Friday, February 22, 2013

രതിവിജ്ഞാനം ,തുടര്‍ച്ച :ദൃശ്യ-ശ്രവണരതി (Audio-Visual Sex)

സ്വവര്‍ഗ്ഗ സ്‌നേഹം (Homo sexuality)
 
സ്വവര്‍ഗ്ഗത്തെ മാത്രം പ്രണയിക്കുന്നവരാണിവര്‍. അവര്‍ തങ്ങളുടെ ലൈംഗിക വികാരം ശമിപ്പിക്കുന്നത് സ്വവര്‍ഗ്ഗത്തില്‍പ്പെട്ടവരുമായി ബന്ധപ്പെട്ടായിരിക്കും. സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷന്മാര്‍ക്ക് സ്ത്രീകളെ കാണുമ്പോള്‍ ലൈംഗിക വികാരമോ സ്വാഭാവികമായ താല്പര്യമോ ഉണ്ടാകുന്നില്ല. പുരുഷന്മാരോടുള്ള സമ്പര്‍ക്കമാണ് അവര്‍ക്ക് ലൈംഗിക വികാരോത്തേജനം പകരുന്നത്. സ്ത്രീകളുടെ കൂട്ടത്തിലുമുണ്ട് ഇത്തരക്കാര്‍. ഇവര്‍ക്ക് സ്ത്രീകളോടായിരിക്കും വൈകാരിക താല്പര്യം.
പ്രവൃത്തികളിലും സ്വവര്‍ഗ്ഗാനുരാഗികളായ കുമാരീകുമാരന്മാര്‍ ഏര്‍പ്പെടുന്നു. ഒപ്പം മുഷ്ടി മൈഥുനവും പരസ്പരം ചെയ്തുപോരുന്നതായി കാണുന്നു.

അവിഹിത ലൈംഗികാനുഭവങ്ങള്‍

 
വിവാഹപൂര്‍വ്വ ലൈംഗികബന്ധങ്ങള്‍ ആശാസ്യമല്ലെന്നാണ് മിക്ക മനഃശാസ്ത്രജ്ഞന്മാരുടെയും കാഴ്ചപ്പാട്. പാശ്ചാത്യ രാജ്യങ്ങളില്‍ 70% പേരും വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകളില്‍ വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. കാമവികാരം വികസിതമാകുമെങ്കിലും അതിനെ നിയന്ത്രിക്കാനുള്ള വിവേകം ഇല്ലാതിരിക്കുന്നതിനാലും പഠനകാര്യത്തില്‍ ശ്രദ്ധ കുറയുമെന്നതിനാലും കൗമാരകാലരതി ബന്ധം പരമാവധി ഒഴിവാക്കുന്നതാകും അഭികാമ്യം. ഭാരതീയ പാരമ്പര്യമനുസരിച്ചുള്ള ബ്രഹ്മചര്യം ഇക്കാര്യത്തില്‍ ഉല്‍കൃഷ്ടമായ ഒരു മാര്‍ഗ്ഗമത്രേ. ഭാരതത്തില്‍ 15% മുതല്‍ 20% വരെ പെണ്‍കുട്ടികള്‍ അവിഹിത ലൈംഗികബന്ധത്തിലേര്‍പ്പെടുന്നു. ആണ്‍കുട്ടികളിലാകട്ടെ 60% പേരാണ് കൗമാരകാലത്ത് അവിഹിത ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത്.


കൗമാരകാലത്തെ അവിഹിത ലൈംഗികാനുഭവങ്ങളില്‍ കൗമാരകാലവേശ്യാവൃത്തിയും ഉള്‍പ്പെടുന്നു. സെക്‌സ് റാക്കറ്റുകളില്‍ കുടുങ്ങിപ്പോയി ജീവിതം ഹോമിക്കപ്പെട്ട ഒട്ടേറെ പെണ്‍കുട്ടികളുടെ കഥകള്‍ ഇന്ന് പത്രങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആഡംബര ജീവിതം നയിക്കുന്നതിനും സമൂഹത്തിലെ പൊള്ളയായ ഫാഷന്‍ പ്രവണതയ്ക്കും പിന്നാലെ പോയി ചില പെണ്‍കുട്ടികള്‍ സ്വയം ബലിയാടുകളാകുന്നു. വേശ്യാവൃത്തിയിലൂടെ എളുപ്പത്തില്‍ പണം സമ്പാദിക്കാമെന്നതാണ് സെക്‌സ് റാക്കറ്റുകളുടെ പ്രലോഭനത്തില്‍ കുടുങ്ങിപ്പോകുവാന്‍ പല പെണ്‍കുട്ടികളെയും പ്രേരിപ്പിക്കുന്നത്. കാമുകന്മാരുടെ മോഹനവാഗ്ദാനങ്ങളില്‍ കുടുങ്ങി അപഥമാര്‍ഗ്ഗങ്ങളില്‍ പെട്ടുപോകുന്നവരുമുണ്ട്. മാനസികമായ പക്വതയില്ലായ്മയും സാമ്പത്തിക പരാധീനതകളും ഉപഭോഗ സംസ്‌കാരത്തിന്റെ വിലോഭനീയതയുമാണ് അപഥസഞ്ചാരത്തിലേക്ക് പെണ്‍കുട്ടികളെ നയിക്കുന്നത്. ഇത് ഒരു തരത്തില്‍ പറഞ്ഞാല്‍ ലൈംഗികസംതൃപ്തിക്കു വേണ്ടിയോ ലൈംഗിക അഭിനിവേശം മൂലമോ ചെയ്യുന്നതല്ല. കൊക്കിലൊതുങ്ങാത്ത ആറ്ഭാടജീവിതം നയിക്കാനും മുകളില്‍ പറഞ്ഞ ചില പരിതസ്ഥിതികള്‍ കാരണവും കൗമാരക്കാര്‍ ഈ കെണിയില്‍ കുടുങ്ങിപ്പോകുന്നതാണ്. ചിലര്‍ ഭാഗ്യവശാല്‍ രക്ഷപ്പെടുന്നു. ഭൂരിപക്ഷവും ഇനിയൊരു മടങ്ങിപ്പോക്കില്ലാത്തവിധം അതിനിരയായിത്തീരുന്നു.

കൗമാരകാലത്ത് ആണ്‍കുട്ടികള്‍ വേശ്യാസംസര്‍ഗ്ഗത്തിലൂടെ വികാരശമനം കൈവരിക്കുന്നത് അസാധാരണമല്ല. എന്നാല്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ ലൈംഗിക സംതൃപ്തിക്കായി അവിഹിത വേഴ്ചയിലേര്‍പ്പെടുന്ന പ്രവണത നമ്മുടെ നാട്ടില്‍ കുറവാണ്. എന്നാല്‍ ആണ്‍കുട്ടികളിലാകട്ടെ 50% പേരെങ്കിലും ഇത്തരം വഴിവിട്ട ലൈംഗികതയുടെ പിന്നാലെ പോകുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ദൃശ്യ-ശ്രവണര
തി (Audio-Visual Sex) 
 
ഇലക്‌ട്രോണിക് യുഗത്തിലെ കൗമാരകാല അവിഹിത ലൈംഗികാനുഭവങ്ങളില്‍ സുപ്രധാനമാണ് ദൃശ്യ-ശ്രവണരതി. ഇത് ആധുനിക യുഗത്തിലെ ദൃശ്യ-ശ്രാവ്യമാധ്യമ സംസ്‌കാരത്തിന്റെ ഒരു ഉപോല്‍പ്പന്നമാണ്. കുട്ടികളിലേയ്ക്കുകൂടി ദൃശ്യ-ശ്രവണരതി ഇന്ന് വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. മുതിര്‍ന്നവരില്‍ ഈ പ്രവണതയ്ക്ക് ഒട്ടൊക്കെ സാധൂകരണമുണ്ടെങ്കിലും കൗമാരപ്രായത്തില്‍ ഇത് പഠനത്തെയും മറ്റും പ്രതികൂലമായി ബാധിക്കുമെന്നതാണ് സത്യം. സെല്‍ഫോണിലൂടെയാണ് ഈ ശ്രവണരീതി എന്ന നീരാളി കുട്ടികളെ കുരുക്കുന്നത്. രക്ഷിതാക്കള്‍ അറിയാതെ ഇതാസ്വദിക്കുന്ന കുട്ടി ക്രമേണ അതിനടിമയാകുകയും കുട്ടിയുടെ മാനസികാരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. സെല്‍ഫോണിലൂടെ ലൈംഗികവികാരോത്തേജകപരമായ കാര്യങ്ങള്‍ പരസ്പരം പറയുക, സംഭോഗനിലകള്‍ വര്‍ണ്ണിക്കുക എന്നിവയിലൂടെയാണ് ശ്രവണരതി സാഫല്യമടയുന്നത്. ഇത്തരം ചാറ്റുകള്‍ ശ്രോതാക്കളില്‍ വികാരവിക്ഷോഭവും മാനസിക സംഘര്‍ഷവും ഉളവാക്കുന്നു. നമ്മുടെ നാട്ടില്‍ കുട്ടികള്‍ സെല്‍ഫോണിലൂടെ നടത്തുന്ന സുദീര്‍ഘസംഭാഷണങ്ങള്‍ ഏതുവഴിക്കാണ് മുന്നേറുന്നതെന്ന് മിക്ക രക്ഷിതാക്കളും അറിയുന്നില്ലെന്നതാണ് സത്യം. കുട്ടിയില്‍ ഗുരുതരമായ സ്വഭാവവൈകല്യങ്ങളും മാനസിക സംഘര്‍ഷവും പ്രകടമായിക്കഴിഞ്ഞാകും മിക്കവരും മനഃശാസ്ത്രജ്ഞന്മാരെ സമീപിക്കുന്നത്.

ഇന്റര്‍നെറ്റ് പോര്‍ട്ടലുകളിലൂടെയും മെയില്‍ ചാറ്റുകളിലൂടെയുമുള്ള ലൈംഗികതയും കൗമാരക്കാരാണ് കൂടുതലും വലയിലാക്കുന്നത്. മണിക്കൂറിന് പത്തോ പതിനഞ്ചോ രൂപ മുടക്കിയാല്‍
സൈബര്‍ കഫേകളില്‍ ഒരു പ്രത്യേകതരം ക്യാമറ ഇന്ന് ലഭ്യമാണ്. ഇതിനെ വെബ് ക്യാമറ (Web Camera) എന്നുപറയുന്നു. ഇതിലൂടെ രതിവൈകൃതങ്ങള്‍ കുട്ടികള്‍ക്ക് സുലഭമായി കാണുവാന്‍ കഴിയുന്നു. കൗമാരക്കാരില്‍ അമിത ലൈംഗികചിന്തകള്‍ക്കും അപഥസഞ്ചാരത്തിനും ഈ ആധുനിക സൈബര്‍ ഉപകരണങ്ങള്‍ ചെറുതല്ലാത്ത പങ്കുവഹിക്കുന്നു. സദാ ലൈംഗിക ഭ്രമകല്പനകളില്‍ (Sexual Fantacies) മുഴുകി ദിവസം ചിലവഴിക്കാനും ഇത് കൗമാരപ്രായക്കാരെ പ്രേരിപ്പിക്കുന്നു.

വെബ് ക്യാമറയിലൂടെ പരസ്പരം കാണാനും സല്ലപിക്കാനും കഴിയുന്ന ദൃശ്യരതിയുടെ പൂരക്കാഴ്ചയാണ് ഇന്ന് പല ഇന്റര്‍നെറ്റ് കഫേകളിലും ഒരുക്കിയിരിക്കുന്നത്. ഇവയ്ക്ക് അടിമകളായിപ്പോവുന്ന കൗമാരപ്രായക്കാരുടെ മാനസിക വ്യതിയാനങ്ങളെക്കുറിച്ച് ഭയാനകമായ വസ്തുതകളാണ് പല പഠനങ്ങളും പുറത്തുകൊണ്ടുവരുന്നത്. വിവരസാങ്കേതിക വിദ്യയുടെ മറ്റൊരു സംഭാവനയായ സെല്‍ഫോണുകളുടെ പരിഷ്‌കൃതരൂപമായ ക്യാമറ ഘടിപ്പിച്ച സെല്‍ഫോണുകളും ഇന്ന് വിപണിയിലിറങ്ങിയിട്ടുണ്ട്. ഇതിനെ ക്യാമറാഫോണ്‍ (Camera Phone) എന്നു പറയുന്നു. ഗുരുതരമായ സദാചാര മലിനീകരണമാണ് ഇത് സൃഷ്ടിക്കുന്നത്. കൗമാരക്കാര്‍ സെല്‍ഫോണിലൂടെയാണ് ലൈംഗിക കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതും അതുവഴി ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഇരയായിത്തീരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ക്യാമറ ഘടിപ്പിച്ച സെല്‍ഫോണുകള്‍ ഉപയോഗിച്ച് സ്ത്രീകളുടെ ഫോട്ടോ അവരറിയാതെ എടുക്കുന്നതും ഇന്റര്‍നെറ്റിലൂടെ വിനിമയം ചെയ്യുന്നതും സങ്കീര്‍ണ്ണമായ സദാചാരപ്രശ്‌നം തന്നെ സൃഷ്ടിച്ചിട്ടുണ്ട്.

എവിടെയും കൊണ്ടുനടക്കാന്‍ കഴിയുന്നതും തീരെ ചെറുതുമായ ഇത്തരം ഉപകരണങ്ങള്‍ അനായാസേന ഒളിപ്പിച്ച് വയ്ക്കാന്‍ കഴിയുന്നു. സ്ത്രീകളുടെ ശിരസ്സിന്റെ മാത്രം ചിത്രമെടുത്ത് നഗ്നമേനികളുമായി ചേര്‍ത്ത് ഇന്റര്‍നെറ്റിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന പ്രവണതയുമുണ്ട്. പൊതുസ്ഥലങ്ങളിലും മറ്റും വച്ച് ആരോരുമറിയാതെ സ്ത്രീകളുടെ രഹസ്യാവയവങ്ങളുടെ നഗ്നചിത്രങ്ങളെടുക്കാന്‍ കഴിയുന്ന പ്രത്യേകതരം ക്യാമറകളും ഇന്ന് നിലവിലുണ്ട്. സ്ത്രീകളുടെ ആത്മാഭിമാനത്തിനും സ്വകാര്യതയ്ക്കും നേര്‍ക്കുള്ള മൃഗീയമായ കടന്നുകയറ്റങ്ങളാണ് ഇവയൊക്കെയും. കൗമാരപ്രായക്കാരെയാണ് ഈ അശ്ലീല ക്യാമറാക്കണ്ണുകള്‍ മുഖ്യമായും ലക്ഷ്യമിടുന്നതെന്നത് പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ഇന്റര്‍നെറ്റില്‍ സ്വന്തം നഗ്നചിത്രം പ്രത്യക്ഷപ്പെട്ടതുമൂലം വിവാഹം മുടങ്ങിപ്പോയ പെണ്‍കുട്ടികള്‍ നമ്മുടെ നാട്ടില്‍ അപൂര്‍വ്വമല്ല. ഇത്തരം നഗ്നചിത്രങ്ങള്‍ തന്നെ മൊബൈല്‍ ഫോണുകളിലേക്ക് അയച്ചുകൊടുക്കുവാനും കഴിയുന്നതിനാല്‍ ഇവ വളരെ പെട്ടെന്നുതന്നെ മൊബൈല്‍ ഫോണുകളിലെല്ലാം വ്യാപിക്കുന്നു. ഇതോടെ ഇതിന് ഇരയാക്കപ്പെടുന്ന പെണ്‍കുട്ടികളുടെ ഭാവിജീവിതം തന്നെ തകിടം മറിഞ്ഞുപോകുന്നു. ഇത്തരം ക്രൂരതയ്ക്കിരയായ പല പെണ്‍കുട്ടികളും ആത്മഹത്യ ചെയ്ത സംഭവങ്ങളും നമ്മുടെ നാട്ടില്‍ നടന്നിട്ടുണ്ട്. രാജ്യമാസകലവും വിദേശങ്ങളില്‍പോലും ഈ നഗ്നചിത്രങ്ങള്‍ എത്തിപ്പെടുന്നതിനാല്‍ പെണ്‍കുട്ടികളുടെ ഭാവിജീവിതം പൂര്‍ണ്ണമായും ഇരുളടഞ്ഞുപോകുന്നു. രതിവൈകൃതത്തിന്റെ പുതിയ മേഖലയാണിത്.

അങ്ങനെ കൗമാരക്കാരെ വഴിതെറ്റിക്കുന്നതില്‍ ദൃശ്യശ്രവണ മാധ്യമങ്ങളുടെ ദുരുപയോഗം കാര്യമായ പങ്കുവഹിക്കുന്നു. വിവാഹമെന്ന പവിത്രമായ സാമൂഹിക ഉടമ്പടിയെ ഇത്തരം വഴിവിട്ട സെക്‌സ് അട്ടിമറിക്കുന്നു. ഇവയിലൂടെ സഭ്യതയുടെയും സദാചാരത്തിന്റെയും വേലികെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് കൗമാരക്കാര്‍ അപഥസഞ്ചാരത്തിന്റെ ചെളിക്കുണ്ടില്‍ വീണുപോകുന്നു. കാലാകാലങ്ങളായി സന്മാര്‍ഗ്ഗനിഷ്ഠമായ സാമൂഹിക ചുറ്റുപാടുകളും ആചാരങ്ങളും വ്യവസ്ഥകളും നിലനിന്നുപോന്നിരുന്ന ഭാരതം പോലൊരു രാജ്യത്ത് വിവരസാങ്കേതിക വിദ്യ സൃഷ്ടിക്കുന്ന അരാജകത്വവും കുറ്റകൃത്യങ്ങളും ഭരണകൂടത്തിന്റെ സത്വരശ്രദ്ധ അര്‍ഹിക്കുന്ന വിഷയമാണ്. വിവരസാങ്കേതിക വിദ്യയുടെ ദുരുപയോഗം തടയുന്ന കര്‍ശന നിയമങ്ങളൊന്നും തന്നെ നമ്മുടെ നാട്ടില്‍ ഇനിയും പ്രവൃത്തിപഥത്തിലെത്തിയിട്ടില്ല.

ആറ്റംബോംബിന്റെ ഉപജ്ഞാതാവായ ഐന്‍സ്റ്റീന്‍ തന്റെ ജീവിതത്തില്‍ ഏറ്റവും അധികം വ്യസനിച്ച മുഹൂര്‍ത്തം മനുഷ്യരാശിയുടെ ന്മയ്ക്കായി താന്‍ കണ്ടെത്തിയ ശാസ്ത്രരഹസ്യം മനുഷ്യകുലത്തിന്റെ തന്നെ അന്തകനായി തീര്‍ന്നേക്കാമെന്ന് തിരിച്ചറിഞ്ഞപ്പോഴായിരുന്നു. വിവരസാങ്കേതികവിദ്യയുടെ കഥയും മറിച്ചല്ല. കൗമാരപ്രായക്കാരില്‍ സര്‍വ്വതോന്മുഖമായ അറിവു നേടാനുള്ള അഭിവാഞ്ഛ സൃഷ്ടിക്കുന്നവയാണ് ഇന്റര്‍നെറ്റും ഈമെയിലും. എന്നാല്‍ ആ മേഖലയിലും സ്വാര്‍ത്ഥലാഭക്കാര്‍ നുഴഞ്ഞു കയറുകയും യുവജനങ്ങളില്‍ അസന്മാര്‍ഗ്ഗികതയുടെ വിത്തു വിതയ്ക്കുകയും അവരെ അറിഞ്ഞുകൊണ്ടുതന്നെ നശീകരണത്തിന്റെ പാതയില്‍ തള്ളിവിടുകയും ചെയ്യുന്നുവെന്നത് ദുഃഖകരമായ സത്യമത്രേ.

No comments: