Friday, April 29, 2011

നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 1

കേട്ടെഴുത്ത്‌
പ്രതിഭാധനനായ ഡോ.പുനത്തില്‍ കുഞ്ഞബ്‌ദുള്ള തിലകക്കുറിയും (അവതാരിക) ഏതോ ഒരു കൊടുംബുദ്ധിജീവി പാദസരവും (അനുബന്ധം) അണിയിച്ചു കൊടുത്തിരിക്കുന്ന, എക്‌സ്‌. നക്‌സലൈറ്റായ ഐ.ഗോപിനാഥ്‌ 'കേട്ടെഴുതിയ' നളിനിജമീലയുടെ (51) സങ്കടകരമായ ജീവിതകഥയെ ഇങ്ങനെ സംഗ്രഹിക്കാം:
`തൃശ്ശൂര്‍ ജില്ലയിലെ ആമ്പല്ലൂരിനടുത്ത്‌ കല്ലൂരില്‍ ജനനം. ഒരു ജ്യേഷ്‌ഠനും ഒരനുജനും മൂന്ന്‌ അനുജത്തിമാരും കൂടപ്പിറപ്പുകള്‍. പഠനം മൂന്നാം ക്ലാസ്സുവരെ മാത്രം. മുന്‍പട്ടാളക്കാരനും കമ്യൂണിസ്റ്റും നിരീശ്വരവാദിയും ശ്രീനാരായണ ഗുരുവിന്റെ `അനുയായി' യും സര്‍വ്വോപരി ശുദ്ധ ഹിപ്പോക്രാറ്റുമായിരുന്ന അച്ഛന്റെ പട്ടാളച്ചിട്ടയില്‍ ഞെരിഞ്ഞമര്‍ന്ന ബാല്യ-കൗമാരങ്ങള്‍. പുരുഷമേധാവിത്വത്തിന്റെയും കാപട്യത്തിന്റെയും പിന്തിരിപ്പത്വത്തിന്റെയും ഉടല്‍രൂപമായിരുന്നു അച്ഛന്‍. `കാപട്യം എന്നാല്‍ എന്താണെന്ന്‌ വ്യക്തമായി എന്നതാണ്‌ അച്ഛന്‍ നല്‍കിയ ഏകസമ്പാദ്യം!' അമ്മയെ അടിമയായി കണക്കാക്കിയ ഒരു നികൃഷ്‌ടനായിരുന്നു അച്ഛന്‍. മക്കള്‍ക്കുവേണ്ടി എല്ലാം സഹിച്ച്‌ എരിഞ്ഞടങ്ങിയ അമ്മ. `അച്ഛന്‍ അമ്മയെ ഒരടിമയെപ്പോലെ കണ്ടു. അവിഹിതബന്ധമാരോപിച്ച്‌ സുന്ദരിയായ അവരെ നിരന്തരം മര്‍ദ്ദിച്ചു.'

Thursday, April 28, 2011

ഒരു ചിപ്പിക്ക്‌ ബുദ്ധന്റെ കണ്ണുനീര്‍ കിട്ടുന്നു...

എ. അയ്യപ്പന്‍, ഒരനുഭവം
(With an anticlimax!)
ഒരു ചിപ്പിക്ക്‌ ബുദ്ധന്റെ കണ്ണുനീര്‍ കിട്ടുന്നു...


മരുതംകുഴി കേരളാശ്രമത്തില്‍ ഒരു പുലര്‍ച്ചെ പത്രത്താളു മറിക്കുമ്പോള്‍ ആദ്യം കണ്ണില്‍ തടഞ്ഞ വാര്‍ത്ത; കവി എ. അയ്യപ്പന്‍ ആസ്‌പത്രിയില്‍. തിരുവനന്തപുരം : കവി എ. അയ്യപ്പനെ ജനറല്‍ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. വയോജനവാര്‍ഡില്‍ ചികിത്സയിലാണ്‌ അദ്ദേഹം. തിങ്കളാഴ്‌ച രാത്രി വഴിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ അയ്യപ്പനെ അജ്‌ഞാതന്‍ എന്ന നിലയില്‍ പോലീസ്‌ ജനറല്‍ ആശുപത്രിയിലെ ഒന്‍പതാംവാര്‍ഡില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്‌ച രാവിലെ ചില ഡോക്‌ടര്‍മാരാണ്‌ അദ്ദേഹത്തെ തിരിച്ചറിഞ്ഞത്‌. തുടര്‍ന്ന്‌ വയോജനവാര്‍ഡിലേക്ക്‌ മാറ്റി...
എന്റെ മനസ്സില്‍ സ്‌നേഹത്തിന്റെയും ഉത്തരവാദിത്തബോധത്തിന്റെയും ബൂര്‍ഷ്വാഭയഭീതികളുടെയും കൊള്ളിയാന്‍ മിന്നി. പതിറ്റാണ്ടായി ഞാന്‍ ഭയന്നകറ്റി നിര്‍ത്തിയിരുന്ന ആ അരാജകപ്രതിഭാപ്രതിഭാസം വിധിനിശ്ചമെന്നോണം ഇതാ എന്റെ തൊട്ടടുത്ത്‌ എത്തിയിരിക്കുന്നു. സ്റ്റാച്യുവില്‍, പാളയത്ത്‌, നഗരഹൃദയത്തിലെവിടെയും കുറെക്കാലമായി ഞാന്‍ അയ്യപ്പനില്‍ നിന്ന്‌ ഓടി ഒളിക്കുകയായിരുന്നു. പണ്ട്‌ പഴനിയെ കൊമ്പന്‍ സ്രാവെന്ന പോലെ, ഒരു പെണ്‍കുഞ്ഞിന്റെ അച്‌ഛനായ എന്നെ അയാള്‍ അരാജകത്വത്തിന്റെ നീര്‍ച്ചുഴികളിലേക്ക്‌ വലിച്ചുകൊണ്ടുപോകുമോ എന്ന ഭീതിയായിരുന്നു ആ അകല്‍ച്ചയ്‌ക്ക്‌ കാരണം. അയ്യപ്പന്‌ ആ നൂല്‍പ്പാലത്തിലൂടെ കാണികളെ ഒന്നാകെ രസിപ്പിച്ചുകൊണ്ട്‌ സ്വകീയമായ സര്‍ക്കസ്സുകള്‍ കാട്ടി നടക്കുവാന്‍ ജന്മസിദ്ധമായ കഴിവുണ്ട്‌. എനിക്കതില്ല തന്നെ!
അയ്യപ്പനെ പ്രവേശിപ്പിച്ച ജനറല്‍ ആസ്‌പത്രിയോടു തൊളുരുമ്മികിടക്കുന്ന ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട എന്റെ സ്ഥാപനത്തിലെ എ. സി മുറിയിലിരുന്നപ്പോള്‍ എന്റെ ഹൃദയം വിങ്ങി... വയോജനവാര്‍ഡിലെ അയ്യപ്പസന്നിധിയിലേക്ക്‌ മനസ്സ്‌ ഓടി...

നളിനി ജമീല ഒരു സ്‌നേഹസംവാദം തുടങ്ങുന്നു


കൊല്ലവര്‍ഷം 1181 മിഥുനം 1426 ജ. അവ്വല്‍ 2005 ജൂണ്‍
എന്തിനെയും ഒന്നുകില്‍ അടച്ചാക്ഷേപിക്കുക, അല്ലെങ്കില്‍ ആദര്‍ശവല്‍ക്കരിക്കുക എന്നത്‌ മലയാളി ബുദ്ധിജീവി സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ പൊതുസ്വഭാവമാണ്‌. ഒന്നുകില്‍ അവര്‍ എതിര്‍പ്പിന്റെ ഗിരിശൃംഗങ്ങളിലേക്കു പോകും. അല്ലെങ്കില്‍ വിഗ്രഹവല്‍ക്കരണത്തിന്റെയും വിധേയത്വത്തിന്റെയും ആഴക്കയങ്ങളിലേക്ക്‌. അത്യുന്നതങ്ങളില്‍ കൊടുംശൈത്യമാണെങ്കില്‍, ആഴക്കയങ്ങളില്‍ ചെളിക്കുണ്ടായിരിക്കും! സമതലങ്ങളില്‍ നിന്നു കാര്യങ്ങള്‍ നോക്കിക്കാണാന്‍ പല ധൈഷണിക പ്രതിഭകള്‍ക്കും കഴിയുന്നില്ല. ജീവിതസംബന്ധിയായ ഏതൊരു വിഷയത്തിലും `നടുനില' യും സമഭാവനയും ദീക്ഷിച്ചിരുന്ന നാരായണഗുരുവിനെയും

Wednesday, April 27, 2011

നളിനി ജമീല ഒരു സ്‌നേഹസംവാദം

ആരും വിമര്‍ശനാതീതരല്ല, സാക്ഷാല്‍ ജഗദീശ്വരന്‍ പോലും. കള്‍ച്ചറല്‍ ഫാസിസത്തിന്‌ പ്രത്യൗഷധമാണ്‌ വിമര്‍ശനം. സാഹിത്യവും സാഹിത്യേതരവുമായ ഏതൊരു സംവാദവും സ്‌നേഹസംവാദം തന്നെയാകണം. അതിലൂടെ സംവാദീഹൃദയങ്ങളില്‍ പകയും വിദ്വേഷവും ഒഴിഞ്ഞ്‌ നെയ്യിലുരുകണം. (നെയ്യിന്‌ സ്‌നേഹമെന്നും പര്യായം). സംവാദങ്ങള്‍ ആഘോഷങ്ങള്‍ കൂടിയാകണം. ആഘോഷങ്ങളില്‍ വിദ്വേഷവും പകയും കാണുകയില്ല. സ്‌നേഹത്തിന്റെ ആര്‍പ്പു വിളികള്‍ മാത്രം.


'നളിനി ജമീല: ഒരു സ്‌നേഹസംവാദം'
ഇത്‌ മലയാളത്തിലെ ആദ്യത്തെ പ്രതിഗ്രന്ഥമാണ്‌.


നളിനി ജമീല അഭിസാരികയോ സെക്‌സ്‌ വര്‍ക്കറോ എന്നതാണ്‌ ഇതിലെ ചോദ്യം. ഇവിടെ ആത്മകഥകളും തിരുത്തി എഴുതപ്പെടുകയാണ്‌.

ലാല്‍ സലാം!

ഓര്‍മ്മ വെച്ചനാള്‍മുതല്‍ എന്റെ മനസില്‍ കനല്‍ കോരിയിട്ട ഒരു പ്രതിഭാസമായിരുന്നു കമ്യൂണിസം. ശോണിമ വെള്ളിടിവെട്ടി തെളിയുന്നതായിരുന്നു കുഞ്ഞുന്നാളിലെ പ്രഭാതങ്ങള്‍. ചവറ ശങ്കരമംഗലത്തെ അമ്മയുടെ തറവാട്ടുവീട്ടില്‍ ദിനപ്പത്രം തുറക്കുന്ന നിമിഷം മുതല്‍ വലത്‌-ഇടത്‌ വാക്ക്‌പയറ്റ്‌ ആരംഭിക്കും. സര്‍വ്വശക്തിയും ഉപയോഗിച്ച്‌ കമ്മ്യൂണിസ്റ്റ്‌ ആചാര്യനായ ഇ.എം.എസ്സിനെ പിച്ചിച്ചീന്തുന്ന ഒരു യുവ ലോബി വീട്ടില്‍ സജീവമായിരുന്നു. രണ്ട്‌ ജ്യേഷ്‌ഠന്മാരായിരുന്നു അതിന്‌ നേതൃത്വം നല്‍കിയിരുന്നത്‌. മറ്റൊരു ജ്യേഷ്‌ഠന്‍ വലതുപക്ഷ ആക്രമണത്തെ എതിര്‍ത്തും മിക്കപ്പോഴും ചോര വാര്‍ന്നും കെട്ടിനകത്തുകൂടി കിതച്ചുകൊണ്ട്‌ നടന്നു. ആ ജ്യേഷ്‌ഠന്റെ കൈയ്യാളും വക്താവും ആയിരുന്നു ഞാന്‍.

Tuesday, April 26, 2011

ജഡം: ഒരു (സാംസ്‌കാരിക) വില്‍പ്പനച്ചരക്ക്‌...

എ. അയ്യപ്പന്‍: ഒരു പോസ്റ്റ്‌മോര്‍ട്ടം
ജഡം: ഒരു (സാംസ്‌കാരിക) വില്‍പ്പനച്ചരക്ക്‌...



"അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു
കാക്കകൊത്തി കടലിലിട്ടീല
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല
തട്ടാപ്പിള്ളേര്‌ തട്ടിപ്പറിച്ചീല
അയ്യപ്പന്‍ തന്ന നെയ്യപ്പം തിന്നു!"
ജീവിതവും അതും പേറി നടക്കുന്ന ശരീരവും ഒരു ഓട്ടപ്പാത്രമായി തീരുമ്പോഴും അസാധരണമായ നര്‍മ്മബോധം പുലര്‍ത്തി എന്നതായിരുന്നു കവിത കഴിഞ്ഞാല്‍ എ. അയ്യപ്പന്റെ ഏറ്റവും വലിയ അനന്യത.