Wednesday, September 12, 2012

മലയാളിയുടെ ആഗോളീകരണം:11.

സ്നേഹസംവാദം:

 'ഉല്ലാസഗേഹസ്വപ്നങ്ങള്‍'

തായ്‌ലാന്റിലെയും നെതര്‍ലാന്റിലെയും ആഫ്രിക്കന്‍നാടുകളിലെയും 'ഹതഭാഗ്യവതികളായ സഹോദരി'മാരെ മടുത്തുകഴിഞ്ഞ ആഗോളീകരണത്തിന്റെ ദല്ലാളന്മാരാണ് 'ഹതഭാഗ്യവതിയായ നമ്മുടെ സഹോദരി'യുടെ നാവിനെ ഇന്നു വാടകയ്‌ക്കെടുത്തിരിക്കുന്നത്. 'ഉല്ലാസഗേഹസ്വപ്നങ്ങള്‍' ഇവിടെ സാക്ഷാത്കരിക്കുവാന്‍ ആര്‍ക്കാണിത്രയും വ്യഗ്രത? 'പേരൂര്‍ക്കട'വഴി ബാങ്കോക്കിലേക്കും വാഷിംഗ്ടണിലേക്കും കുഴിച്ചുവരുന്ന കോണ്‍ടം മൈനുകള്‍ പൊട്ടി മരിക്കുന്നത് ആരായിരിക്കും?
സൂര്യനെല്ലിയിലും കിളിരൂരിലും വിതുരയിലും കൊട്ടാരക്കരയിലും നിശാസഞ്ചാരത്തിനിറങ്ങിയ പ്രാദേശിക ആഗോളീകരണം തന്നെയാണു സ്മാര്‍ട്ട് സിറ്റിയില്‍ ട്രേഡ് ചെയ്ത് നെടുമ്പാശ്ശേരിയില്‍നിന്നോ കരിപ്പൂരില്‍നിന്നോ വാഷ്ങ്ടണിലേക്കോ സൗഊദിയിലേക്കോ വിമാനം കയറുന്നത് എന്നു മനസിലാക്കാനുള്ള വിവേകമാണ് മലയാളിക്കില്ലാതെ പോകുന്നത്. (സ്മാര്‍ട്ട് സിറ്റി സ്ഥാപിതമാകുന്നതിനോടനുബന്ധിച്ച് ഏതോ ഒരു എന്‍.ആര്‍.ഐ. ബിസിനസുകാരന്‍ ഏതോ ഒരു ഷെയ്ഖിന് 'ദൈവത്തിന്റെ സ്വന്തംനാട്ടിലേക്ക്' സ്വാഗതം ഓതിക്കൊണ്ടു നല്‍കിയ ഫുള്‍പേജ് പരസ്യം ചില കുത്തകപത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.) കുഞ്ഞാലിക്കൊപ്പം നൊയമ്പ് തുറക്കുന്ന ഈ ആഗോളസുന്ദരനെ കണ്ടാല്‍ ഉമ്മന്‍ചാണ്ടി മാത്രമല്ല പിണറായിയും കൊടിയേരിയും ഒക്കെ എഴുന്നേറ്റുനിന്നു സല്യൂട്ടടിക്കും! എണ്ണപ്പണത്തിന്റെ അത്തര്‍ മണക്കുന്നതാണ് ആ തിരുവുടല്‍! അവന് എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കേണ്ടത് 'ദൈവത്തിന്റെ സ്വന്തം ഭരണാധികാരികളുടെ' ഉത്തരവാദിത്തമാകുന്നു! ഇവനെങ്ങാനും എം.ജി.റോഡിലോ മട്ടാഞ്ചേരിയിലോ ഇടക്കൊച്ചികളിലോ നിശാസവാരിക്കിറങ്ങിയാല്‍ എന്തു സംഭവിക്കുമെന്നു മനസിലാക്കുവാന്‍ ഫൂക്കോ ഒന്നും വായിക്കേണ്ടതില്ല. ഒരല്പം കോമണ്‍സെന്‍സുമാത്രം മതി. (അല്ലെങ്കിലെന്തിന്, പൂച്ചക്കണ്ണുള്ള ബീജങ്ങളെ നിരോധിക്കുവാന്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലും നമുക്കു സുലഭമായ ആ ഉത്കൃഷ്‌ടോല്പന്നമുണ്ടല്ലോ!) അറബിനാടുകള്‍ കേന്ദ്രീകരിച്ചുനടക്കുന്ന മലയാളി സെക്‌സ് ട്രേഡിനെ കുറിച്ച് നമ്മുടെ മാധ്യമങ്ങള്‍ കാര്യമായൊന്നും പ്രതികരിച്ചു കാണുന്നില്ല. കുഞ്ഞാലിയാണ് നമ്മുടെ ഏറ്റവും വലിയ ടാര്‍ഗറ്റ്! എല്ലാം അധ്യാരോപിക്കുവാന്‍ അയാളൊരുത്തനുണ്ടല്ലോ! അറബിനാടുകളില്‍ കെണിയിലാക്കപ്പെടുന്ന മലയാളിപ്പെണ്‍കുട്ടികള്‍ അവിടെത്തന്നെ കിടന്നു മരിച്ചുകൊള്ളട്ടെ എന്നാണോ?
'അതിഥിദേവോ ഭവ:' എന്ന ടൂറിസം മന്ത്രത്തിലെ ചതിക്കുഴികളെക്കുറിച്ച് നമ്മില്‍ എത്ര മലയാളികള്‍ ചിന്തിക്കുന്നുണ്ട്? 

No comments: