Thursday, March 15, 2012

മലയാളിയുടെ ആഗോളീകരണം

 20-04-2007

സ്‌നേഹസംവാദം
  തുടരുന്നു.....
'ആഗോളീകരണത്തിന്റെ ആധ്യാത്മികതലങ്ങളും ആധ്യാത്മികപ്രതിരോധവും.


പ്രാദേശിക ആഗോളീകരണം.
'916' സ്വര്‍ണത്തിന്റെ മായികവിഭ്രാന്തിയില്‍ മലയാളിയെ തളയ്ക്കുന്ന ആഗോളീകൃത മലയാളിതന്നെ അത് തിരികെ പണയമായി വാങ്ങിവയ്ക്കുന്നതാണ് പ്രാദേശിക ആഗോളീകരണം. രാസവളനിര്‍മാതാക്കള്‍ കൊഴുത്തുതടിക്കുമ്പോള്‍ കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നു. ആഗോളീകരണത്തിന്റെ പ്രാദേശിക ദല്ലാളന്മാര്‍ വത്തിക്കാന്‍ വഴി വാഷിങ്ടണ്‍ വരെ
കുഴിച്ചിട്ടിരിക്കുന്ന വ്യാവഹാരികമോ സാംസ്‌കാരികമോ ആയ മൈനുകളിലൊന്നുപോലും അവന്റെ ജീവനു ഭീഷണിയേ ആകില്ലെങ്കിലും പാര്‍വ്വതീ പുത്തനാറില്‍ കുളിക്കുന്നവന്റെ ശരീരം ചൊറിഞ്ഞുതടിക്കും. രോഗാണുവിമുക്തമായ തണ്ടര്‍പാര്‍ക്കുകളില്‍ ഉല്ലസിക്കുന്നവരെ ത്വക്‌രോഗം പിടികൂടുകയുമില്ല!

മള്‍ട്ടിനാഷണലുകള്‍...., പ്രാദേശികകുറുനരികള്‍...
ദേശീയവും പ്രാദേശീയവുമായ ജീവിതരിതികളെയും ഭാഷയെയും ഉല്‍പ്പന്നങ്ങളെയും ഒരു ജനതയില്‍നിന്ന് പടിപടിയായി എടുത്തുമാറ്റിയാണ് പ്രാദേശിക ആഗോളീകരണം അതിന്റെ പിടിമുറുക്കുന്നത്. അതിന്റെ നീക്കങ്ങള്‍ നിഗൂഢമാണെങ്കിലും പരിണതികള്‍ ലളിതമാംവിധം പ്രകടമാണ്. അലക്കുകല്ലിനെ വാഷിംഗ്‌മെഷീനും അരകല്ലിനെ ഗ്രൈന്‍ഡറും കല്‍ച്ചട്ടിയെ റഫ്രിജറേറ്ററും പകരം വയ്ക്കുന്നതാണത്. കൗശലക്കാരായ പ്രാദേശിക കുറുനരികള്‍ അടങ്ങിയ വലിയൊരു ഉപജാപസംഘമാണത്. ഭോഗലോലുപത സൃഷ്ടിച്ചുകൊണ്ടുള്ള ചൂഷണപ്രക്രിയയാണതിന്റെ മുദ്രാവാക്യം. ബി.എസ്.എന്‍.എല്‍. ടെലഫോണ്‍ബൂത്തില്‍നിന്ന് റിലയന്‍സ് നമ്പറിലേക്കു കണക്ഷന്‍ കിട്ടാതെ കുഴങ്ങുന്ന സാധാരണക്കാരന്റെ തോളില്‍ത്തട്ടി നാലാംലോകാനുകൂലിയോ നാലാംലോകവിരുദ്ധനോ 'ആഗോളീകരണം' എന്നു സമാശ്വസിപ്പിച്ചാല്‍ അവനെന്തു ഗ്രഹിക്കണമെന്നതാണ് ഇതിലെ രസകരമായ വലിയ ചോദ്യങ്ങളിലൊന്ന്!
മള്‍ട്ടിനാഷണലുകള്‍ മലയാളി പ്രൊഫഷണലിനു നല്‍കുന്ന കനത്ത ശമ്പളവും യൂണിഫോമും, ഫാസ്റ്റ്ഫുഡ് കൂപ്പണുമാണ് പ്രാദേശിക ആഗോളീകരണത്തിന്റെ തുറുപ്പുചീട്ടുകള്‍. സ്വകാര്യ-പൊതുമേഖലാ മുതലാളിമാര്‍ക്കുവേണ്ടി എട്ടുമണിക്കൂര്‍പോലും തികച്ചു പണിയെടുക്കാത്ത മലയാളിയുവത വിദേശമുതലാളിക്കുവേണ്ടി സൈബര്‍മേഖലകളില്‍ പത്തും പന്ത്രണ്ടും മണിക്കൂര്‍ വരെ രാപകലെന്യേ പണിയെടുക്കുന്ന അപഹാസ്യതയാണത്. നമ്മുടെ നാട്ടിന്‍പുറങ്ങളിലെങ്ങും സുലഭമായിരുന്ന, തനിയേ വളരുന്ന ഇലക്കറികളും കായ്കനികളും ഇന്ന് അന്യം നിന്നുപോയിരിക്കുന്നു. പറമ്പുകളിലെങ്ങും പടര്‍ന്നു പന്തലിച്ചുകിടന്നിരുന്ന കോവയ്ക്ക പോലും കിലോ ഇരുപത്തഞ്ചും മുപ്പതും രൂപയ്ക്കു വാങ്ങേണ്ട ഗതികേടിനെയും മലയാളി ആഗോളീകരണത്തില്‍ അധ്യാരോപിക്കുന്നു.
ഹാംബര്‍ഗറും പിസയും അരിവറ്റലിനെയും ചക്കവരട്ടിയതിനെയും വിഴുങ്ങുന്നതാണ് പ്രാദേശിക ആഗോളീകരണം. അധീശത്വമനോഭാവവും സ്‌നോബറിയുമാണ് ഇതിന്റെ പ്രേരണകള്‍. അവിയലിന്റെയും ഓലന്റെയും സ്ഥാനത്ത് അജിനോമോട്ടോ ചേര്‍ത്ത ഗോബീമഞ്ജൂരിയന്‍ വിളമ്പുന്ന സാംസ്‌കാരികാപചയമാണത്..... നിശ്ചയദാര്‍ഢ്യം കൊണ്ടേ ഇതിനെ ചെറുക്കാനാകൂ.
ജീവിതങ്ങളില്‍നിന്ന് അനുരാഗത്തിന്റെ നാരുകള്‍ നഷ്ടപ്പെടുന്നതും ഭക്ഷ്യവിഭവങ്ങളില്‍ നാരുവര്‍ഗങ്ങള്‍ ഇല്ലാതായിത്തീരുന്നതുമാണ് പ്രാദേശിക ആഗോളീകരണത്തിന്റെ പരിണതികള്‍. അനുരാഗം മനസിലും നാരുകള്‍ ഭക്ഷണത്തിലും ഇല്ലാതായിത്തിരുന്നത് മനസിനെയും ശരിരത്തേയും പിരിമുറുക്കത്തില്‍ (Constipation) കൊണ്ടെത്തിക്കുന്നു.
ബഹുരാഷ്ട്രക്കുത്തകകളായ മോണ്‍സാന്റോ, കാര്‍ഗില്‍, എ.ഡി.എം. എന്നിവയുടെ കഴുകന്‍ കണ്ണുകളില്‍നിന്ന് മലയാളിയുടെ ഭക്ഷ്യവിപണിക്കും മോചനമില്ല. ഇവിടെ, വിദേശ ഭക്ഷണശീലം എന്ന കെണിയില്‍ കുടുക്കിയാണ് പ്രാദേശിക ആഗോളീകരണം ജനതയുടെ ഭക്ഷ്യസംസ്‌കാരത്തെ അട്ടിമറിക്കുന്നത്. സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍ പായ്ക്കറ്റുകളിലാക്കി വാള്‍മാര്‍ട്ട്‌പോലുള്ള വന്‍കിട റീട്ടെയില്‍കേന്ദ്രങ്ങളിലൂടെ വില്‍ക്കുന്നു. 'സംസ്‌കരിച്ച ഭക്ഷണം ശീലമാക്കൂ, ആരോഗ്യം സംരക്ഷിക്കൂ', എന്ന ഔദേ്യാഗിക

പരസ്യത്തിലൂടെ ഇതിനു പ്രചാരം നല്‍കുന്ന കേന്ദ്ര ഭക്ഷ്യമന്ത്രാലയം ആഗോളീകരണത്തിന്റെ ദല്ലാള്‍പണിതന്നെയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. പായ്ക്കറ്റിലാക്കിയ, പകുതിവേവിച്ച ഭക്ഷണസാധനങ്ങളില്‍ അടങ്ങിയിട്ടുള്ള രാസവസ്തുക്കള്‍ ആരോഗ്യത്തിനു ഹാനികരമാണെന്ന സത്യം ഇവിടെ തന്ത്രപൂര്‍വം മറച്ചുവയ്ക്കപ്പെടുന്നു. ഈ കുത്തകകള്‍ക്കുവേണ്ടി, ചൂടുള്ള ഭക്ഷണം ലഭിക്കുന്ന, തട്ടുകടകള്‍ പോലുള്ള വഴിയോര ഭക്ഷണശാലകള്‍ അടച്ചുപൂട്ടിക്കുന്നു. കൃത്രിമവിപണിസൃഷ്ടിയുടെ ഭാഗമായാണ് ഭക്ഷ്യവിഭവങ്ങളുടെ വലിപ്പവും മറ്റും ഏകീകരിക്കാന്‍ ശ്രമം നടക്കുന്നത്. പത്തുവര്‍ഷം മുമ്പ് കേരളത്തില്‍ വെളിച്ചെണ്ണ വില ഇടിഞ്ഞത് സോയാഎണ്ണയ്ക്കു കൃത്രിമമായി വിപണി സൃഷ്ടിക്കാനായിരുന്നുവെന്ന് വന്ദനശിവ അടുത്തിടെ ചൂണ്ടിക്കാണിച്ചിരുന്നു.

അടുക്കളയുടെ പൈതൃകം.
പുസ്തകഷെല്‍ഫിനെയും സ്വീകരണമുറിയെയുമെന്നതുപോലെ അടുക്കളയുടെ പൈതൃകത്തെയും അട്ടിമറിക്കുന്നതാണ് പ്രാദേശിക ആഗോളീകരണം. ഇന്‍സ്റ്റന്റ് ഫുഡിന്റെയും ഫാസ്റ്റ്
ഫുഡിന്റെയും ഭക്ഷ്യട്രാപ്പാണത്. ഉലക്കയും ഉരലും അമ്മിയും ആട്ടുകല്ലും ചട്ടിയും കലവും ഭരണിയും ഉറിയും അങ്ങനെ രുചിയും ആരോഗ്യവുമേറ്റിയിരുന്ന എത്രയെത്ര പൈതൃക പാചകോപകരണങ്ങളാണ് മലയാളിയില്‍ നിന്ന് അപഹരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നത്! ഭക്ഷ്യ ഉല്‍പ്പാദകരും ഭിഷഗ്വരന്മാരും തമ്മില്‍ നിലനില്‍ക്കുന്ന ആഗോളീകൃത അവിശുദ്ധ ഉടമ്പടിയാണ് ഭക്ഷ്യപദാര്‍ത്ഥങ്ങളിലെ ആഗോളീകരണം. ഫൈബര്‍കണ്ടന്റ് ഫുഡു കഴിക്കാതെ രോഗഗ്രസ്തനായി ചെല്ലുന്നവനോട് മരുന്നിനൊപ്പം 'ഫൈബര്‍കണ്ടന്റ് ഫുഡ്' കൂടി കഴിക്കുവാനുപദേശിക്കുന്ന അലോപ്പതി സ്‌പെഷ്യലിസ്റ്റിന്റെ തന്ത്രമാണത്!
ഒരുപിടി മുരിങ്ങയിലയില്‍ ഒരു ഗ്ലാസ് ഹോര്‍ലിക്‌സിലും പത്തിരട്ടി കാല്‍സ്യം അടങ്ങിയിട്ടുണ്ടെന്ന അറിവ് ഒളിപ്പിച്ചുവെയ്ക്കുന്നതാണത് ഭക്ഷ്യ-ആരോഗ്യരംഗങ്ങളിലെ ആഗോളീകരണ ഗൂഢാലോചന. നാരടങ്ങിയ സസ്യവിഭവങ്ങള്‍ക്കുമേല്‍ മാംസഭക്ഷണം നടത്തുന്ന കടന്നുകയറ്റമാണത്. ആയുര്‍വേദത്തിന് മേല്‍ അലോപ്പതിയും സൂപ്പര്‍ സ്‌പെ
ഷ്യാലിറ്റി സംസ്‌കാരവും നടത്തുന്ന കടന്നാക്രമണം. മാട്ടിറച്ചി ഭക്ഷിക്കാതിരുന്ന ഇ.എം.എസ്. 'വിജയിച്ച ബ്രാഹ്ണനാണെന്ന്' ആരോപിക്കുന്നതാണത്...
രോഗപ്രതിരോധശക്തിയേകുന്ന നാരടങ്ങുന്ന ഭക്ഷ്യവിഭവങ്ങളെ തമസ്‌കരിക്കുന്നതിലൂടെയാണ് ഒരു ജനതയുടെ ഭക്ഷണസംസ്‌കൃതിയെ ആഗോളീകരണം അട്ടിമറിക്കുന്നത്.
രോഗങ്ങളെ ചെറുത്തുനിര്‍ത്തുന്ന പ്രകൃതിദത്തമായ ആന്റി ഓക്‌സിഡെന്റ്‌സ് (Anti oxidents) അടങ്ങിയ ഭക്ഷ്യവിഭവങ്ങളെ തീന്‍മേശയില്‍ നിന്നകറ്റിയാലേ ആന്റി ഓക്‌സിഡെന്റ്‌സ് അടങ്ങിയ ഫുഡ് സപ്ലിമെന്റ്‌സ് വിറ്റഴിക്കാനാകൂ. പൊറോട്ടയും ചില്ലിബീഫും പ്രഭാതഭക്ഷണം പോലുമാക്കുന്ന മലയാളി, ആരോഗ്യരംഗത്തെ ഈ ആഗോളീകരണത്തിന് തങ്ങളറിയാതെ ഇരയായി കഴിഞ്ഞിരിക്കുകയാണ്. 'നമ്മുടെ ശരീരം ഒരു ശവപ്പറമ്പല്ല, ഒരു ഹോമകുണ്ഠമാണത്' (Our stomach is not a Burial ground. It’s a Homakunda) എന്ന് എത്രയോ കാലം മുമ്പേ ചിന്മയാനന്ദസ്വാമി മലയാളിയെ താക്കീതുചെയ്യുവാന്‍ കാരണം ഭക്ഷണസംസ്‌കാരത്തിലെ അനാരോഗ്യകരമായ ഈ ആഗോളീകരണത്തെ അന്നേ ആ സന്യാസിവര്യന്‍ തിരിച്ചറിഞ്ഞതിനാലാണ്.

പുട്ടും കടലയും കഴിച്ചിരുന്ന മലയാളിയുടെ വായില്‍ പൊറോട്ടയും ബീഫ് ചില്ലിയും തിരികിക്കൊടുക്കുന്നതാണ് ആഗോളീകരണത്തിന്റെ ഭക്ഷ്യതന്ത്രങ്ങള്‍.
ഫാസ്റ്റ്ഫുഡ് സംസ്‌കാരവും പിസാകോര്‍ണറുകളും ഹാംബര്‍ഗറുകളും വഴിയാണ് ആഗോളീകരണം ഒരു ജനതയുടെ രുചിശീലങ്ങളെ അട്ടിമറിക്കുന്നത്. മേധ്യമായ ഭക്ഷ്യവസ്തുക്കളുടെ സ്ഥാനത്ത് അമേധ്യമായവ പ്രതിഷ്ഠിച്ചാണ് ഇതു സാധിക്കുന്നത്.

ആയുര്‍വേദവും അലോപ്പതിയും.
ആയുര്‍വേദ പാരമ്പര്യത്തെ സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ വഴി വിഴുങ്ങിയും, പഞ്ചകര്‍മ്മചികിത്സയെ സെക്‌സ്ടൂറിസത്തിന് ഉപാധിയാക്കിയുമാണ് പ്രാദേശിക ആഗോളീകരണം ആരോഗ്യരംഗത്ത്
പിടിമുറുക്കുന്നത്. മാരകരോഗമാണെന്നു പറഞ്ഞു ഭയപ്പെടുത്തിയശേഷം ചിലവേറിയ എല്ലാ ചെക്കപ്പുകളും നടത്തി രോഗമൊന്നുമില്ലെന്നു
പ്രഖ്യാപിക്കുന്നതാണതിന്റെ ഭിഷഗ്വരതന്ത്രം!

1 comment:

Unknown said...

നന്നായിട്ടുണ്ട്....