Sunday, June 12, 2011

മലമുകളിലെ അബ്‌ദുള്ളമാര്‍


നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 17
താനൊരു ലൈംഗിക വിശാരദയാണെന്നാണ്‌ നളിനിയേടത്തിയുടെ ഭാവമെങ്കിലും ഒരു പുരുഷന്റെ പോയിട്ട്‌ സ്‌ത്രീയുടെയെങ്കിലും യഥാര്‍ത്ഥ ലൈംഗികത എന്തെന്ന്‌, സംഘടിക്കുവാന്‍ സ്റ്റഡിക്ലാസ്സ്‌ എടുത്തു കൊടുത്തിട്ടുള്ള ലൈംഗിക ബുദ്ധിജീവികളാരും അവര്‍ക്കു പറഞ്ഞു കൊടുത്തിട്ടില്ലെന്നത്‌ വ്യക്തമാണെങ്കിലും കേവലം ഒരു എം.ബി.ബി.എസ്‌ ഡോക്‌ടര്‍ മാത്രമല്ലാത്ത ഗ്രന്ഥാവതാരകനായ ഡോ. പുനത്തില്‍ കുഞ്ഞബ്‌ദുള്ളയെങ്കിലും അത്‌ വ്യക്തമാക്കിക്കൊടുക്കേണ്ടതായിരുന്നു! പ്രതിഭാധനനായ ഡോ.പുനത്തില്‍ കുഞ്ഞബ്‌ദുള്ള നളിനിയേടത്തിക്ക്‌ എഴുതികൊടുത്തിരിക്കുന്ന അവതാരിക വായിച്ചതോടെ എന്റെ മനസ്സിന്റെ `മലമുകളി' ല്‍ നിന്ന്‌ സര്‍ഗ്ഗധനനായ ആ എഴുത്തുകാരന്‍ അക്ഷരാര്‍ത്ഥത്തില്‍ ഉരുണ്ടു പിടഞ്ഞു താഴെ വീണു പോയി! (ഞാന്‍ ആദ്യം വായിച്ച ആധുനിക മലയാള ചെറുകഥകളിലൊന്ന്‌ പുനത്തില്‍ കുഞ്ഞബ്‌ദുള്ളയുടെ `മലമുകളിലെ അബ്‌ദുള്ള' ആയിരുന്നു) എന്തെന്നാല്‍ ലൈംഗിക ബന്ധത്തില്‍ ഉറ ഉപയോഗിക്കണമെന്ന്‌ ആവശ്യപ്പെടാന്‍ ലൈംഗിക തൊഴിലാളികള്‍ക്കല്ലാതെ ഭാര്യമാര്‍ക്ക്‌ കഴിയില്ലെന്ന്‌ പ്രഖ്യാപിക്കുന്ന നളിനിയേടത്തി സുപ്രധാനമായ രണ്ട്‌ ലൈംഗികസത്യങ്ങള്‍ വിസ്‌മരിക്കുന്നു! ലൈംഗികാവയവങ്ങളുടെ നിര്‍വൃതിദായകമായ ഘര്‍ഷണങ്ങളും പരസ്‌പര ഉദ്ദീപനങ്ങളും മൈഥുനത്തില്‍ മുഖ്യപ്രതികരണങ്ങളാണെന്നതാണ്‌ അതിലൊന്ന്‌. ലിംഗത്തിന്റെ നഗ്നമായ ഉര്‍ദ്‌ധ്യതത്വവും യോനിയുടെ മാംസളതയുമാണ്‌ യഥാക്രമം സ്‌ത്രീയും പുരുഷനും സുരതക്രിയയില്‍ കാംക്ഷിക്കുന്നത്‌. ഉറ എന്ന അപദ്രവ്യം അതിനെ നല്ലൊരളവോളം ചോര്‍ത്തിക്കളയുകതന്നെ ചെയ്യുന്നു. അക്കാരണത്താലാണ്‌ ദമ്പതിമാര്‍ മിക്കവാറും ഉറ ഉപയോഗിക്കുവാന്‍ വിമുഖരാകുന്നത്‌. അഥവാ ഉറ ഉപയോഗിക്കുന്നെങ്കില്‍ തന്നെ നളിനിയേടത്തി സൂചിപ്പിക്കുന്നതുപോലെ രോഗഭീതിയാലല്ല, ഗര്‍ഭധാരണ ഭീതിയാലാണ്‌ അവര്‍ അങ്ങനെ ചെയ്യുന്നത്‌. ലൈംഗികാനന്ദത്തിലല്ല പണത്തിലാണ്‌ വേശ്യയുടെ കണ്ണെന്നതിനാല്‍ പുരുഷന്‍ ഉറ ഉപയോഗിക്കുന്നത്‌ അവള്‍ക്കൊരു പ്രശ്‌നമേയല്ല. അങ്ങനെ വേശ്യാഗമനം ഭീതിജനകമാണെന്ന സത്യത്തിനു താനറിയാതെ തന്നെ ആത്മകഥാകാരി അടിവരയിടുകയാണ്‌.

സാംസ്‌കാരിക നായകരേ നിങ്ങള്‍ക്കു - ഹാ........!

ദുര്‍ബലാവസ്ഥയിലുള്ള സംഘടന ശക്തിപ്പെടുത്തുകയെന്ന തീരുമാനമെടുത്ത 2005 മാര്‍ച്ചിലെ എറണാകുളം സമ്മേളനത്തില്‍ ലൈംഗിക തൊഴിലാളികള്‍ക്ക്‌ പുറമേ പങ്കെടുത്തവരായി നളിനിയേടത്തി ഉദ്ധരിക്കുന്ന പ്രമുഖരില്‍ മററു പല നാമങ്ങളും എന്നെ അത്ഭുതപ്പെടുത്തിയില്ലെങ്കിലും എം.വി.ദേവന്റെയും, പവനന്റെയും പേരുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിച്ചു കളഞ്ഞു! തന്റെ പ്രഭാഷണങ്ങളിലും സംഭാഷണങ്ങളിലുമെല്ലാം ഗുരുത്വത്തെ സദാ വാഴ്‌ത്താറുള്ള ആ ആചാര്യന്‌ തന്റെ ഗുരുക്കന്മാരായ കേസരി ബാലകൃഷ്‌ണപിള്ളയുടെയും എം.ഗോവിന്ദന്റെയും ആത്മാക്കള്‍ മാപ്പ്‌ നല്‍കട്ടെ എന്നെ എനിക്കു പ്രാര്‍ത്ഥിക്കാനാകൂ....
പുനത്തില്‍ കുഞ്ഞബ്‌ദുള്ളയ്‌ക്കെന്ന പോലെ - എം.വി.ദേവനും, സാഹിത്യവും ചിത്രകലയും - എല്ലാം അറിയാമെങ്കിലും ലൈംഗികത എന്തെന്ന്‌ തെല്ലും അറിയില്ലെന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. ഈ പുസ്‌തകം മുന്നോട്ടു വയ്‌ക്കുന്ന വിധ്വംസാത്മക ലൈംഗിക ദര്‍ശനത്തെ ഈ ആചാര്യന്മാര്‍ വൈകിയെങ്കിലും തിരിച്ചറിയുമെന്നും ഈ `കുരുത്തം കെട്ടവര്‍'ക്കുള്ള പിന്തുണ നിരുപാധികം പിന്‍വലിക്കുമെന്നുമാണ്‌ എന്റെ പ്രത്യാശ.

No comments: