Tuesday, July 26, 2011

ആദ്യമുകുളത്തിന്‌ ഒരവതാരം എ.അയ്യപ്പന്‍



പൂവിരിയുന്നതുപോലെയല്ല
ഇവിടെ
കവിത ജനിക്കുന്നത്‌
കനകച്ചിലങ്കകള്‍
നിലച്ച
തമോഭരത്തില്‍ നിന്ന്‌
കാണാവുന്ന
ഒരു തുള്ളിവെളിച്ചം
നിശ്ശബ്‌ദമായ്‌
ഒഴുകിവരുന്ന പുഴ
സമുദ്രത്തെക്കാണുന്ന
ആഹ്ലാദത്തോടെ

കവിതകളോടടുക്കണം
ഒപ്പം
ഇച്ഛ
പ്രതീക്ഷ ഇവകളില്ലാതെ
സ്‌നേഹത്തിന്റെ
അടിയൊഴുക്കിലൂടെ
ഒഴുകുന്നീ കവിതകള്‍
മനുഷ്യന്‍
ചിലപ്പോള്‍
നിശ്ശബ്‌ദനാകണം
അന്നേ
കവിത ഉരുത്തിരിയൂ
അത്തരം
നിമിത്തങ്ങളില്‍ നിന്നും
ഉത്ഭവമായതാണീ
ഉറവകള്‍
അനീതിയുടെ നേരെ
പൊരുതേണ്ട
യൗവ്വനമാണ്‌
നവാസിന്റേത്‌
ഞാന്‍ പറഞ്ഞു:
കോടതി ശബ്‌ദാരവത്തിലാണ്‌
നിശ്ശബ്‌ദമാകുമ്പോള്‍
നമുക്കു തുടങ്ങാം
ഭാഷാമേധത്തിന്റെ
മാറ്റൊരു
അശ്വം പുനര്‍ജനിക്കും
കവിത ഇന്ന്‌
മാറ്റി മറിക്കാവുന്ന
ശംഖോ
ചക്രമോ അല്ല
സാന്തിയാഗോയ്‌ക്കു പോലും
നേരിടാനാവാത്ത
വ്യാകുലസമുദ്രത്തെ
അസ്വസ്ഥമാക്കുന്ന
ഡോള്‍ഫിനാണ്‌
ഇന്ന്‌
കവിത.
നവാസിന്റെ കവിതകളിലേക്കു
വരൂ,
നിയതമായ ഛന്ദസ്സില്ല
നിയന്ത്രണം വിട്ട ഗദ്യാവിഷ്‌ക്കാരമില്ല.
കവിതയല്ലാത്തത്‌
നാമറിയാതെ
തിരുത്തിയിരിക്കുന്നു.
സമുദ്രമധ്യേ പറക്കുമ്പോള്‍
ചിറകുകള്‍ ബലിയായ്‌ നല്‍കുന്നു
മഴയെ വായിക്കുന്നു
വാക്കുകളുടെ വിത്തുകളെ
വറുതീയില്‍
സമ്പന്നമാക്കുന്നു
പാട്ടില്‍ മുറിപ്പെട്ട പഞ്ചമം
ഉള്ളില്‍ത്തന്നെ
നിലച്ചുപോയ കവിതയും കാണാം
സുഗന്ധിയായ കാറ്റിനെ
പ്രേമിക്കുന്നു
പ്രണയത്തിനാല്‍
ഹൃദയത്താലമ്പു തറഞ്ഞ മുറിവ്‌
കാട്ടിത്തരുന്നു
വളഞ്ഞവഴിയില്‍
സര്‍പ്പമുണ്ടെന്ന്‌
ഓര്‍മ്മപ്പെടുത്തുന്നു
മരിച്ച പുഴയെഓര്‍ത്ത്‌
കണ്ണീര്‍ വാര്‍ക്കുന്നു
ഹരിതയൗവ്വനത്തിലേക്ക്‌
ഒഴുകുവാനായില്ല
കടല്‍
ഇന്നും
ഒരു സ്വപ്‌നമാണെന്ന നൈരാശ്യം.
നിനക്ക്‌
കവിത തരുവാന്‍
ഉള്ളെരിച്ച്‌ ഉമിത്തീയ്യാവുന്നു
കവി
നഗ്നചേതസ്സെന്ന്‌
വെളിപ്പെടുത്തുന്നു.
കഷ്‌ടതകളുടെ
അന്ധകാരത്തില്‍
അക്ഷരത്തിലഭയം തേടുന്നവന്‍
നിരര്‍ത്ഥകം നിന്റെ വിലാപം:
കാലം
എല്ലാം
മായ്‌ച്ചുകളയും.
നോക്കൂ
തത്വചിന്തയുടെ നേര്‍രേഖ.
നിഗൂഢ മനസ്സുകളുടെ
ഗുഹാന്തരങ്ങളില്‍
അറിവിന്റെ
ചിന്തയുടെ
കെടാത്ത ചിരാത്‌
കവിതയിലൂടെ
കവി
കൊളുത്തി വയ്‌ക്കുന്നു
എന്റെ ശാന്തിയുടെ പ്രാവിനെ
വെറുതേ വിടുക
എന്ന്‌
സ്വസ്ഥതയുടെ
ആകാശം
അന്വേഷിക്കുമ്പോഴും
സമാധാനത്തിനു വേണ്ടി
യുദ്ധം പ്രഖ്യാപിക്കുമ്പോഴും
കടലിന്റെ
മറുതീരം
കാട്ടിയോള്‍ നീ,
എന്റെ കളിയോടം
കാറ്റത്തെങ്ങോ
കാണാതെ പോയ്‌
അവസാനത്തെ വാക്ക്‌ അമ്മയ്‌ക്കും
അനുഗ്രഹത്തിന്റെ തലോടല്‍
അനിയത്തിക്കും കൊടുത്ത്‌
അച്ഛന്‍
പടിയിറങ്ങി പ്പോയ്‌.
കാട്ടാളന്റെ
ഇറുകണ്ണുപൊട്ടിച്ച്‌
സ്വപ്‌നത്തില്‍ പറക്കുന്ന പക്ഷി
പെട്ടെന്നൊരു ദിവസം
ചിറ്റയുടെ നെറുകയിലെ പൊട്ട്‌
മാഞ്ഞുപോയത്‌
മൗനമായ്‌
തേങ്ങലായ്‌
തേഞ്ഞുതീരുന്ന ഉരകല്ലായ്‌
പാലപ്പൂവിന്റെ ഗന്ധമായ്‌
നിഴലായ്‌
നിലാവിന്റെ നക്ഷത്രമായ്‌
ഗൃഹാതുരത്വത്തില്‍
കവി മുക്തനാകുകയാണ്‌

പ്രരോദന ഭാഷ്യത്തിലൂടെ
കാവ്യദാര്‍ഢ്യം പാലിക്കുന്ന
രണ്ടു വരികള്‍
ഈ സമാഹാരത്തിന്റെ
ഒരിടത്തുണ്ട്‌!
``വീണയില്‍ നിന്നെന്റെ
വിരല്‍ മുറിച്ചു മാറ്റരുത്‌''
-ഇതാണ്‌ നളിനിയേടത്തീ കവിതയുടെ `രതിമൂര്‍ച്‌ഛ'!ഈ കാവ്യദേവതാദാസന്റെ മൂര്‍ദ്ധാവിലൊരു അമൃതചുംബനമേകൂ.........!
- ഒരു വരിപോലും മുറിച്ചുമാറ്റാനാകാത്ത ഈ `കാവ്യാവതാരിക' വായിച്ച കവിയിത്രി റോസ്‌മേരി അഭിപ്രായപ്പെട്ടത്‌ ഇങ്ങിനെയാണ്‌. ``ഇത്രത്തോളം അരാജകവാദിയായ അയ്യപ്പന്‍ ഇത്രത്തോളം പ്രജ്ഞാലുവാണെന്ന്‌ ഇത്‌ വായിച്ചപ്പോഴാണ്‌ ഉത്തമബോധ്യം വന്നത്‌'' (!!)
ശരിയാണയ്യപ്പാ. അവതാരിക പോലും കവിതയാക്കി മാറ്റുന്ന ഒരമാനുഷികപ്രതിഭയാണങ്ങ്‌! ചിരഞ്‌ജീവിഭവ ഃ
ഈ `ലൈംഗിക സന്ദര്‍ഭ' ത്തില്‍, ഇന്റര്‍വ്യൂകളിലും കവിതയിലെ പ്രജ്ഞാലുത്വവും സ്വബോധവും പ്രദര്‍ശിപ്പിക്കണമെന്നേ ഈ കുഞ്ഞനുജന്‌ അങ്ങയോട്‌ അപേക്ഷിക്കാനുള്ളൂ.......

No comments: