Wednesday, January 4, 2012

മുകുന്ദന്റെ ആത്മവിചാരങ്ങള്‍.......…

(ഇക്കൊല്ലത്തെ സൂര്യാ പ്രഭാഷണ പരമ്പരയില്‍ എം. മുകുന്ദന്‍ നടത്തിയ പ്രസംഗം)

                          ഓര്‍ത്തെഴുതിയത് :
ഇക്കൊല്ലത്തെ സൂര്യാ പ്രഭാഷണപരമ്പരയില്‍ എം. മുകുന്ദന്‍ നടത്തിയ പ്രഭാഷണം ആത്മാര്‍ത്ഥതയും ആര്‍ജ്ജവവും നിറഞ്ഞതായിരുന്നു. ഒരു പുഴയോരത്തിരുന്ന് അസ്തമയസൂര്യന്റെ ശോണിമയില്‍ സംസാരിക്കുവാനായി ശ്രോതാക്കളെ മുകുന്ദന്‍ ക്ഷണിച്ചു. തന്റേത് ഒരു ചെറിയ ജീവിതമാണെങ്കിലും ഒട്ടനവധി വലിയജീവിതങ്ങള്‍ തനിക്ക് നേരില്‍ കാണുവാനും അനുഭവിക്കാനുമായതിന്റെ ആഹ്ലാദം പങ്കുവച്ചുകൊണ്ടാണ് മയ്യഴി പുഴയുടെ കഥാകാരന്‍ തന്റെ ആത്മവിചാരം തുടങ്ങിയത്. തന്നെ അന്നുമിന്നും സൈദ്ധാന്തികമായി ഏറെ സ്വാധീനിച്ചത് മാര്‍ക്‌സ്മുത്തച്ഛനായിരുന്നു. ആ മുത്തച്ഛന്‍ സ്വപ്നംകണ്ട പുതിയലോകം പുലരുവാനായി ജീവിതം ഹോമിച്ച ഒട്ടേറെ സുകൃതജന്‍മങ്ങള്‍ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ഉണ്ടായിരുന്നു. ഫ്രാന്‍സില്‍പോയി പഠിച്ച് ഉന്നതബിരുദങ്ങള്‍ നേടുകയും നാസിസത്തിനെതിരെ ജര്‍മ്മനിയില്‍ പൊരുതിയതിന് തുറുങ്കിലേറ്റപ്പെടുകയും ചെയ്ത മിച്ചിലോട്ട് മാധവന്‍ അത്തരത്തില്‍ ഒരാളായിരുന്നു. ഒരുപക്ഷെ ചരിത്രം കൃത്യമായി രേഖപ്പെടുത്താതെ പോയ എത്രയോ മഹദ്ജീവിതങ്ങള്‍ തന്റെ ചുറ്റുവട്ടത്തുണ്ടായിരുന്നുവെന്ന് മുകുന്ദന്‍ വികാരാധീനനായി ഓര്‍ത്തു. അവര്‍ കൊളുത്തിത്തന്ന നക്ഷത്രവെളിച്ചത്തിലാണ് നാമിന്ന് ജീവിക്കുന്നത്. എന്നാല്‍ ഇക്കാര്യം നാം പലപ്പോഴും ഓര്‍ക്കാതെപോകുന്നു. മൂട്ടവിളക്കിന്റെ വെട്ടത്തിലായിരുന്നു കുട്ടിക്കാലത്ത് താന്‍ പുസ്തകങ്ങള്‍ വായിച്ചിരുന്നത്. വായിച്ച് വായിച്ച് മൂട്ടവിളക്ക് കെട്ട്‌പോയ എത്രയോ രാത്രികള്‍…….. തന്റെ കുട്ടിക്കാലത്ത് മണ്ണെണ്ണ അവശ്യസാധനങ്ങളുടെ നിരയില്‍ മുന്‍പന്തിയിലായിരുന്നു. 1963-ല്‍ താന്‍ ഡല്‍ഹിയിലെത്തുമ്പോള്‍ അവിടം ഗോതമ്പ്പാടങ്ങളും കോളിഫ്‌ളവര്‍തോട്ടങ്ങളും നിറഞ്ഞ പ്രദേശമായിരുന്നു. കേരളത്തെപ്പോലെ ഇന്ന് ഡല്‍ഹിയും പാടേ മാറിപ്പോയിരിക്കുന്നു. ലോകത്തെ ഏത് ഉത്പന്നവും ലഭിക്കുന്ന ഷോപ്പിംങ് മാളുകള്‍, രമ്യഹര്‍മ്യങ്ങള്‍…… ഒപ്പം ചേരികളില്‍ കൊടുംശൈത്യത്തില്‍ കീറപ്പുതപ്പുപോലുമില്ലാതെ വിറച്ചു കഴിയുന്ന പാവങ്ങളും. വികസനത്തില്‍ നാം പലരെയും അനുകരിക്കുകയായിരുന്നു. പഴയ സോവിയറ്റ് റഷ്യയെ ആദ്യം അനുകരിച്ച നാം അവിടത്തെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നപ്പോള്‍ അമേരിക്കന്‍വികസനത്തെ മാതൃകയാക്കി. ഇന്ന് യൂറോപ്യന്‍ സമ്പദ്‌വ്യവസ്ഥയും തകര്‍ന്നുതരിപ്പണമായിരിക്കുന്നു. പല യൂറോപ്യന്‍രാജ്യങ്ങളിലും ഇന്ന് മനുഷ്യര്‍ക്ക് വീടുകളില്ല. ഒറ്റമുറികളിലാണ് പലരും കഴിയുന്നത്. ദുര്‍വ്യയത്തിന്റെ സാമ്പത്തികശാസ്ത്രം വേള്‍ഡ് ട്രേയ്ഡ്‌സെന്റര്‍ പോലെ മൂക്കുകുത്തിയിരിക്കുന്നു. പണ്ട് ഫ്രാന്‍സില്‍ പോകുമ്പോള്‍ അവിടത്തെ സുഹൃത്തുകള്‍ മുന്തിയ ഹോട്ടലുകളില്‍ കൊണ്ടുപോയി നിശാസല്‍ക്കാരങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് അത്തരം ധൂര്‍ത്തുകള്‍ അവസാനിച്ചിരിക്കുന്നു. എഴുത്തിന്റെ ആദ്യകാലത്ത്, തന്നെ അരാഷ്ട്രീയവാദിയെന്ന് പലരും മുദ്രകുത്തി. സ്വതേ ദുര്‍ബലനായ തനിക്ക് അന്നതിനെ എതിര്‍ക്കാന്‍ ഭയമായിരുന്നു. എന്നാല്‍ ഇന്ന് ആ ഭയം മാറി. രാഷ്ട്രീയക്കാര്‍ ആണ് ഇന്നത്തെ ഏറ്റവും വലിയ അരാഷ്ട്രീയ വാദികളെന്ന് താന്‍പറയും. നമ്മുടെ വികസനത്തെ പിന്നെയും പിന്നെയും പിന്നാക്കം കൊണ്ടുപോകുന്നത് രാഷ്ട്രീയക്കാരാണ.് ഇവരില്‍ ചിലര്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ചോര്‍ച്ചയും ബലക്ഷയവും തൊട്ടുപരിശോധിക്കുന്ന ചിത്രങ്ങള്‍ പത്രങ്ങളില്‍കണ്ടപ്പോള്‍ ചിരിയാണ് വന്നത്. ഒരു അണക്കെട്ടിന്റെ ശക്തി പരിശോധിക്കാന്‍ ഇവര്‍ക്ക് എന്ത് ശാസ്ത്രീയ അവബോധമാണുള്ളത്?
സ്ത്രീകളുടെജീവിതത്തിലുണ്ടായ ഉയര്‍ച്ച കേരളത്തിലെ ആശാവഹമായ മാറ്റങ്ങളിലൊന്നാണ്. സ്വന്തമായി ജോലിചെയ്ത് സ്വന്തം കാലില്‍ നില്‍ക്കുവാന്‍ ഒട്ടേറെ സ്ത്രീകള്‍ ഇന്ന് കരുത്ത് നേടിക്കഴിഞ്ഞു. ഒരിക്കല്‍ ഒരു അമേരിക്കന്‍സന്ദര്‍ശനവേളയില്‍ മലയാളിയായ ആതിഥേയന്റെ അനുജത്തി ഒന്നരയുംമുണ്ടുമുടുത്ത് പൂജാമുറിയില്‍ പറശിനികടവ് മുത്തപ്പന്റെ ഫോട്ടോയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥിക്കുന്ന രംഗം കണ്ടു. എന്നാല്‍ പിന്നീട് ആ പെണ്‍കുട്ടിയെ ജീന്‍സുംടോപ്പുമണിഞ്ഞ് ലാപ്‌ടോപ്പും കൈയ്യിലേന്തിയാണ് കണ്ടത്. ഏറെ ദൂരെയുള്ള ഒരു നഗരത്തിലെ തന്റെ ഓഫീസിലെക്ക് പോകുവാന്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടാന്‍ കാറില്‍ കയറാന്‍ തയ്യാറെടുക്കുകയായിരുന്നു അവള്‍. കാറില്‍ എയര്‍പോര്‍ട്ടിലെത്തും. പിന്നീട്, ഫ്‌ളൈയിറ്റില്‍ ജോലിസ്ഥലത്തേക്ക്. വൈകിട്ട് തിരികെ ഫ്‌ളൈയിറ്റില്‍ താമസിക്കുന്ന നഗരത്തിലെക്ക്. അവിടെ നിന്നും സന്ധ്യയ്ക്ക് കാറില്‍ വീട്ടിലേക്ക്. നോക്കു, മലയാളി സ്ത്രീ എത്ര മാറിപ്പോയിരിക്കുന്നു! എന്നാല്‍ നമ്മുടെ പല ടിവി പരമ്പരകളിലും മലയാളിസ്ത്രീ ഇന്നും ദുര്‍ബലയാണ്. തൊട്ടാല്‍ പൊട്ടുന്ന കണ്ണീര്‍കുടങ്ങള്‍. അവയിലെ സ്ത്രീകഥാപാത്രങ്ങള്‍ ഒരു ചോദ്യമെങ്കിലും എതിര്‍ത്ത് ചോദിച്ചിരിന്നുവെങ്കിലെന്ന് താന്‍ ആശിച്ചുപോയിട്ടുണ്ട്.
നാം മലയാളികള്‍ രമ്യഹര്‍മ്യങ്ങള്‍ തീര്‍ക്കുന്നു. മുന്തിയ കാറുകള്‍ വാങ്ങുന്നു. എന്നാല്‍ തനിക്കിന്നും ആ പഴയ ചാണകംമെഴുകിയ നിലത്ത് കിടന്നുറങ്ങുന്നതാണിഷ്ടം. ഘൗഃന്റെ ജീവിതശൈലി നമുക്കിനിയെങ്കിലും അവസാനിപ്പിക്കാം. നമുക്ക് ചില്ലകളും പഴങ്ങളുമെല്ലാം അന്യര്‍ക്ക് നല്‍കുന്ന ഒലീവ്മരങ്ങളായിത്തീരാം…; ഏതോ പുഴയോരത്തിരുന്നുള്ള തന്റെ ആത്മവിചാരങ്ങള്‍ മുകുന്ദന്‍ പറഞ്ഞവസാനിപ്പിച്ചു. കേരളത്തിലെ നാല്പ്പത്തി നാലു പുഴകളും മലീമസമായത്തിന്റെ ആത്മ ദു:ഖവുമായി.