിതത്തിലുണ്ടായ ഉയര്‍ച്ച കേരളത്തിലെ ആശാവഹമായ മാറ്റങ്ങളിലൊന്നാണ്. സ്വന്തമായി ജോലിചെയ്ത് സ്വന്തം കാലില്‍ നില്‍ക്കുവാന്‍ ഒട്ടേറെ സ്ത്രീകള്‍ ഇന്ന് കരുത്ത് നേടിക്കഴിഞ്ഞു. ഒരിക്കല്‍ ഒരു അമേരിക്കന്‍സന്ദര്‍ശനവേളയില്‍ മലയാളിയായ ആതിഥേയന്റെ അനുജത്തി ഒന്നരയുംമുണ്ടുമുടുത്ത് പൂജാമുറിയില്‍ പറശിനികടവ് മുത്തപ്പന്റെ ഫോട്ടോയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥിക്കുന്ന രംഗം കണ്ടു. എന്നാല്‍ പിന്നീട് ആ പെണ്‍കുട്ടിയെ ജീന്‍സുംടോപ്പുമണിഞ്ഞ് ലാപ്‌ടോപ്പും കൈയ്യിലേന്തിയാണ് കണ്ടത്. ഏറെ ദൂരെയുള്ള ഒരു നഗരത്തിലെ തന്റെ ഓഫീസിലെക്ക് പോകുവാന്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടാന്‍ കാറില്‍ കയറാന്‍ തയ്യാറെടുക്കുകയായിരുന്നു അവള്‍. കാറില്‍ എയര്‍പോര്‍ട്ടിലെത്തും. പിന്നീട്, ഫ്‌ളൈയിറ്റില്‍ ജോലിസ്ഥലത്തേക്ക്. വൈകിട്ട് തിരികെ ഫ്‌ളൈയിറ്റില്‍ താമസിക്കുന്ന നഗരത്തിലെക്ക്. അവിടെ നിന്നും സന്ധ്യയ്ക്ക് കാറില്‍ വീട്ടിലേക്ക്. നോക്കു, മലയാളി സ്ത്രീ എത്ര മാറിപ്പോയിരിക്കുന്നു! എന്നാല്‍ നമ്മുടെ പല ടിവി പരമ്പരകളിലും മലയാളിസ്ത്രീ ഇന്നും ദുര്‍ബലയാണ്. തൊട്ടാല്‍ പൊട്ടുന്ന കണ്ണീര്‍കുടങ്ങള്‍. അവയിലെ സ്ത്രീകഥാപാത്രങ്ങള്‍ ഒരു ചോദ്യമെങ്കിലും എതിര്‍ത്ത് ചോദിച്ചിരിന്നുവെങ്കിലെന്ന് താന്‍ ആശിച്ചുപോയിട്ടുണ്ട്.
നാം മലയാളികള്‍ രമ്യഹര്‍മ്യങ്ങള്‍ തീര്‍ക്കുന്നു. മുന്തിയ കാറുകള്‍ വാങ്ങുന്നു. എന്നാല്‍ തനിക്കിന്നും ആ പഴയ ചാണകംമെഴുകിയ നിലത്ത് കിടന്നുറങ്ങുന്നതാണിഷ്ടം. ഘൗഃന്റെ ജീവിതശൈലി നമുക്കിനിയെങ്കിലും അവസാനിപ്പിക്കാം. നമുക്ക് ചില്ലകളും പഴങ്ങളുമെല്ലാം അന്യര്‍ക്ക് നല്‍കുന്ന ഒലീവ്മരങ്ങളായിത്തീരാം…; ഏതോ പുഴയോരത്തിരുന്നുള്ള തന്റെ ആത്മവിചാരങ്ങള്‍ മുകുന്ദന്‍ പറഞ്ഞവസാനിപ്പിച്ചു. കേരളത്തിലെ നാല്പ്പത്തി നാലു പുഴകളും മലീമസമായത്തിന്റെ ആത്മ ദു:ഖവുമായി.