Wednesday, September 12, 2012

മലയാളിയുടെ ആഗോളീകരണം:10.വിധ്വംസക ലൈംഗികപ്രത്യയശാസ്ത്രങ്ങള്‍........

 സ്നേഹസംവാദം:
 
മലയാളിയുടെ ആഗോളീകരണം:10.


വിധ്വംസക ലൈംഗികപ്രത്യയശാസ്ത്രങ്ങള്‍........ 
 
പ്രതിഭാധനനായ കഥാകൃത്ത് ബാബുഭരദ്വാജിന്റെ പ്രതിഭാധനയായ പുത്രി രേഷ്മയെ ഇരയാക്കുക വഴി നമ്മുടെ നാട്ടിലും സ്വവര്‍ഗ്ഗസംഭോഗപ്രത്യയശാസ്ത്രം പ്രചരിപ്പിക്കുകയാണ് ലൈംഗിക ഉദാരവല്‍ക്കരണത്തിന്റെ ഗൂഢതന്ത്രം. സ്വവര്‍ഗ്ഗസംഭോഗികള്‍ക്കും ഇടം വേണമെങ്കിലും അതിനെ ഇങ്ങനെ ആദര്‍ശവല്‍ക്കരിക്കുന്നത് കേരളീയസാഹചര്യത്തില്‍ ഒരിക്കലും ആശാസ്യമല്ല. തങ്ങളുടെ മകളോ മകനോ സ്വവര്‍ഗ്ഗസംഭോഗിയായിത്തീര്‍ന്നാല്‍ സ്വവര്‍ഗ്ഗസംഭോഗപ്രത്യയശാസ്ത്രനിഷ്ണാതനോ-നിഷ്ണാതയോ എന്തു നിലപാടായിരിക്കും സ്വീകരിക്കുക? ഗേക്ലബ്ബുകളുടെ ആസന്നഭൂതകാലത്ത് തങ്ങളുടെ പെണ്‍മക്കളെയും ഇവര്‍ അങ്ങോട്ടു പറഞ്ഞുവിടുമോ? (സ്വവര്‍ഗ്ഗ സംഭോഗത്തെ ആദര്‍ശവല്‍ക്കരിച്ചാലുള്ള ചതിക്കുഴികളെക്കുറിച്ച് തന്റെ പിതാവു പ്രവര്‍ത്തിക്കുന്ന ചാനലില്‍ തന്നെയുള്ള എബ്രഹാംമാത്യു എഴുതിയ 'അച്ഛന്‍ എഴുതുന്നു' എന്ന കഥ ഒന്നു സശ്രദ്ധം വായിച്ചുനോക്കുവാന്‍ ഈ ആഗോളീകരണസംവാദവേളയില്‍ രേഷ്മാ ഭരദ്വാജിനോട് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. ആഗോളീകരണലൈംഗികപ്രത്യയശാസ്ത്രങ്ങളാല്‍ ഇരയാക്കപ്പെട്ട ഫെമിനിസ്റ്റ്-സ്വവര്‍ഗ്ഗസംഭോഗ-ന്യൂനപക്ഷലൈംഗികബുദ്ധിജീവികളാല്‍ ഇരയാക്കപ്പെട്ട, തന്റെ മകളെ അവരുടെ പിടിയില്‍നിന്നും വീണ്ടെടുത്തുതരണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് 'ഹതഭാഗ്യവാനായ' നമ്മുടെ ഒരു പാവം ഓട്ടോറിക്ഷാഡ്രൈവര്‍ മുഖ്യമന്ത്രിക്കെഴുതുന്ന ഹൃദയസ്പര്‍ശിയായ ഒരു സങ്കടഹര്‍ജിയാണ് ആ കഥ.)
ആഗോളീകൃതമായ വിധ്വംസക ലൈംഗിക ഉദാരവല്‍ക്കരണാഭിലാഷങ്ങളുടെ ദല്ലാള്‍പണി ഏറ്റെടുത്തിരിക്കുന്ന ചാരുനിവേദിത തമിഴകത്തെങ്ങും ഇടം കിട്ടാഞ്ഞ് ഇന്നു മലയാളത്തിലേക്കു നുഴഞ്ഞുകയറിയിരിക്കുകയാണ്. വാടയ്‌ക്കെടുക്കപ്പെട്ട ഇത്തരം നാവുകളിലൂടെ 'ലൈംഗികത്തൊഴില്‍' ഇവിടെയും നിയമവല്‍ക്കരിച്ചെടുക്കുകയാണ് ആഗോളീകരണത്തിന്റെ ഹിഡന്‍ അജണ്ട.
പൊക്കുടനും മലയിലമ്മയ്ക്കും മേല്‍ സ്വവര്‍ഗ്ഗസംഭോഗിയെയും 'സെക്‌സ് വര്‍ക്കറെ'യും പ്രതിഷ്ഠിക്കുന്നതാണ് പ്രാദേശിക ആഗോളീകരണത്തിന്റെ ദല്ലാള്‍തന്ത്രം. 'സെക്‌സ് വര്‍ക്കി'നെ ന്യായീകരിക്കുന്ന നാവുതന്നെ 'ഭഗവദ്ഗീത'യെയും ഗാന്ധിജിയെയും ഇ.എം.എസിനെയും നിന്ദിക്കുന്ന അന്തരാളത്വമാണത്.
('ലൈംഗികത്തൊഴിലാളി നേതാവി'നെ ചാനലുകളില്‍ വിളിച്ചുവരുത്തി പത്മശ്രീ ആശംസിക്കുന്നവര്‍ മയിലമ്മയെ ക്ഷണിക്കാത്തതിന്റെ കാരണം ലളിതമാണ്: പെരുമാട്ടി പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തെക്കുറിച്ചല്ലാതെ, ബാങ്കോക്കിലെയോ മറ്റോ ത്രസിപ്പിക്കുന്ന പൂരക്കാഴ്ചകളൊന്നും ആ പാവം ആദിവാസിയമ്മയ്ക്ക് പറയുവാനില്ലെന്നതാണത്!)

No comments: