Saturday, December 8, 2012

രതിവിജ്ഞാനം :അദ്ധ്യായം 2.തുടരുന്നു

യശോധരന്റെ ജയമംഗലവ്യാഖ്യാനമാണ് കാമസൂത്രവ്യാഖ്യാനങ്ങളില്‍ ഏറ്റവും പ്രസിദ്ധം. ഏഴ് അധികരണങ്ങളായാണ് കാമസൂത്രത്തില്‍ ആചാര്യന്‍ ശാസ്ത്രപഗ്രഥനം നടത്തുന്നത്. കാമം സന്താനോല്‍പ്പാദനത്തിനു വേണ്ടിമാത്രമായിരിക്കണമെന്ന സദാചാര സംഹിതയ്‌ക്കെതിരായ നിലപാടുകള്‍ പണ്ടുമുതല്‍ക്കേ നിലനിന്നു പോന്നിട്ടുണ്ട്. ആനന്ദത്തിനു വേണ്ടിക്കൂടി ഏര്‍പ്പെടേണ്ട രതിക്രീഡയെ എപ്രകാരം അത്യനന്ദകരമാക്കാമെന്ന് അതിന്റെ ശാരീരികവും മാനസികവുമായ ഭൂമികകളെ സസൂക്ഷ്മം അപഗ്രഥനം ചെയ്തുകൊണ്ട് വാത്സ്യയനന്‍ വ്യക്തമാക്കുന്നു. മൈഥുനത്തെ ഒരു ജീവനകലയായി വികസിപ്പിച്ച് അതിന്റെ ആനന്ദാനുഭൂതികള്‍ക്ക് ആക്കമണയ്ക്കാനുള്ള രസവിദ്യകളാണ് അദ്ദേഹം നിര്‍ദ്ദേശിക്കുന്നത്. സ്ത്രീയും പുരുഷനും ഒരേപോലെ ലൈംഗികതൃപ്തി അടയണമെന്ന വിപ്ലവകരമായ ദര്‍ശനം ഈ പ്രാചീനഗ്രന്ഥത്തിന് സാര്‍വകാലികമായ സ്വീകാര്യതയേകുന്നു. ലൈംഗികതയുടെ ഒരു ഉപനിഷത്ത് തന്നെയാണ് കാമസൂത്രമെന്നു പറയാം.

ബി.സി.ആറാം ശതകത്തോടെ ഗംഗാസമതലഭൂമി ശാദ്വാലമായി. അവിടെ മഹാനഗരങ്ങള്‍ പിറവിയെടുത്തു. ഒരു ധനിക സമൂഹം അങ്ങനെ ഉരുത്തിരിഞ്ഞു. ഈ ധനികസമൂഹത്തിന്റെ വിശ്രമവേളകള്‍ക്ക് ഉല്ലാസം പകരുവാന്‍ കാമകലയും വികസിച്ചുവന്നു. യുദ്ധം ജയിച്ചുനേടികൊണ്ടുവരുന്ന സൗന്ദര്യധാമങ്ങളെ സമൂഹത്തിന്റെ പൊതുസ്വത്തായി സംരക്ഷിക്കുന്ന സമ്പ്രദായവും അക്കാലത്ത് വികസിച്ചു വന്നിരിക്കണം. അങ്ങനെ ഗണത്തിന്റെ പൊതുമുതല്‍ എന്നര്‍ത്ഥം വരുന്ന ഗണികാസമൂഹവും ഉണ്ടായി.

ബൗദ്ധസാഹിത്യത്തിലെ ആമ്രാപാലിയുടെ കഥ ഗണികാസമൂഹത്തിന്റെ ഉല്‍പ്പത്തിയിലേക്കു പ്രതീകാത്മകമായി വെളിച്ചം വീശുന്ന ഒന്നാണ് :

വൈശാലിയിലെ മഹാനാമരാജാവിന്റെ തോട്ടത്തില്‍ ഒരുനാള്‍ ഒരു വാഴ മുളച്ചുവന്നു. ഏഴാം നാളില്‍ വാഴക്കൂമ്പില്‍ നിന്ന് ഒരു പെണ്‍കിടാവ് ഉത്ഭവിക്കുമെന്ന് പ്രവചനമുണ്ടായി. രാജാവ് തോട്ടം തോരണംകെട്ടി അലങ്കരിക്കുകയും അതിനു കാവലേര്‍പ്പെടുത്തുകയും ചെയ്തു. ഏഴാം നാള്‍ വാഴക്കൂമ്പ് പിളര്‍ന്ന് അതീവസുന്ദരിയായ ഒരു കന്യക പുറത്തേക്കുവന്നു. അവളുടെ സൗന്ദര്യത്തില്‍ ആകൃഷ്ടരായി ഒട്ടേറെ പ്രഭുക്കന്മാരും വ്യാപാര പ്രമുഖരും പരിണയത്തിനായെത്തി. ഒരു സംഘര്‍ഷത്തിന്റെ വക്കോളം കാര്യങ്ങള്‍ എത്തിയപ്പോള്‍ രാജാവ് ഒരു നാട്ടുക്കൂട്ടം (ഗണം) വിളിച്ചുകൂട്ടി അഭിപ്രായമാരാഞ്ഞു. സുന്ദരിയെ നാടിന്റെ പൊതുസ്വത്താക്കണമെന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം. അതിനു സന്നദ്ധയാണെന്നും, എന്നാല്‍ ചില നിബന്ധനകളുണ്ടെന്നും ആമ്രാപാലി അറിയിച്ചു. നഗരത്തിലെ മുഖ്യസ്ഥാനത്ത് ആഡംബരപൂര്‍വ്വം വസിക്കാനുള്ള സൗകര്യം വേണമെന്നായിരുന്നു ആദ്യനിബന്ധന. ഒരു സമയം ഒരു കമിതാവേ തന്നെ സന്ദര്‍ശിക്കാന്‍ പാടുള്ളൂ, ഓരോ കമിതാവും നിശ്ചിതസംഖ്യ പ്രതിഫലം നല്‍കുകയും വേണം. നാട്ടുകൂട്ടം അത് ഏകകണ്‌ഠേന അംഗീകരിച്ചു. അങ്ങനെ ആമ്രാപാലി എന്ന ഗണിക ഉണ്ടാകുകയും ചെയ്തു. തുടര്‍ന്നു ഗണികകള്‍ക്കു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതും മന്മഥകല അഭ്യസിപ്പിക്കുന്നതുമായ ഗ്രന്ഥങ്ങളും പ്രചാരത്തിലായി.

ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ നാലുപുരുഷാര്‍ത്ഥങ്ങള്‍ ആര്‍ജ്ജിക്കുന്നതാണ് മനുഷ്യജന്മത്തിന്റെ ഉദ്ദേശ്യമെന്ന് ഋഷീശ്വരന്മാര്‍ പ്രഘോഷിക്കുന്നു. ധര്‍മ്മാര്‍ത്ഥങ്ങളുടെ പ്രബോധകന്മാരായ ആചാര്യന്മാരെ വന്ദിച്ചുകൊണ്ടാണ് വാത്സ്യായനന്‍ തന്റെ ഗ്രന്ഥം ആരംഭിക്കുന്നത്. മൂന്നാമത്തെ പുരുഷാര്‍ത്ഥമായ കാമത്തെ അതിന്റെ ഗഹനമായ അര്‍ത്ഥത്തിലാണ് ആചാര്യന്‍ വിശദീകരിക്കുന്നത്. സന്താനോല്‍പ്പാദനത്തിനും ആനന്ദത്തിനും കാരണമായ ജീവശക്തി തന്നെയാണ് ആചാര്യന്‍ പരാമര്‍ശിക്കുന്ന കാമം. ജീവചൈതന്യം സ്ത്രീപുരുഷന്മാരില്‍ പരസ്പരം പ്രസരിക്കുമ്പോള്‍ സ്‌നേഹം ഉദയം ചെയ്യുന്നു. കാമവാസനയെ എങ്ങനെ കലാപരമായി തൃപ്തിപ്പെടുത്തി ജീവിതം ആനന്ദസന്നിഭമാക്കാമെന്ന് കാമസൂത്രം വിശദമാക്കുന്നു. ഗൃഹസ്ഥാശ്രമത്തിലേക്കു പ്രവേശിക്കുന്ന ഒരു വ്യക്തി ധര്‍മ്മാര്‍ത്ഥങ്ങളിലെന്നപോലെ കാമത്തിലും പ്രാവീണ്യം നേടിയിരിക്കേണ്ടതാണ്. ശതായുസ്സായ മനുഷ്യന്‍ പരസ്പരപൂരകങ്ങളായിത്തന്നെ ഈ ത്രിവര്‍ഗ്ഗത്തെ -ധര്‍മ്മാര്‍ത്ഥകാമങ്ങളെ - മനസ്സിലാക്കേണ്ടതാണ്. നൂറുവര്‍ഷമായ പുരുഷായുസ്സിനിടയില്‍ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നീ നാല് ആശ്രമങ്ങള്‍ മുമുക്ഷുവായ ഒരുവന്‍ പിന്നിടേണ്ടതുണ്ട്. മൂന്നു പുരുഷാര്‍ത്ഥങ്ങള്‍ യഥാവിധി അനുഷ്ഠിച്ചാല്‍, നാലാമത്തേതായ മോക്ഷവും മൂന്ന് ആശ്രമങ്ങള്‍ യഥാവിധി പരിപാലിച്ചാല്‍ നാലാമത്തേതായ സന്യാസവും സഹജമായിത്തന്നെ സംഭവിച്ചുകൊള്ളുമെന്നാണ് ആചാര്യമതം.

ഒരാള്‍ മുപ്പത്തിയാറുവര്‍ഷം ഗുരുകുലവാസിയായി വേദോപനിഷത്തുകള്‍ അഭ്യസിക്കണം. എന്നാല്‍ സൗകര്യാര്‍ത്ഥം അതിനെ ഒന്‍പതുവര്‍ഷമായി ആചാര്യന്മാര്‍ ചുരുക്കികൊടുക്കുന്നു. അല്ലെങ്കില്‍ ഒരു വേദം പഠിച്ചശേഷം ഗുരുവിന്റെ അനുമതിയോടെ ദ്വിതീയാശ്രമമായ ഗാര്‍ഹസ്ഥ്യത്തിലേക്കു പ്രവേശിക്കണം. ഇവിടെ ജീവിതത്തിലെ യൗവ്വനഘട്ടത്തില്‍ത്തന്നെ ധര്‍മ്മാനുഷ്ഠാനത്തിനും അര്‍ത്ഥ പ്രാപ്തിക്കും കാമസമ്പൂര്‍ത്തിക്കും സൗകര്യം ലഭിക്കുന്നു. അങ്ങനെ ത്രിവര്‍ഗ്ഗത്തെ പൂരിതമാക്കുന്നതിലൂടെ അയാള്‍ മോക്ഷപ്രാപ്തിക്കു യോഗ്യനായിത്തീരുന്നു.

ഒരു പുരുഷന്‍ സന്തതിയുണ്ടാകട്ടെ എന്നുകരുതി സ്വപത്‌നിയെ പ്രാപിക്കുന്നത് അര്‍ത്ഥപ്രതിപത്തിമൂലമാണ്. ഇവിടെ സന്തതി എന്നതാണ് അര്‍ത്ഥം. അവിടെ പത്‌നിഗമനമെന്ന ധര്‍മ്മം നിര്‍വഹിക്കപ്പെടുന്നതോടൊപ്പം ലൈംഗികാസക്തിയും സംതൃപ്തമാക്കപ്പെടുന്നു. അങ്ങനെ ഒരു ഗൃഹസ്ഥന്‍ മൂന്നു പുരുഷാര്‍ത്ഥങ്ങളെയും സഫലമാക്കുന്നു. ബാല്യത്തില്‍ വിദ്യയും അര്‍ത്ഥവും യൗവ്വനത്തില്‍ കാമവും വാര്‍ദ്ധക്യത്തില്‍ ധര്‍മ്മവും മോക്ഷവും ആര്‍ജിക്കണമെന്ന് ആചാര്യന്‍ അനുശാസിക്കുന്നു. ബ്രഹ്മചര്യകാലത്ത് കാമം എന്ന പുരുഷാര്‍ത്ഥത്തില്‍ കണ്ണുവയ്ക്കരുതെന്ന് അദ്ദേഹം നിഷ്‌കര്‍ഷിക്കുന്നു.

മുപ്പത്തിയാറ് അധ്യായങ്ങളും അറുപത്തിനാല് പ്രകരണങ്ങളും ഏഴ് അധികരണങ്ങളും ആയിരത്തി ഇരുന്നൂറ്റന്‍പതു സൂത്രങ്ങളും അടങ്ങിയിരിക്കുന്ന ശാസ്ത്രഗ്രന്ഥമാണ് കാമസൂത്രം.

ജനനേന്ദ്രിയങ്ങളുടെ വലിപ്പം, കാലത്തിനും ഭാവത്തിനും അനുസരിച്ച് രതിക്രീഡ നിശ്ചയിക്കല്‍, പ്രീതിവിശേഷം, ആലിംഗനവിചാരം, ചുംബന സമ്പ്രദായങ്ങള്‍, നഖഛേദ്യവിധികള്‍, ദേശ്യോപചാരങ്ങള്‍, സംഭോഗപ്രകാരങ്ങള്‍, ചിത്രരതങ്ങള്‍, താഡനയോഗങ്ങള്‍, സീല്‍ക്കാരം, ഉപരിസുരതം, പുരുഷന്‍ പ്രയോക്താവായ രതിക്രീഡ, വദനസുരതം, സംഭോഗാരംഭത്തിലും അവസാനത്തിലും ചെയ്യേണ്ടവ, ഇന്ദ്രിയ വലിപ്പവും രാഗഭേദവുമനുസരിച്ചുള്ള രതിക്രീഡകള്‍ എന്നിവയടങ്ങുന്ന രണ്ടാം അധികരണമായ സാമ്പ്രയോഗികം പ്രായോഗിക മാന്മഥ വിദ്യകളാല്‍ ഏതൊരു കാമാതുരനെയും തൃപ്തനാക്കുന്നതത്രേ.

കന്യകയുമായുള്ള ചേരല്‍, കന്യകയെ അനുനയിപ്പിക്കല്‍, പെണ്‍കിടാങ്ങളെ സമീപിക്കല്‍, ചേഷ്ടകള്‍ കൊണ്ട് ആഗ്രഹം സൂചിപ്പിക്കല്‍, മറ്റുള്ളവരെ പങ്കെടുപ്പിക്കാതെ നായകന്‍ തനിച്ചുചെയ്യുന്നത്, ആരെ സ്വീകരിക്കണമെന്നുറയ്ക്കല്‍, വിവാഹയോഗ പ്രതികരണം എന്നിവയടങ്ങുന്നതാണ് മൂന്നാം അധികരണമായ കന്യാസംപ്രയുക്തകം.

ഏകചാരിണിവ്രതം, പ്രവാസചര്യ, ജ്യേഷ്ഠപത്‌നിയുടെ ധര്‍മ്മം, ഇളയപത്‌നിയുടെ ധര്‍മ്മം, രണ്ടാംഭാര്യയുടെ ധര്‍മ്മം, ഭാഗ്യഹീനയായ പത്‌നിയുടെ ധര്‍മ്മം, ഭാര്യമാരോടുള്ള ധര്‍മ്മം, സപത്‌നിമാരോടുള്ള കര്‍ത്തവ്യം എന്നിവയാണ് ഭാര്യാധികാരം എന്ന നാലം അധികരണം.

സ്ത്രീപുരുഷന്മാരുടെ സ്വഭാവത്തെ നിശ്ചയിക്കല്‍, പിന്‍തിരിയാനുള്ള കാരണങ്ങള്‍, സത്രീകളില്‍ സിദ്ധന്മാരായ പുരുഷന്മാര്‍, അയത്‌നസാധ്യതകള്‍, പരിചയകാരണങ്ങള്‍, അഭിയോഗങ്ങള്‍, ഭാവപരീക്ഷ, ദൂതീകര്‍മ്മങ്ങള്‍, പ്രഭുക്കളുടെ ആഗ്രഹം സാധിക്കല്‍, സ്വവര്‍ഗ്ഗരതി, ഭാര്യമാരെ രക്ഷിച്ചു നിര്‍ത്തല്‍ എന്നിവയാണ് അഞ്ചാം അധികരണമായ പാരദാരികം.

വേശ്യാഗമനം, സംഭോഗസന്നദ്ധരായവരുടെ അഭിമുഖീകരിക്കല്‍, ആകര്‍ഷിച്ചു നിര്‍ത്തല്‍, പണംനേടല്‍, രാഗശൂന്യന്റെ ലക്ഷണങ്ങള്‍, രാഗശൂന്യനോടുള്ള പുനഃപ്രാപ്തി, തള്ളിപ്പുറത്താക്കുന്നത്, തള്ളിപ്പുറത്താക്കിയവനെ വീണ്ടും സ്വീകരിക്കല്‍, ലാഭവിശേഷപ്രകരണം, അര്‍ത്ഥാനര്‍ത്ഥാനുബന്ധം, സംശയവിചാരം, വേശ്യാവിശേഷം എന്നിങ്ങനെയാണ് വൈശ്യമെന്ന ആറാം അധികരണം.

സൗന്ദര്യം വര്‍ദ്ധിപ്പിക്കല്‍, വശീകരണം, വാജീകരണം, നഷ്ടരാഗപ്രത്യായനം, അംഗങ്ങള്‍ വലുതാക്കുന്ന വിധികള്‍, ചിത്രയോഗങ്ങള്‍ എന്നിവയാണ് ഏഴാം അധികരണമായ ഔപനിഷദികം.

No comments: