Saturday, May 21, 2011

നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 3

റിപ്പോര്‍ട്ട്‌:

`ഹിറ്റ്‌ലറും' `ഹിപ്പോക്രാറ്റു' മായിരുന്ന അച്ഛന്റേതാണ്‌ നളിനിജമീലയുടെ മനസ്സില്‍ പതിഞ്ഞ ആദ്യത്തെ പുരുഷബിംബം. അമ്മയുടെയും തന്റെയും ജീവിതങ്ങള്‍ അയാളുടെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്നത്‌ കൊച്ചുനളിനിയില്‍ പുരുഷത്വത്തിനെതിരായ പ്രതികാരാഗ്നി ജ്വലിപ്പിച്ചു. എന്നാല്‍ പ്രതിലോമചിന്തയ്‌ക്ക്‌ ചെറുപ്പത്തിലേ അടിപ്പെട്ടുപോയ അവര്‍, കര്‍ക്കശക്കാരനായ ഒരു പിതാവിനെതിരെ മകന്‍ മദ്യപിച്ചു പ്രതിഷേധിക്കുന്നതുപോലെ, ആത്മാവിനോളം പവിത്രമായ, ഈശ്വരന്റെ വരദാനമായ തന്റെ ദിവ്യശരീരത്തെ ചില്ലിക്കാശിനായി പുരുഷന്മാര്‍ക്ക്‌ വിറ്റ്‌ അവര്‍ക്കെതിരെ ആന്ധ്യമായി `പ്രതിഷേധിക്കുക'യായിരുന്നു! ആദ്യം പ്രണയാഭ്യര്‍ത്ഥനയുമായെത്തുന്ന പുരുഷന്മാരെയെല്ലാം കുമാരിനളിനി `കൊതിപ്പിച്ചു നിര്‍ത്തി' കളിപ്പിക്കുന്നു! തന്നെ നോക്കി പലരും `വെള്ളമിറക്കുന്ന'തു കണ്ട്‌ ഒരു സാഡിസ്റ്റിനെപ്പോലെ അവള്‍ ആനന്ദിച്ചു! പതുക്കെപ്പതുക്കെ ആണുങ്ങളോടുള്ള ദേഷ്യമെല്ലാം ഉരുകിത്തീരാന്‍ തുടങ്ങിയി. മറിച്ച്‌ എല്ലാവരേയും കളിപ്പിക്കാനായിരുന്നു പിന്നെ താല്‍പ്പര്യം......അവരുമായി അടുക്കും, ധാരാളം സംസാരിക്കും. അവരില്‍ നിന്ന്‌ അന്നു പ്രണയപ്രതീകമായ മിഠായികള്‍ വാങ്ങിക്കഴിക്കും. എന്നിട്ടു പ്രണയം രൂക്ഷമാകുമ്പോള്‍ ഒന്നുമറിയാത്തതുപോലെ പിന്മാറും. അതൊരു രസമായി തോന്നി......'ആദ്യകാലത്ത്‌ പുരുഷന്മാരെ കബളിപ്പിച്ചാണ്‌ പുരുഷവിദ്വേഷം പ്രകടിപ്പിച്ചതെങ്കില്‍ വീടുവിട്ടിറങ്ങി,രണ്ടാം കെട്ടുകാരനും കൂലിത്തല്ലുകാരനും ചാരായക്കച്ചവടക്കാരനുമായ സുബ്രഹ്മണ്യന്റെ മൂന്നാം ഭാര്യയായത്‌ അച്ഛനോടുള്ള പ്രതിഷേധസൂചകമായായിരുന്നു! `........വര്‍ഷങ്ങളായി അച്ഛനോട്‌ മനസ്സില്‍ തോന്നിയിരുന്ന വൈരാഗ്യം തീര്‍ക്കുകയായിരുന്നു. സ്വയം നശിക്കുകയാണോ അല്ലയോ എന്നൊന്നും ചിന്തിക്കാന്‍ പോലും തോന്നാത്ത വാശിയായിരുന്നു......'എന്നാല്‍ ഒരു സ്‌ത്രീ-പുരുഷമേധാവിത്തത്തിനെതിരെ സമരസജ്ജയാകേണ്ടതെങ്ങനെയെന്നറിയാത്ത ഈ പാവം മൂന്നാംക്ലാസ്സുകാരി, സ്വന്തം ശരീരം പുരുഷ സമൂഹത്തിനു ഭോഗിക്കാന്‍ നല്‍കി, അവരെ താന്‍ തോല്‍പ്പിച്ചുവെന്ന ഹുങ്കില്‍, ഇന്നും ഒരു മെസോക്കിസ്റ്റ്‌ സുഖം നുണയുന്നു! പവിത്ര ശരീരം കൊണ്ടു താന്‍ നടത്തിയ ഈ മരണക്കളിയെ പതിറ്റാണ്ടുകള്‍ കഴിഞ്ഞ്‌ `ഫെമിനിസ്റ്റ്‌-ലൈംഗിക ആക്‌ടിവിസ്റ്റ്‌ അഴിമുഖങ്ങളില്‍', തിക്താനുഭവങ്ങളുടെ കൊടുങ്കാറ്റിലുലഞ്ഞ്‌, തുളവീണ ഒരു കപ്പലായി വന്നടിഞ്ഞതിനുശേഷവും അവര്‍ തിരിച്ചറിയുന്നില്ല. ആധ്യാത്മികതയുടെ അഭാവവും അവബോധരാഹിത്യവുമാണ്‌ (Lack of awareness) തന്റെ ജീവിതത്തിലും അന്തരാത്മാവിലും ഇത്രത്തോളം മാരകപ്രഹരങ്ങളേല്‍പ്പിക്കുവാന്‍ കാരണമെന്ന സത്യത്തിലേക്ക്‌ ഈ `ജ്വാലാമുഖി' ഉണരുന്നതേയില്ല. അതിനുള്ള സൂവര്‍ണ്ണാവസരം ലഭിച്ചപ്പോഴേക്കും, `അസുഖത്തി'നു മരുന്നു നല്‍കേണ്ടവര്‍ ആഗോളവല്‍ക്കരണത്തിന്റെയും ഉത്തരാധുനിക സ്‌ത്രീ സ്വത്വ നിര്‍ണ്ണയത്തിന്റെയുമൊക്കെ പുതിയ പുരുഷസൂക്തങ്ങളുരുവിട്ടു11 `മസ്‌തിഷ്‌ക്ക സ്വയംഭോഗം' നടത്തി 9 തന്റെ അന്തരാത്മാവില്‍ `കമ്പനിവീടു' കെട്ടി പാര്‍പ്പാരംഭിച്ചതിന്‌ ഈ സാധുസ്‌ത്രീയെ കുറ്റപ്പെടുത്താനാവില്ല. അവിദ്യാജടിലമായ ജീവിതദര്‍ശനത്താല്‍ അമ്പേ പരാജിതയും പരിത്യക്തയുമായിപ്പോയ ഒരു സ്‌ത്രീയുടെ ജീവിതത്തെ തിരിച്ചറിവിന്റേയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും `എക്‌സ്‌പ്രസ്സ്‌ ഹൈവേ' കളിലേക്കു പ്രത്യാനയിക്കേണ്ടവര്‍, അതിനെ ഗ്ലാമറൈസ്‌ ചെയ്‌ത്‌ വിറ്റുകാശാക്കുന്ന `സോദ്ദേശ്യ സാഹിത്യ' ത്തെ വിശേഷിപ്പിക്കാന്‍ സാക്ഷാല്‍ എം.പി.നാരായണപിള്ള തന്നെ പുനര്‍ജ്ജനിക്കേണ്ടിയിരിക്കുന്നു! നളിനിയേടത്തി സത്യസന്ധമായി എല്ലാം തുറന്നു പറഞ്ഞിട്ടുള്ളതിനാല്‍ ആത്മകഥനത്തിനു പകരം `മാംസകഥനം' നടത്തുന്ന മുന്‍നക്‌സലൈറ്റിനാല്‍ അവര്‍ 'ഇരയാക്കപ്പെട്ടു' വെന്നു വേണം പറയുവാന്‍! `കേരളത്തില്‍ നടക്കാന്‍ പോകുന്ന ഒരു ലൈംഗികവിപ്ലവത്തിന്റെ ധീരനേതൃത്വം' നളിനിയേടത്തിക്കുവെച്ചു നീട്ടുന്ന ഈ ആത്മകഥയുടെ `കര്‍ത്താവ്‌' അവരെക്കൊണ്ട്‌ ഒട്ടേറെ വീരവചസുകള്‍ വിളിച്ചോതിക്കുന്നുണ്ട്‌.എന്നാല്‍ അവയില്‍ പലതും പിന്നീട്‌ 12 ബുമറാങ്ങുകളായിത്തീരുന്ന കാഴ്‌ച പരമദയനീയമത്രേ.

No comments: