Tuesday, May 24, 2011

സാത്വികലൈംഗികത



നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 6
 
അവിവേകിക്കു മുന്നില്‍ തുറക്കുന്ന രതിസാമ്രാജ്യം `പന്നിക്കു മുത്തുമണികിട്ടുന്നതിനു തുല്യമാണ്‌' സമബുദ്ധിയും വിവേകിയുമായ ഒരാള്‍ രതിസുഖത്തിനു പിന്നാലെ അത്യാവേശത്തോടെ പരക്കം പായുന്നില്ല `തൊട്ടും മണത്തും ഭുജിച്ചും സസുഖം വാണാലും' താമരയിതളില്‍ നീര്‍ത്തുള്ളിപോലെയായിരിക്കും അയാളുടെ ഹൃദയം!
എന്നാല്‍ നളിനിയേടത്തിയെപ്പോലൊരു `ജ്വാലാമുഖി' ഇതൊക്കെയും മനസ്സിലാക്കണമെങ്കില്‍ വാത്സ്യായന വിരചിതമായ `കാമസൂത്ര'വും, ശ്രീശങ്കരന്റെ `സൗന്ദര്യലഹരി'യും, ജയദേവന്റെ `ഗീത ഗോവിന്ദ'വും `രതിമഞ്‌ജരി'യും, ഷെയ്‌ഖ്‌ നഫ്‌സവിയുടെ `സുഗന്ധോദ്യാന'വും സോളമന്റെ `ഉത്തമഗീത'വും പഠിക്കണം. മൈഥുനത്തെ യജ്ഞത്തോടുപമിക്കുന്ന `ബൃഹദാരണ്യകോപനിഷത്ത്‌' മനനം ചെയ്യണം. പ്രേമവും ഭക്തിയും ഉള്‍ച്ചേര്‍ന്ന്‌ ഒരു മഹാവിസ്‌ഫോടനമായി ലൈംഗികത മാറുന്നതെങ്ങനെയെന്ന്‌ മനസ്സിലാക്കണം. ആംഗലേയ പരിജ്ഞാനമുണ്ടെങ്കില്‍ ഫ്രോയ്‌ഡ്‌, ഹാവ്‌ലോക്ക്‌ എല്ലിസ്‌, കിന്‍സി, മാസ്റ്റേഴ്‌സ്‌ ആന്റ്‌ ജോണ്‍സണ്‍ എന്നീ ലൈംഗികാചാര്യന്മാരെ പഠിക്കണം.അപ്പോള്‍ പ്രേമവും ഭക്തിയും പാരസ്‌പര്യവും പുലരുന്നിടത്ത്‌ രതി വില്‌പനച്ചരക്കാകുകയില്ലെന്നു ഉത്തമ ബോധ്യമാകും.
ഒരു യഥാര്‍ത്ഥമതവും ലൈംഗികത പാപമാണെന്ന്‌ ഇന്നോളവും വിധിച്ചിട്ടില്ല. എന്നാല്‍ മനുഷ്യമനസ്സിലെ ചാഞ്ചല്യഭാവത്തെ സസൂക്ഷ്‌മം ഗ്രഹിച്ചിരുന്ന മതാചാര്യന്മാര്‍ അവനിലെ സുഖാനുഭവങ്ങളില്‍ ഏറ്റവും തീക്ഷ്‌ണശോഭയാര്‍ന്ന ലൈംഗികതയെ കയറൂരി വിടുന്നതിലെ അപകടം നന്നായി തിരിച്ചറിഞ്ഞിരുന്നു. അതിനാലാണ്‌ മതത്തിന്റെ ധര്‍മ്മസംഹിതകളില്‍ സദാചാരത്തിനും പാതിവ്രത്യത്തിനും അവര്‍ മുന്‍തൂക്കം നല്‍കിയത്‌. ലൈംഗികത പാപമാണെന്നല്ല മതം പറയുന്നത്‌, അതിനെ സദാചാരത്തോടെയും പാതിവ്രത്യത്തോടെയും, യഥാകാലത്തും യഥാവിധിയും അനുഭവിക്കണമെന്നാണ്‌.
പതിനാറായിരത്തെട്ടു ഭാര്യമാരുണ്ടായിരുന്ന ശ്രീകൃഷ്‌ണനെയും ഏകപത്‌നീവ്രതക്കാരനായ ശ്രീരാമനെയും ഒന്നുപോല്‍ ആരാധിക്കുന്ന നാടാണു ഭാരതം. സീത പാതിവ്രത്യത്തിനാണെങ്കില്‍ ലക്ഷ്‌മണന്‍ ബ്രഹ്മചര്യത്തിനാണു മാതൃക. (ഇന്നത്തെ ഒരു `ലക്ഷ്‌മണന്‍' ജ്യേഷ്‌ഠന്റെ അസാന്നിദ്ധ്യത്തില്‍ എന്തെല്ലാം വിക്രിയകള്‍ക്കു തുനിഞ്ഞേക്കാമെന്ന്‌ ഊഹിക്കാവുന്നതേയുള്ളു!)ഗണികയുടെ മകനായ സത്യകാമജാബാലനും ഇവിടെ ഋഷിയായിരുന്നു. രതികല്‌പനകള്‍ നിറഞ്ഞ ജയദേവന്റെ `ഗീതഗോവിന്ദം' ഭഗവദ്‌ഗീത പോലെ തന്നെ പുണ്യഗ്രന്ഥമായി ഭാരതത്തില്‍ പാരായണം ചെയ്യപ്പെട്ടു. ആമ്രാപാലിയും വാസവദത്തയും വസന്തസേനയും ഇങ്ങു മലയാചലഭൂവില്‍ 18 ഉണ്ണിയച്ചിയും ഉണ്ണിയാടിയും ഉണ്ണിച്ചിരുതേവിയും നാരീ രത്‌നങ്ങളായി വിരാജിച്ചു...

2 comments:

Anonymous said...

അക്കൂട്ടത്തില്‍ പെടുത്താവുന്നതല്ല "സൌന്ദര്യലഹരി". താങ്കള്‍ ഉദ്ദേശിച്ചത് "അമരുകശതകം" എന്ന കൃതിയാവും. ശ്രീ ശങ്കരാചാര്യര്‍ പരകായപ്രവേശം നടത്തി അമരുകരാജാവായി താന്‍ മനസ്സിലാക്കിയ കാമശാസ്ത്രതത്വങ്ങള്‍ വിവരിക്കാന്‍ എഴുതിയതെന്നു "ചില" പണ്ഡിതന്മാര്‍ പറയുന്ന കൃതി.
എന്നാലും 'സൌന്ദര്യലഹരി' പരാമര്‍ശം, പണ്ടൊരു പത്രക്കാരന്‍ (ജേര്‍ണലിസ്റ്റ്) വെള്ളപ്പൊക്കത്തില്‍ റെയില്‍വേ ട്രാക്കില്‍ ഉറങ്ങിക്കിടന്നവര്‍ (sleeper ) ഒലിച്ചുപോയി എന്ന് പരിഭാഷപ്പെടുത്തിയതിനെ ഓര്‍മ്മിപ്പിച്ചു!

ജി. ഹരി നീലഗിരി said...

Thanku!