Monday, December 24, 2012

രതിവിജ്ഞാനം ; ഉഭയലിംഗത്വം

 ഉഭയലിംഗത്വം

ലിംഗനിര്‍ണ്ണയത്തിന് ഒരു സാധാരണരീതി പ്രകൃതി അനുവര്‍ത്തിച്ചിട്ടുണ്ട്. മനുഷ്യകോശങ്ങളില്‍ ഇരുപത്തിമൂന്ന് ജോഡ് ക്രോമസോമുകളാണുള്ളത്. ഇതില്‍ ഒരു ജോഡി ക്രോമസോമുകള്‍ ലിംഗനിര്‍ണ്ണയത്തിനുള്ളവയാണ്. സ്ത്രീയില്‍ ഇവ XX എന്നും പുരുഷനില്‍ XY എന്നും അറിയപ്പെടുന്നു. സ്ത്രീയുടെ അണ്ഡങ്ങളെല്ലാം തന്നെ X ക്രോമസോമുകള്‍ വഹിക്കുന്നവയാണ്. എന്നാല്‍ പുരുഷബീജങ്ങള്‍ X ക്രോമസോമുകള്‍ ഉള്ളവയും Y ക്രോമസോമുകള്‍ ഉള്ളവയും ഉണ്ട്. X ക്രോമസോമുള്ള ബീജം അണ്ഡവുമായി യോജിച്ചാല്‍ ശിശു പെണ്ണായിത്തീരും. ഭ്രൂണത്തില്‍ XX ക്രോമസോമുകളുള്ളതിനാലാണിത്. Y ക്രോമസോമുള്ള ബീജം അണ്ഡവുമായി യോജിച്ചാല്‍ XY ക്രോമസോം ഉള്ള ഭ്രൂണമായിത്തീരുന്നു. അത് ആണ്‍ ശിശുവായിരിക്കും.

എന്നാല്‍ ഈ തത്വങ്ങളെയൊക്കെ തകിടം മറിച്ചുകൊണ്ട് ചിലപ്പോള്‍ പ്രകൃതി പ്രവര്‍ത്തിച്ചുവെന്നുവരും. ഗര്‍ഭസ്ഥശിശുവിന്റെ ലിംഗങ്ങള്‍ രൂപം കൊള്ളുന്ന അവസ്ഥയിലുണ്ടാകുന്ന തകരാറുകള്‍ മൂലം XY ക്രോമസോമുകളുണ്ടായാല്‍പ്പോലും ശിശു ജനിക്കുമ്പോള്‍ പെണ്ണായിത്തീര്‍ന്നെന്നുവരും. അന്തര്‍സ്രാവങ്ങളുടെ തകരാറുമൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നു കരുതപ്പെടുന്നു. ഇത്തരം ശിശുക്കളില്‍ കാഴ്ചയ്ക്കു പെണ്ണായിരിക്കുമെങ്കിലും ക്രോമസോമുകള്‍ ആണിന്റേതായിരിക്കും. ഈ അവസ്ഥയാണ് ഉഭയലിംഗത്വം (Hermaphrodites) എന്നു പറയപ്പെടുന്നത്. യൗവ്വനാരംഭത്തോടെയാണ് ഈ വൈകല്യം പ്രകടമാകുന്നത്. അത്തരം കുട്ടികളില്‍ ആര്‍ത്തവം ഉണ്ടാവുകയില്ല. സ്തനങ്ങള്‍ വളരുകയുമില്ല. കുട്ടിയെ ആണ്‍വേഷം ധരിപ്പിച്ച് പുരുഷനാക്കുന്നതിലൂടെ ഇതിന് പരിഹാരം കാണുന്ന ചിലരുണ്ട്. എന്നാല്‍ ഇത് അത്ര ആശാസ്യമല്ല. ഇത്രനാളും പെണ്‍കുട്ടിയായി വളര്‍ന്നയാള്‍ പെട്ടെന്ന് പുരുഷവേഷം ധരിക്കേണ്ടിവരുന്നത് ഒട്ടേറെ മാനസികപ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തിയേക്കാം. സാമൂഹികമായും ഇത്തരം ‘പ്രച്ഛന്നവേഷം’ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അതിനാല്‍ തുടര്‍ന്നും പെണ്‍കുട്ടിയായി തന്നെ ഉഭയലിംഗപ്രവണതയുള്ളയാളെ വളര്‍ത്തിക്കൊണ്ടുവരുന്നതാണ് ഉചിതം. ഇത്തരം ആണുങ്ങളെ സ്ത്രീകളായിത്തന്നെ പരിഗണിക്കണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

സംഭോഗം സാധ്യമാണെങ്കിലും ഇവര്‍ ഗര്‍ഭം ധരിക്കുകയില്ല. ഭാഗ്യവശാല്‍ ഇത്തരം ഉഭയലിംഗികള്‍ അപൂര്‍വ്വമായി മാത്രമേ കാണപ്പെടാറുള്ളൂ. വിരളമാണെങ്കിലും ആണോ പെണ്ണോ എന്നു തിരിച്ചറിയുവാന്‍ പ്രയാസമുള്ള രീതിയിലും ശിശുക്കള്‍ ജനിക്കാറുണ്ട്. ജന്മനാ തന്നെ മൂത്രനാളിയും ജനനേന്ദ്രിയവും തമ്മില്‍ ബന്ധമില്ലാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ ഉണ്ട്. യോനീനാളവും യോനീ കവാടവും ഉണ്ടായിരിക്കുമെങ്കിലും പ്രത്യേക മൂത്രനാളമില്ലാതെയും ചില ശിശുക്കള്‍ ജനിക്കാറുണ്ട്. ലിംഗനിര്‍ണ്ണയത്തിന്റെ കാര്യത്തില്‍ സന്ദേഹം നിലനിര്‍ത്തുന്നുണ്ടെങ്കില്‍ ഒരു ശസ്ത്രക്രീയാ വിദഗ്ദ്ധന്റെ ഉപദേശം ആരായേണ്ടതാണ്. ഇക്കാര്യത്തില്‍ പ്രശ്‌നപരിഹാരത്തിന് കാലവിളംബരം വരുന്നത് കുട്ടിയുടെ ഭാവിജീവിതത്തില്‍ ഗുരുതരമായ പ്രതിസന്ധികള്‍ സൃഷ്ടിക്കും. കുട്ടി ആണോ പെണ്ണോ എന്ന് തിരിച്ചറിഞ്ഞ് ആണാണെങ്കില്‍ ആണായും പെണ്ണാണെങ്കില്‍ പെണ്ണായും വളര്‍ത്തേണ്ടത് കുട്ടിയുടെ മാനസികവികാസത്തിന് അത്യന്താപേക്ഷിതമാണ്.

2 comments: