Sunday, May 22, 2011

നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 4

ഇരട്ടത്താപ്പ്‌!
51 വയസ്സു കഴിഞ്ഞ തനിക്ക്‌ ഇപ്പോഴും സെക്‌സ്‌ വര്‍ക്കറായി തുടരാനാണു താല്‍പ്പര്യമെന്നും 21 വയസ്സുള്ള മകളും ആ വഴി തന്നെ തെരഞ്ഞെടുത്താല്‍ അശേഷം എതിര്‍പ്പില്ലെന്നും ആദ്യം പറയുന്ന നളിനിയേടത്തി, തന്റെ വ്യഭിചാരവഴികളില്‍ നിന്നു മകളെ തന്ത്രപൂര്‍വ്വം രക്ഷിച്ച്‌, തന്റെ `വര്‍ഗ്ഗത്തില്‍പ്പെട്ട' മറ്റൊരു സ്‌ത്രീയെ വിഷമിപ്പിച്ചുകൊണ്ടുപോലും, അവളെ സുരക്ഷിതമായ കരങ്ങളില്‍ ഏല്‍പ്പിക്കുന്നുണ്ട്‌! എന്നാല്‍ മകളെ നല്ലൊരു ചെറുക്കനു തന്നെ കെട്ടിച്ചുകൊടുക്കുന്ന നളിനിയേടത്തി, കേരളത്തിലെങ്ങും13 ഉല്ലാസഗേഹങ്ങള്‍ തുറക്കപ്പെടുന്ന ആ സമത്വസുന്ദര ലൈംഗികനാളുകളില്‍ താല്‍പ്പര്യമുള്ള ഏതൊരു പെണ്‍കുട്ടിയേയും തങ്ങളുടെ സംഘത്തില്‍ ചേര്‍ക്കുമെന്നാണ്‌ ധാര്‍ഷ്‌ട്യപ്പെടുന്നത്‌! `കേരളത്തില്‍ വരാന്‍ പോകുന്ന ഒരു വിപ്ലവത്തിന്റെ അങ്ങേത്തട്ടിലിരുന്ന്‌' ആത്മകഥ പറയുന്ന നളിനിയേടത്തി പ്രായപൂര്‍ത്തിയായ ഏതൊരു പെണ്‍കുട്ടിയും സ്വന്തം ഇഷ്‌ടപ്രകാരം ഈ തൊഴിലിലേക്കു കടന്നു വന്നാല്‍ അതിനെ സ്വാഗതം ചെയ്യുമെന്നാണ്‌ പ്രഖ്യാപിക്കുന്നത്‌! തന്റെ ക്ഷണപത്രത്തില്‍ നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ട്‌ ധാരാളം പെണ്‍കുട്ടികള്‍ `ഇത്തൊഴിലിലേക്ക്‌' കടന്നുവരണമെന്നു വംഗ്യം!! കണ്‍സ്യൂമറിസവും `സൈബര്‍ സെക്‌സും' ഒട്ടേറെ പെണ്‍കുട്ടികളെ സെക്‌സ്‌ റാക്കറ്റുകളില്‍ കുടുക്കിക്കൊണ്ടിരിക്കുന്ന കേരളം പോലൊരു അരാജകസംസ്ഥാനത്ത്‌ ബുദ്ധിജീവികള്‍ വെച്ചുനീട്ടുന്ന ഈ ലൈംഗിക ക്ഷണപത്രം, ഒരിക്കലും സംഭവിക്കാന്‍ പോകാത്തതാണെങ്കില്‍ക്കൂടി, സ്വീകരിക്കപ്പെട്ടാലുളള ദുരവസ്ഥയെക്കുറിച്ച്‌ ചിന്തിക്കുന്നതുപോലും ഭയാനകമാണ്‌. ഇതൊക്കെയും ഏതാനും ന്യൂനപക്ഷ ബുദ്ധിജീവികളുടെ ലൈംഗിക ഫാന്റസികളാണെങ്കിലും ഇങ്ങനെയൊക്കെ ചിന്തിക്കുക പോലും ചെയ്യുന്നതിനു മലയാളിവീട്ടമ്മമാര്‍ ഇവരുടെ ആസനങ്ങളില്‍ നല്ല പച്ചീര്‍ക്കിലു വെട്ടി പ്രഹരിക്കേണ്ടതാണ്‌! (അല്ലെങ്കില്‍ ഭാവിയില്‍ ഏതെങ്കിലും പെണ്‍കുട്ടികള്‍ ഈ കെണിയില്‍ വീണുപോയാല്‍ അവര്‍ക്കു പത്തലും വാക്കത്തിയുമൊക്കെ അന്വേഷിക്കേണ്ടതായി വരും!!)

മുതലക്കണ്ണീര്‍
എന്നാല്‍ സൂര്യനെല്ലിയിലേയും കിളിരൂരിലേയുമൊക്കെ പെണ്‍കുട്ടികളെക്കുറിച്ച്‌ നളിനിയേടത്തി കണ്ണീരൊഴുക്കുന്നുണ്ടു താനും! പക്ഷെ, സ്വന്തം ഇഷ്‌ടപ്രകാരം വ്യഭിചാരത്തിനിറങ്ങിത്തിരിച്ച നളിനിയേടത്തിക്ക്‌ ചതിക്കെണിയില്‍പ്പെട്ടു ജീവിതം ഹോമിക്കപ്പെട്ട അവരെക്കുറിച്ചൊന്നും ഒരക്ഷരം ഉരിയാടാന്‍ പോലും യോഗ്യതയില്ലെന്നതാണു നേര്‌!
ഒട്ടേറെ തമാശ രംഗങ്ങള്‍ ഈ ആത്മകഥയ്‌ക്ക്‌ ഒരു ഹ്യൂമര്‍പീസിന്റെ പരിവേഷവും നല്‍കുന്നുണ്ട്‌! `സെക്‌സ്‌ വര്‍ക്കി' ല്‍ ആരോഗ്യമനുവദിക്കുന്നിടത്തോളം തുടരുമെന്നു പ്രഖ്യാപിക്കുന്ന നളിനിയേടത്തി `കൊതിമൂത്ത്‌' തന്നെ ഒന്നു തോണ്ടിപ്പോയ പലരേയും തല്ലുകയും വിരട്ടുകയുമൊക്കെ ചെയ്യുന്നുണ്ട്‌! കൂറ്റനാട്ടിലെ മേഴത്തൂരിലെ (മേഴത്തൂരഗ്നിഹോത്രിയുടെ നാട്‌!) കമ്പനിവീട്ടില്‍വെച്ച്‌ തന്നെ ഒന്നുതോണ്ടുകമാത്രം ചെയ്‌ത ബ്രോക്കര്‍ മോനിക്കയോട്‌ നളിനിയേടത്തി പ്രതികരിച്ചത്‌ എല്ലാം തികഞ്ഞ ഒരു ചാരിത്രവൃതിയെപ്പോലെയായിരുന്നു!`..........കോണി കയറി മുകളിലേക്കു പോകുമ്പോള്‍ അയാളൊന്നുതോണ്ടി. ഉടനെ കൊടുത്തു ചെകിട്ടത്തൊന്ന്‌........., തായ്‌ലാന്റിലേക്കുള്ള യാത്രയില്‍, വിമാനത്തില്‍ കയറുന്ന `ത്രില്ലില്‍' രണ്ടു ലാര്‍ജടിച്ച്‌ എല്ലാം മറന്നിരിക്കുകയായിരുന്ന നളിനിയേടത്തിയുടെ ശരീരത്തില്‍ അടുത്തിരുന്നിരുന്ന വളരെ മാന്യനെന്നു തോന്നിക്കുന്ന ഒരു പാവം അറിയാതെ ഒന്നു സ്‌പര്‍ശിച്ചുപോയി; `ശരിയായ സ്വഭാവമനുസരിച്ച്‌ അപ്പോള്‍ത്തന്നെ ഒന്നു പൊട്ടിക്കുമായിരുന്നു. സമ്മതത്തോടെ ഏതു പുരുഷനു മുന്നിലും കിടന്നു കൊടുക്കുവാന്‍ മടിയില്ലെങ്കിലും സമ്മതമില്ലെങ്കില്‍ ഒരാള്‍ കയറിപ്പിടിക്കുന്നത്‌ എനിക്ക്‌ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. എന്നാല്‍ വിമാനത്തില്‍ ഒരു സീന്‍ ഉണ്ടാക്കേണ്ട എന്നു കരുതി ഒതുങ്ങിയിരുന്നു............'കേരളത്തിലെ ലൈംഗികദാരിദ്ര്യമനുഭവിക്കുന്ന പുരുഷന്മാര്‍ക്കെല്ലാം സ്‌നേഹവും സാന്ത്വനവുമേകുക ജീവിതലക്ഷ്യമാണെന്നു പ്രഖ്യാപിക്കുന്ന നളിനിയേടത്തിയുടെ സമ്മതത്തിന്റെ മാനദണ്‌ഡം എന്താണെന്നു ഊഹിക്കാമല്ലോ! കൃത്യം `റേറ്റ്‌' നല്‍കുന്നവര്‍ക്ക്‌ കാര്യം സാധിക്കാം! അല്ലാത്തവര്‍ `വെള്ളമൊലിപ്പിച്ചു' നടന്നു കൊള്ളണം!! അതേ സമയം, കാശു തന്നിട്ടാണു തന്നെ ഭോഗിക്കുന്നതെങ്കിലും തനിക്കും മൈഥുന സുഖം ലഭിക്കണമെന്നാണ്‌ ഏടത്തിയുടെ ശാഠ്യം!! `കേരളത്തിലെ സാംസ്‌കാരിക രംഗത്ത്‌ നിറഞ്ഞു നില്‍ക്കുന്ന ഒരു വ്യക്തിയുമായുള്ള' ലൈംഗികബന്ധം അവരെ ഞെട്ടിച്ചുകളഞ്ഞത്‌ അതുകൊണ്ടാണ്‌.........' ലൈംഗികബന്ധത്തിന്റെ മൂര്‍ദ്ധന്യത്തില്‍പ്പോലും തന്റെ പാര്‍ട്ട്‌ണറെ അംഗീകരിക്കാനോ മനസ്സിലാക്കാനോ അയാള്‍ തയ്യാറായില്ല. അയാളുടെ മുന്നില്‍ ഒരു മൃതശരീരംപോലെ കിടക്കേണ്ടിവന്നു. ഇത്രമാത്രം ഉന്നതരായ വ്യക്തികള്‍പോലും ഇത്തരത്തില്‍ പെരുമാറണമെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ വ്യത്യസ്‌തമാകാന്‍ ഇടയില്ല.' `സാംസ്‌കാരിക നായകനെ' ഭാര്യ ഉപേക്ഷിച്ചു പോകാനുള്ള കാരണം ഇതാണെന്നാണ്‌ നളിനിയേടത്തിയുടെ മനഃശാസ്‌ത്ര നിഗമനം! കൂടെക്കിടക്കുവാന്‍ താനുണ്ടായിട്ടും മറ്റു പെണ്ണുങ്ങളെ തേടിപ്പോകുന്നതും ഭാര്യ ഉപേക്ഷിക്കുവാന്‍ കാരണമാകാമെന്ന്‌ ഒരു സ്‌ത്രീയായിട്ടുകൂടിയും അവര്‍ ചിന്തിക്കുന്നതേയില്ല!
ഭാര്യ ജീവിച്ചിരുന്നപ്പോള്‍ സെക്‌സ്‌ വര്‍ക്കേഴ്‌സിന്റെ സംഘടനാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടാതിരുന്ന കവി സിവിക്ക്‌ ചന്ദ്രന്‍ അവരുടെ മരണശേഷം തങ്ങളുമായി സഹകരിക്കുന്നതിനെയും `അടുത്ത സുഹൃത്തായി' മാറിയതിനെയും നളിനിയേടത്തി ശ്ലാഘിക്കുന്നുണ്ട്‌. അതു വായിച്ചാല്‍ തോന്നും സിവിക്ക്‌ ചന്ദ്രന്‍ ഭാര്യ മരിക്കാനായി കാത്തിരിക്കുകയായിരുന്നുവെന്ന്‌!
 

No comments: