Showing posts with label ഓര്‍മ. Show all posts
Showing posts with label ഓര്‍മ. Show all posts

Wednesday, January 4, 2012

മുകുന്ദന്റെ ആത്മവിചാരങ്ങള്‍.......…

(ഇക്കൊല്ലത്തെ സൂര്യാ പ്രഭാഷണ പരമ്പരയില്‍ എം. മുകുന്ദന്‍ നടത്തിയ പ്രസംഗം)

                          ഓര്‍ത്തെഴുതിയത് :
ഇക്കൊല്ലത്തെ സൂര്യാ പ്രഭാഷണപരമ്പരയില്‍ എം. മുകുന്ദന്‍ നടത്തിയ പ്രഭാഷണം ആത്മാര്‍ത്ഥതയും ആര്‍ജ്ജവവും നിറഞ്ഞതായിരുന്നു. ഒരു പുഴയോരത്തിരുന്ന് അസ്തമയസൂര്യന്റെ ശോണിമയില്‍ സംസാരിക്കുവാനായി ശ്രോതാക്കളെ മുകുന്ദന്‍ ക്ഷണിച്ചു. തന്റേത് ഒരു ചെറിയ ജീവിതമാണെങ്കിലും ഒട്ടനവധി വലിയജീവിതങ്ങള്‍ തനിക്ക് നേരില്‍ കാണുവാനും അനുഭവിക്കാനുമായതിന്റെ ആഹ്ലാദം പങ്കുവച്ചുകൊണ്ടാണ് മയ്യഴി പുഴയുടെ കഥാകാരന്‍ തന്റെ ആത്മവിചാരം തുടങ്ങിയത്. തന്നെ അന്നുമിന്നും സൈദ്ധാന്തികമായി ഏറെ സ്വാധീനിച്ചത് മാര്‍ക്‌സ്മുത്തച്ഛനായിരുന്നു. ആ മുത്തച്ഛന്‍ സ്വപ്നംകണ്ട പുതിയലോകം പുലരുവാനായി ജീവിതം ഹോമിച്ച ഒട്ടേറെ സുകൃതജന്‍മങ്ങള്‍ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ഉണ്ടായിരുന്നു. ഫ്രാന്‍സില്‍പോയി പഠിച്ച് ഉന്നതബിരുദങ്ങള്‍ നേടുകയും നാസിസത്തിനെതിരെ ജര്‍മ്മനിയില്‍ പൊരുതിയതിന് തുറുങ്കിലേറ്റപ്പെടുകയും ചെയ്ത മിച്ചിലോട്ട് മാധവന്‍ അത്തരത്തില്‍ ഒരാളായിരുന്നു. ഒരുപക്ഷെ ചരിത്രം കൃത്യമായി രേഖപ്പെടുത്താതെ പോയ എത്രയോ മഹദ്ജീവിതങ്ങള്‍ തന്റെ ചുറ്റുവട്ടത്തുണ്ടായിരുന്നുവെന്ന് മുകുന്ദന്‍ വികാരാധീനനായി ഓര്‍ത്തു. അവര്‍ കൊളുത്തിത്തന്ന നക്ഷത്രവെളിച്ചത്തിലാണ് നാമിന്ന് ജീവിക്കുന്നത്. എന്നാല്‍ ഇക്കാര്യം നാം പലപ്പോഴും ഓര്‍ക്കാതെപോകുന്നു. മൂട്ടവിളക്കിന്റെ വെട്ടത്തിലായിരുന്നു കുട്ടിക്കാലത്ത് താന്‍ പുസ്തകങ്ങള്‍ വായിച്ചിരുന്നത്. വായിച്ച് വായിച്ച് മൂട്ടവിളക്ക് കെട്ട്‌പോയ എത്രയോ രാത്രികള്‍…….. തന്റെ കുട്ടിക്കാലത്ത് മണ്ണെണ്ണ അവശ്യസാധനങ്ങളുടെ നിരയില്‍ മുന്‍പന്തിയിലായിരുന്നു. 1963-ല്‍ താന്‍ ഡല്‍ഹിയിലെത്തുമ്പോള്‍ അവിടം ഗോതമ്പ്പാടങ്ങളും കോളിഫ്‌ളവര്‍തോട്ടങ്ങളും നിറഞ്ഞ പ്രദേശമായിരുന്നു. കേരളത്തെപ്പോലെ ഇന്ന് ഡല്‍ഹിയും പാടേ മാറിപ്പോയിരിക്കുന്നു. ലോകത്തെ ഏത് ഉത്പന്നവും ലഭിക്കുന്ന ഷോപ്പിംങ് മാളുകള്‍, രമ്യഹര്‍മ്യങ്ങള്‍…… ഒപ്പം ചേരികളില്‍ കൊടുംശൈത്യത്തില്‍ കീറപ്പുതപ്പുപോലുമില്ലാതെ വിറച്ചു കഴിയുന്ന പാവങ്ങളും. വികസനത്തില്‍ നാം പലരെയും അനുകരിക്കുകയായിരുന്നു. പഴയ സോവിയറ്റ് റഷ്യയെ ആദ്യം അനുകരിച്ച നാം അവിടത്തെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നപ്പോള്‍ അമേരിക്കന്‍വികസനത്തെ മാതൃകയാക്കി. ഇന്ന് യൂറോപ്യന്‍ സമ്പദ്‌വ്യവസ്ഥയും തകര്‍ന്നുതരിപ്പണമായിരിക്കുന്നു. പല യൂറോപ്യന്‍രാജ്യങ്ങളിലും ഇന്ന് മനുഷ്യര്‍ക്ക് വീടുകളില്ല. ഒറ്റമുറികളിലാണ് പലരും കഴിയുന്നത്. ദുര്‍വ്യയത്തിന്റെ സാമ്പത്തികശാസ്ത്രം വേള്‍ഡ് ട്രേയ്ഡ്‌സെന്റര്‍ പോലെ മൂക്കുകുത്തിയിരിക്കുന്നു. പണ്ട് ഫ്രാന്‍സില്‍ പോകുമ്പോള്‍ അവിടത്തെ സുഹൃത്തുകള്‍ മുന്തിയ ഹോട്ടലുകളില്‍ കൊണ്ടുപോയി നിശാസല്‍ക്കാരങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് അത്തരം ധൂര്‍ത്തുകള്‍ അവസാനിച്ചിരിക്കുന്നു. എഴുത്തിന്റെ ആദ്യകാലത്ത്, തന്നെ അരാഷ്ട്രീയവാദിയെന്ന് പലരും മുദ്രകുത്തി. സ്വതേ ദുര്‍ബലനായ തനിക്ക് അന്നതിനെ എതിര്‍ക്കാന്‍ ഭയമായിരുന്നു. എന്നാല്‍ ഇന്ന് ആ ഭയം മാറി. രാഷ്ട്രീയക്കാര്‍ ആണ് ഇന്നത്തെ ഏറ്റവും വലിയ അരാഷ്ട്രീയ വാദികളെന്ന് താന്‍പറയും. നമ്മുടെ വികസനത്തെ പിന്നെയും പിന്നെയും പിന്നാക്കം കൊണ്ടുപോകുന്നത് രാഷ്ട്രീയക്കാരാണ.് ഇവരില്‍ ചിലര്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ചോര്‍ച്ചയും ബലക്ഷയവും തൊട്ടുപരിശോധിക്കുന്ന ചിത്രങ്ങള്‍ പത്രങ്ങളില്‍കണ്ടപ്പോള്‍ ചിരിയാണ് വന്നത്. ഒരു അണക്കെട്ടിന്റെ ശക്തി പരിശോധിക്കാന്‍ ഇവര്‍ക്ക് എന്ത് ശാസ്ത്രീയ അവബോധമാണുള്ളത്?
സ്ത്രീകളുടെജീവിതത്തിലുണ്ടായ ഉയര്‍ച്ച കേരളത്തിലെ ആശാവഹമായ മാറ്റങ്ങളിലൊന്നാണ്. സ്വന്തമായി ജോലിചെയ്ത് സ്വന്തം കാലില്‍ നില്‍ക്കുവാന്‍ ഒട്ടേറെ സ്ത്രീകള്‍ ഇന്ന് കരുത്ത് നേടിക്കഴിഞ്ഞു. ഒരിക്കല്‍ ഒരു അമേരിക്കന്‍സന്ദര്‍ശനവേളയില്‍ മലയാളിയായ ആതിഥേയന്റെ അനുജത്തി ഒന്നരയുംമുണ്ടുമുടുത്ത് പൂജാമുറിയില്‍ പറശിനികടവ് മുത്തപ്പന്റെ ഫോട്ടോയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥിക്കുന്ന രംഗം കണ്ടു. എന്നാല്‍ പിന്നീട് ആ പെണ്‍കുട്ടിയെ ജീന്‍സുംടോപ്പുമണിഞ്ഞ് ലാപ്‌ടോപ്പും കൈയ്യിലേന്തിയാണ് കണ്ടത്. ഏറെ ദൂരെയുള്ള ഒരു നഗരത്തിലെ തന്റെ ഓഫീസിലെക്ക് പോകുവാന്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടാന്‍ കാറില്‍ കയറാന്‍ തയ്യാറെടുക്കുകയായിരുന്നു അവള്‍. കാറില്‍ എയര്‍പോര്‍ട്ടിലെത്തും. പിന്നീട്, ഫ്‌ളൈയിറ്റില്‍ ജോലിസ്ഥലത്തേക്ക്. വൈകിട്ട് തിരികെ ഫ്‌ളൈയിറ്റില്‍ താമസിക്കുന്ന നഗരത്തിലെക്ക്. അവിടെ നിന്നും സന്ധ്യയ്ക്ക് കാറില്‍ വീട്ടിലേക്ക്. നോക്കു, മലയാളി സ്ത്രീ എത്ര മാറിപ്പോയിരിക്കുന്നു! എന്നാല്‍ നമ്മുടെ പല ടിവി പരമ്പരകളിലും മലയാളിസ്ത്രീ ഇന്നും ദുര്‍ബലയാണ്. തൊട്ടാല്‍ പൊട്ടുന്ന കണ്ണീര്‍കുടങ്ങള്‍. അവയിലെ സ്ത്രീകഥാപാത്രങ്ങള്‍ ഒരു ചോദ്യമെങ്കിലും എതിര്‍ത്ത് ചോദിച്ചിരിന്നുവെങ്കിലെന്ന് താന്‍ ആശിച്ചുപോയിട്ടുണ്ട്.
നാം മലയാളികള്‍ രമ്യഹര്‍മ്യങ്ങള്‍ തീര്‍ക്കുന്നു. മുന്തിയ കാറുകള്‍ വാങ്ങുന്നു. എന്നാല്‍ തനിക്കിന്നും ആ പഴയ ചാണകംമെഴുകിയ നിലത്ത് കിടന്നുറങ്ങുന്നതാണിഷ്ടം. ഘൗഃന്റെ ജീവിതശൈലി നമുക്കിനിയെങ്കിലും അവസാനിപ്പിക്കാം. നമുക്ക് ചില്ലകളും പഴങ്ങളുമെല്ലാം അന്യര്‍ക്ക് നല്‍കുന്ന ഒലീവ്മരങ്ങളായിത്തീരാം…; ഏതോ പുഴയോരത്തിരുന്നുള്ള തന്റെ ആത്മവിചാരങ്ങള്‍ മുകുന്ദന്‍ പറഞ്ഞവസാനിപ്പിച്ചു. കേരളത്തിലെ നാല്പ്പത്തി നാലു പുഴകളും മലീമസമായത്തിന്റെ ആത്മ ദു:ഖവുമായി.

Wednesday, October 26, 2011

പെയ്‌തൊഴിയാത്ത അതിജീവനത്വം.....

കുറിപ്പ്‌: എ.അയ്യപ്പന്‍ (21.10.2011)

നാടെങ്ങും അയ്യപ്പസ്‌മരണകള്‍ പെയ്‌തുതോര്‍ന്നു. സ്‌മരണ, അയ്യപ്പന്റേതായതിനാല്‍ പെയ്‌തുതീര്‍ന്നെന്ന്‌ ഒരിക്കലും പറയാനാവില്ല. മഴതോര്‍ന്നാലും മരംപെയ്യുമെന്ന ചൊല്ല്‌ അയ്യപ്പനെ സംബന്ധിച്ചേടത്തോളം ഏറ്റവും സംഗതമാകുകയാണ്‌ എന്തെന്നാല്‍, ഇത്രത്തോളം പ്രചണ്‌ഡപൂര്‍ണ്ണവും വിധ്വംസകവുമായി പകര്‍ന്നാടിയ ഒരു കവിജന്മം മലയാളത്തില്‍ വേറെ ഇല്ലെന്നു തന്നെ പറയാം. രചനയില്‍ 'മഹാകവി'യെന്നും സാമൂഹിക ജീവിതത്തില്‍ 'മഹാകപി'യെന്നും എ.അയ്യപ്പനെ വിശേഷിപ്പിച്ചാല്‍ അതില്‍ ആദരവിന്റെയും സത്യദര്‍ശനത്തിന്റെയും ഭാഷ്യങ്ങള്‍ മാത്രമേ ആരും വായിച്ചെടുക്കൂ. കാരണം, ജീവിതത്തിലും കവിതയിലും അകറ്റിനിര്‍ത്തിയവര്‍ക്കുപോലും അവ രണ്ടിലും 'അവതാരം' തന്നെയായിരുന്ന അയ്യപ്പനെ ഇന്ന്‌ അംഗീകരിക്കാതെ വഴിയില്ലാതാകുകയാണ്‌.

അവസാനകാലത്ത്‌, വീട്ടില്‍ വിളിക്കുമ്പോള്‍ "Great Poet A. Ayyappan Speaking.......' എന്ന്‌ സ്വയം വിശേഷിപ്പിച്ചായിരുന്നു അയ്യപ്പന്‍ ഫോണ്‍ എടുത്തിരുന്നത്‌ കവിയുടെ സ്വതസിദ്ധമായ സര്‍ക്കാസത്തിനപ്പുറവും ഇതില്‍ അര്‍ത്ഥവ്യാപ്‌തിയുടെ ചില മഷിപ്പകര്‍ച്ചകളുണ്ട്‌. നമ്മുടെ നിരന്തര പുരസ്‌കാരലബ്‌ധരായ പല സമകാലിക മഹാകവികളും അയ്യപ്പനോളം ബലക്കുന്ന ഒറ്റവരിപോലും എഴുതിയിട്ടില്ലെന്നതാണ്‌ ഇതിലെ മുഴച്ചുനില്‍ക്കുന്ന യാഥാര്‍ത്ഥ്യം.

പബ്ലിക്‌ ലൈബ്രറിയിലെ 'അയ്യപ്പന്‍കല്ലില്‍' 'അയ്യപ്പനോര്‍മ്മ' പെയ്‌തുതോര്‍ന്ന ഒക്‌ടോബര്‍ 20-ന്റെ സന്ധ്യ. കല്ലിന്‌ കുടചൂടുന്ന ഞാറമരത്തില്‍ നിന്നും ഫ്‌ളക്‌സ്‌ അഴിച്ചെടുക്കാന്‍ സഹായിച്ച സാഹിത്യവുമായി ഒരു ബന്ധവുമില്ലാത്ത ബാലനോട്‌ ഇതാരാണെന്ന്‌ അറിയാമോ എന്ന്‌ ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞ മറുപടി, 'മഹാകവി അയ്യപ്പന്‍' എന്നായിരുന്നു. അയ്യപ്പന്റെ കവിതകള്‍ വായിച്ചിട്ടില്ലാത്ത പൊതുസമൂഹം പോലും കവിയുടെ അനാര്‍ക്കിസത്തെ മരണാനന്തരം ബിംബവല്‍ക്കരിച്ചുവെന്നതാണ്‌ ആ ജീവിതം തൊട്ടുണര്‍ത്തുന്ന ആശാസ്യമോ അനാശാസ്യമോ ആയ മറ്റൊരു മഹിമ. മരണാനന്തരം അയ്യപ്പന്റെ മദ്യപാനാസക്തിയെ എസ്‌.എം.എസുകള്‍ ആഘോഷിച്ചതോര്‍ക്കുക....



പ്രണയം, കമ്യൂണിസം, കവിത
വ്യവസ്ഥാപിത മലയാളകവിതയില്‍ നടത്തിയ പൊള്ളിക്കുന്ന ഇടപെടലുകള്‍ തന്നെ, സാഹിത്യകാരനും ആരാധകനും ഇതൊന്നുമല്ലാത്തവനുമായ സാധാരണമലയാളിയുടെ യാഥാസ്ഥിതിക സാമൂഹിക ജീവിതത്തിലും അയ്യപ്പന്‍ നടത്തി. കുടുംബം, തൊഴിലിടങ്ങള്‍, സാംസ്‌കാരികഭൂമിക എന്നീ വ്യവസ്ഥകളില്‍ ഒരു തലവേദന എന്നതിനപ്പുറവും അയാള്‍ പ്രശ്‌നസ്രഷ്‌ടാവായി. മലയാളിയുടെ മനസ്സിന്റെ ടൈല്‍സ്‌ പാകിയ തറകളിലാണ്‌ മൂന്ന്‌പതിറ്റാണ്ടോളം കാലം കവി ഉറഞ്ഞു തുള്ളിയത്‌.

പ്രണയം, കമ്യൂണിയം, കവിത എന്ന ത്രിത്വത്തില്‍ നിന്നാണ്‌ തന്റെ അരാജകജീവിതം നുരഞ്ഞു പൊന്തിയതെന്ന്‌ കവി പലപ്പോഴായി നടത്തിയിട്ടുള്ള ആത്മഭാഷണങ്ങള്‍ വെളിവാക്കുന്നു. ആര്‍. സുഗതനും കെ. ബാലകൃഷ്‌ണനും ആയിരുന്നു അയ്യപ്പന്റെ താരുണ്യപൂര്‍വ്വകാലത്തെ ഏറ്റവും വലിയ വിഗ്രഹങ്ങള്‍. കമ്യൂണിസത്തില്‍ സുഗതന്‍ സാറും പ്രണയത്തിലും എഴുത്തിവും കെ. ബാലകൃഷ്‌ണനും കവിക്ക്‌ ദീക്ഷ നല്‍കി. കാമുകിയുമായുള്ള സാമൂഹികാസമത്വവും ആരാധ്യപുരുഷനായ കെ. ബാലകൃഷ്‌ണനെക്കുറിച്ച്‌ അവരുടെ അച്ഛന്‍ നിന്ദാപൂര്‍വ്വം സംസാരിച്ചതുമാണ്‌ പ്രണയത്തിന്റെ പട്ടുനൂല്‍ സ്വയം അറുത്തുമാറ്റുവാന്‍ കവിയെ പ്രേരിപ്പിച്ചത്‌.

'ഞങ്ങളുടെ പ്രണയം അവളുടെ വീട്ടില്‍ അറിഞ്ഞു അവളുടെ അച്ഛനെ ബോധിപ്പിക്കാന്‍ ഒരു ദിവസം ഞാന്‍ കെ. ബാലകൃഷ്‌ണനെയും കൊണ്ട്‌ അവളുടെ വീട്ടില്‍ ചെന്നു. പഴയ എം.പിയും സി. കേശവന്റെ മകനും ഒക്കെയാണല്ലോ ബാലണ്ണന്‍. പിറ്റേ ദിവസം ഞാന്‍ നാട്ടിലെ കുളത്തില്‍ കുളി കഴിഞ്ഞു മടങ്ങുന്നു. ലുങ്കിയും പഴയതോര്‍ത്തും വേഷം. ആ വേഷത്തില്‍ അവളുടെ അച്ഛന്‍ എന്നെ വീട്ടില്‍ കൊണ്ടുപോയി. വെല്‍ഡ്രെസ്‌ഡ്‌ ഓള്‍ഡ്‌ സ്‌പൈസ്‌ കാമുകന്റെ യഥാര്‍ഥ മുഖം കാമുകി കണ്ടു. ഞാന്‍ ഉളുപ്പില്ലാതെ അവളുടെ മുന്നില്‍ ഇരിന്നു. അയാള്‍ പറഞ്ഞു; അയ്യപ്പന്‌ ഒരുപാട്‌ സുഹൃത്തുക്കള്‍ ഉണ്ടെന്നറിയാം. എന്നാലും ഇതുപോലുള്ള തെണ്ടികളെ വിളിച്ചുകൊണ്ടു വരരുത്‌. തെണ്ടിത്തരം പറയുന്നത്‌ ആരാണെന്ന്‌ ഞാന്‍ പറയുന്നില്ല, ഞാന്‍ മറുപടി നല്‍കി. (അയ്യപ്പന്റെ ആത്മകഥാപരമായ ഒരു കുറുപ്പില്‍ നിന്ന്‌.)

'ജീവിതമാണ്‌ മനുഷ്യന്‌ വേണ്ടത്‌' റൊമാന്റിക്‌ഡെത്ത്‌ അല്ല', എന്നുപറഞ്ഞാണ്‌ കൂടെവരാന്‍ താല്‌പര്യമുണ്ടായിരുന്ന പ്രണയിനിയെ കവി പിന്‍തിരിപ്പിച്ചത്‌.

പ്രണയം കഴിഞ്ഞാല്‍ അയ്യപ്പന്റെ ഏറ്റവും വലിയ ഇച്ഛാഭംഗം കമ്യൂണിസമായിരുന്നു. നവയുഗത്തിന്റെ മനേജറായിരുന്നകാലവും ആര്‍.സുഗതനുമായുണ്ടായിരുന്ന പാരസ്‌പര്യവും സുബോധത്തോടെയും അബോധത്തോടെയും പല സ്വകാര്യഭാഷണങ്ങളിലും കവി ഓര്‍ക്കുമായിരുന്നു. ആര്‍. സുഗതന്‌ പാര്‍ട്ടിയിലും ജീവിതത്തിലും അവസാനകാലത്ത്‌ സംഭവിച്ച അനാഥത്വത്തെ ക്കുറിച്ച്‌ അയ്യപ്പന്‍ പലപ്പോഴും ക്ഷോഭംകൊണ്ടിരുന്നു.

'ഞാന്‍ ഒരു കമ്യൂണിസ്റ്റാണ്‌. ഇപ്പോഴും ഞാന്‍ ഫോണില്‍ എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ അവര്‍ കേള്‍ക്കും. ഡയലിങ്‌ കമ്യൂണിസ്റ്റ്‌വിശ്വാസം എനിക്ക്‌ ഇപ്പോഴുമുണ്ട്‌. പാര്‍ട്ടി മെമ്പര്‍ഷിപ്പ്‌ ഇല്ല. പലരും പറയുന്നത്‌ ഞാന്‍ അനാര്‍ക്കിസ്റ്റാണ്‌ എന്നാണ്‌. വേണ്ടിടത്ത്‌ പോകാതിരിക്കുകയും വേണ്ടാത്തിടത്ത്‌ പോകുകയും ചെയ്യുന്നതു കൊണ്ടാണ്‌ അങ്ങനെ പറയുന്നത.്‌ എന്റെ സ്വപ്‌നം തകര്‍ത്തത്‌ കമ്യൂണിസമാണ്‌. എന്റെ ഭാവിയും കമ്യൂണിസമാണ്‌', അയ്യപ്പനെഴുതി.

അരാജകത്വമെന്നാല്‍ മദ്യപാനമാണെന്ന തെറ്റിദ്ധാരണയാണ്‌ അരാജകവാദിയായി മാത്രം അയ്യപ്പന്‍ ബ്രാന്റ്‌ ചെയ്യപ്പെടാന്‍ കാരണം. തെരുവു ജീവിതം സ്വയം തെരെഞ്ഞെടുക്കുകയുംസമൂഹത്തിലെയുംസാഹിത്യത്തിലെയും വ്യവസ്ഥാപിത മൂല്യങ്ങളോട്‌ തെറ്റിപ്പിരിയുകയും ചെയ്‌ത അതിജീവനവാദിയായ ഒരു നിഷേധവ്യക്തിത്വം കൂടിയായിരുന്നു അയ്യപ്പന്‍. പരാജിതനോ ദു:ഖിതനോ ആയ ഒരു ആധുനിക റൊമാന്റിക്‌ ആയിരുന്നില്ല ഒരിക്കലുമദ്ദേഹം. പ്രചണ്‌ഡതയും പ്രചുരിമയും ബുദ്ധികൂര്‍മ്മതയുമായിരുന്നു ഭൗതിക ജീവിതത്തില്‍ അയ്യപ്പന്റെ മുഖമുദ്രകള്‍. ജീവിതത്തിലും കവിതയിലും വിജയിച്ച അയ്യപ്പന്റെ അരാജകജീവിതത്തില്‍ അതിജീവനത്വത്തിന്റെ കലയുണ്ടായിരുന്നുവെന്നതാണ്‌ അതിലെ ഏറ്റവും വലിയ തിരുശേഷിപ്പും വിലോഭനീയതയും.

കൊത്തുകെന്‍ ആത്മാവിങ്കല്‍
തത്തുകെന്‍ ഹൃദന്തത്തില്‍
ഉത്തുംഗ ഫണാഗ്രത്തില്‍ എന്നെയും വഹിച്ചാലും, എന്ന ജി.യുടെ പ്രിയപ്പെട്ട വരികള്‍ കെ.എസ്‌. ജോര്‍ജ്ജിനു തുല്യമായ ഘനഗംഭീര സ്വരത്തില്‍ നക്ഷത്രലോകത്തെവിടെയോ നിന്ന്‌ അയ്യപ്പന്‍ പാടുകയാണ്‌.

                                                             .-----------------.


Saturday, October 1, 2011

Kaഥ : ജാനകി the cute voice....

Kaഥ
ജാനകി the cute voice....


അന്നും ജാനകി ഓഫീസില്‍ എത്തിയിരുന്നില്ല. രവിയുടെ ഹൃദയം അസ്വസ്ഥമാകാന്‍ തുടങ്ങി. ജാനകിയുടെ മുറിയോട്‌ ചേര്‍ന്നുള്ള തന്റെ ക്യാബിനില്‍ നിന്ന്‌ അവളുടെ ഇരിപ്പിടത്തിലേയ്‌ക്ക്‌ അയാള്‍ ഇടയ്‌ക്കിടെ ഒളിക്കണ്ണിട്ടുനോക്കിക്കൊണ്ടിരുന്നു. കന്യാകുമാരിയില്‍ നിന്ന്‌ അവള്‍ക്ക്‌ സമ്മാനിക്കാനായി വാങ്ങിയ സാളഗ്രാമം മേശമേല്‍ക്കിടന്ന്‌ അയാളെ നോക്കിച്ചിരിച്ചുകൊണ്ടിരുന്നു...
ഇടയ്‌ക്കെപ്പോഴോ ജാനകി ഇരിപ്പിടത്തില്‍ വന്നിരിക്കുന്നതായി അയാള്‍ക്ക്‌ തോന്നി. എന്നാല്‍ അതൊരു വെറും തോന്നല്‍ മാത്രമായിരുന്നു!
ഇത്തരം ഘട്ടങ്ങളില്‍ ഏതൊരു പ്രണയിതാവിനെയും പോലെ മൊബൈലില്‍ ബന്ധപ്പെടുകയോ മെസേജ്‌ അയയ്‌ക്കുകയോ ചെയ്യാമെങ്കിലും തനിക്ക്‌ അതിനും കഴിയില്ലല്ലോ എന്നോര്‍ത്തപ്പോള്‍ അയാള്‍ കൂടുതല്‍ വിഷണ്ണനായി. 'If you send anymore messages u had it Ravi', എന്നായിരുന്നു ജാനകി രവിക്ക്‌ അവസാനമായി മെസേജ്‌ ചെയ്‌തത്‌. ഇനി മെസേജ്‌ അയച്ചാല്‍ സൈബര്‍ സെല്ലില്‍ കംപ്ലൈന്റ്‌ ചെയ്‌തോളൂ എന്ന്‌ രവി മറുപടിയും നല്‍കി.
രവി സാളഗ്രാമം കൈയ്യിലെടുത്തു. അയാള്‍ തന്റെ ക്യാബിനില്‍ നിന്നും ജാനകി ജോലി ചെയ്‌തിരുന്ന മീഡിയാ ലൈബ്രറിയിലേക്കു പോയി. ജാനകി ഇല്ലെങ്കില്‍ പോകട്ടെ, മറ്റാര്‍ക്കെങ്കിലും നല്‍കാം. വീട്ടിലിരിക്കുന്ന രണ്ടാമത്തെ സാളഗ്രാമം ജാനകി വരുമ്പോള്‍ നല്‍കുകയുമാകാം. ജാനകിക്ക്‌ പകരം ആര്‍ക്കു സാളഗ്രാമം നല്‍കാനുദ്ദേശിച്ചോ അവള്‍, രശ്‌മി, അറ്റന്‍ഡര്‍ ലോലനുമായി സംസാരിച്ചിരിക്കുന്നു.
രവി രശ്‌മിക്കും ലോലനും മദ്ധ്യേ നിന്ന്‌ സാളഗ്രാമം പുറത്തെടുത്തു. നിറയെ പൂചൂടി ഒരു ദ്രവീഡിയന്‍ ലുക്കുണ്ടായിരുന്ന രശ്‌മിയോട്‌ സാളഗ്രാമത്തിന്റെ ഒറിജിനാലിറ്റിയെകുറിച്ച്‌ രവി ചോദിച്ചു. രസച്ചരട്‌ മുറിഞ്ഞതില്‍ ലോലന്‍ കുണ്‌ഠിതനായി. പിന്നേ പത്ത്‌ രൂപായ്‌ക്ക്‌ സാളഗ്രാമം! സാറിനു വട്ടാ, രശ്‌മി രവിയെ കളിയാക്കി. രശ്‌മിയുടെ കറുത്തു സുന്ദരമായ മുഖത്തു നിന്നും കണ്ണെടുത്ത്‌, രവി ശോഭയുടേയും വാര്യര്‍ സാറിന്റെയും ഇടയിലേക്ക്‌ കയറി. അയാള്‍ വാര്യര്‍ സാറിനോട്‌ ചോദിച്ചു; സാര്‍ ഇത്‌ ഒറിജിനലാണോ? വാര്യര്‍സാര്‍ സന്ദര്‍ഭോചിതമായി ഒരു ശ്ലോകമുരുവിട്ടു; സങ്കല്‌പ കര്‍മ്മമാനസം.
രവി മീഡിയാ ലൈബ്രറിയില്‍ നിന്നും തന്റെ ക്യാബിനിലേക്ക്‌ മടങ്ങി. അയാള്‍ പുനത്തില്‍ കുഞ്ഞബ്‌ദുള്ളയുടെ 'എന്റെ കാമുകിമാരും മറ്റു കഥകളും' എടുത്തു വായിക്കാനാരംഭിച്ചു.
കുഞ്ഞിക്ക അസാധാരണനായ ഒരു റൊമാന്റിക്‌ ഔട്ട്‌ സൈഡര്‍ തന്നെ, രവി ഓര്‍ത്തു. എത്രയെത്ര കിടിലന്‍ പീസുകളെയാണ്‌ ഇക്ക അറ്റന്‍ഡു ചെയ്‌തിരിക്കുന്നത്‌!. പുളുവാണെങ്കില്‍, ഇങ്ങനെ എഴുതാന്‍ ഒരിക്കലും പറ്റില്ല തന്നെ! അങ്ങേരുടെ ഒരു ..... ണ്ണ ഭാഗ്യമെന്നേ പറയേണ്ടൂ, രവി മനസില്‍ ചിരിച്ചു.
കുഞ്ഞബ്‌ദുള്ളയുടെ പുസ്‌തകത്തില്‍ അപ്പോള്‍ ജാനകിയുടെ രൂപം തെളിഞ്ഞു, പുസ്‌തകം വായിക്കും മുമ്പു തന്നെ അത്‌ ഒരാള്‍ക്കു സമ്മാനിക്കാന്‍ തുനിഞ്ഞു, രവി. In memmorium of an unconditional friendship എന്നെഴുതി അതയാള്‍ ഹസീനയ്‌ക്കു സമ്മാനിക്കുകയായിരുന്നു. പുസ്‌തകത്തിന്റെ കവര്‍തന്നെ ഹസീനയെ ക്ഷുഭിതയാക്കി,' പിന്നേ, വായിക്കാന്‍ കണ്ട ഒരു പുസ്‌തകമേ, സാറിനെത്ര വയസുണ്ട്‌?!, ഹസീന രവിയെ പരസ്യമായി കളിയാക്കി.. ഊറിച്ചിരിച്ചുകൊണ്ട്‌ ഹസീനയുടെ ക്യാബിനില്‍ നിന്നു രവി പുറത്തിറങ്ങി.
പിന്നീടൊരിക്കല്‍ കൂടി രവി അവള്‍ക്കു പുസ്‌തകം സമ്മാനിക്കാന്‍ ശ്രമിച്ചു, എവിടുന്നാ മാഷേ സമയം? ആദ്യം കെട്യോന്‍ ഗള്‍ഫില്‍ പോണം. പിന്നെ സൂഫി പറഞ്ഞ കഥ ഒന്നു വായിച്ചു തീര്‍ക്കണം. പിന്നെ വേണമെങ്കില്‍ നോക്കാം, തെല്ലു നിരാശനായെങ്കിലും രവി അതു പുറത്തുകാട്ടിയില്ല.....
എന്നാല്‍ സ്റ്റുഡിയോയില്‍ വെച്ച്‌ പുസ്‌തകത്തിന്റെ പുറംചട്ട കണ്ടതും ജാനകി തുള്ളിച്ചാടി. ഇതെനിക്ക്‌ തരുമോ സാറേ?, അവള്‍ ചോദിച്ചു. 'ഇതല്ല, ചോദിക്കുന്നതെന്തും ഞാന്‍ നിനക്കു തരും, Not for u, but for ur cute voice'. ജാനകി പുസ്‌തകവുമായി നീങ്ങിയപ്പോള്‍ രവി അവളെ പുന്‍തുടര്‍ന്ന്‌ മീഡിയാ ലൈബ്രറിയിലേക്ക്‌ പോയി. ജാനകിയുടെ തൊട്ടടുത്തിരുന്നിരുന്ന അശ്വതി എന്ന കുട്ടിത്തം മാറാത്ത യുവതിയോട്‌ രവി വൈറ്റ്‌നര്‍ ആവശ്യപ്പെട്ടു. ഹസീനയ്‌ക്കായി കുറിച്ച വരികള്‍ക്കുമേല്‍ രവി വൈറ്റ്‌നര്‍ ഇടാന്‍ ശ്രമിച്ചു. എത്ര ശ്രമിച്ചിട്ടും അത്‌ മായുന്നില്ല!
അതൊന്നും മായിക്കേണ്ട ഡിയര്‍, ജാനകി പുസ്‌തകം വാങ്ങി ഡ്രോയിലിട്ടു. രവി കുറച്ചുനേരം കൂടി അവിടെ കറങ്ങി നിന്നു. ജാനകിയുടെ കണ്ണുകള്‍ ലാപ്‌ടോപ്പില്‍ നിന്നും ഉയരാതായതോടെ അയാള്‍ ക്യാബിനിലേക്ക്‌ മടങ്ങി.
ജാനകിയുടെ സൗന്ദര്യം ആദ്യം രവിയില്‍ പരിഭ്രമമാണ്‌ സൃഷ്‌ടിച്ചത്‌. അവള്‍ അടുത്തുകൂടി പോകുമ്പോഴെല്ലാം അയാളുടെ ഹൃദമിടിപ്പുയരുമായിരുന്നു.
മാനേജുമെന്റിലും, സ്റ്റാഫിലും വനിതാ പ്രാമുഖ്യമുണ്ടായിരുന്ന ഒരു ദിനപ്പത്രമായിരുന്നു അത്‌. മിഡില്‍ഈസ്റ്റിലടക്കം പത്ത്‌ എഡിഷനുകള്‍ ഉണ്ടായിരുന്ന പത്രത്തിന്റെ സാരഥി വിധവയും മദ്ധ്യവയസ്‌ക്കയുമായ ശ്രീദേവി നമ്പ്യാരായിരുന്നു. ചൊടിയും ചുണയുമുള്ള വനിതാപത്രപ്രവര്‍ത്തകരായിരുന്നു സ്ഥാപനത്തിലേറെയും. ചില നിര്‍ണ്ണായക സ്ഥാനങ്ങള്‍ പുരുഷന്‍മാരും അലങ്കരിച്ചു പോന്നു. അത്തരത്തില്‍ ഒരാളായിരുന്നു ജിത്‌പ്രേം. രവിക്ക്‌ ജിത്‌പ്രേമിനോട്‌ സഹോദരതുല്യമായ സ്‌നേഹവും വാത്സല്യവും ആയിരുന്നു. പത്രത്തില്‍ ചേരുന്ന കാലത്ത്‌ രവി വളരെ ഡിസ്‌റ്റേര്‍ബ്‌ഡും ഡിപ്രെസ്സ്‌ഡും ആയിരുന്നു. മാരകമായ ഒരു മാനസിക രോഗമായിരുന്നു അയാള്‍ക്ക്‌. ബൈപോളാര്‍ സിന്‍ഡ്രം എന്നായിരുന്നു വൈദ്യശാസ്‌ത്രത്തില്‍ അതിന്റെ പേര്‌. വിഷാദത്തിന്റെയും ഉന്മാദത്തിന്റേയും നീര്‍ക്കയങ്ങളില്‍ രോഗി മാറി മാറി വീണുപോകുന്ന അവസ്ഥ. പഴകിപ്പോയ രോഗം രവിയുടെ ക്രയേറ്റിവിറ്റിയെ വല്ലാതെ ചോര്‍ത്തിക്കളഞ്ഞിരുന്നു. കരിയറില്‍ അര്‍ഹമായ ഉയര്‍ച്ച ലഭിക്കാതെ പോയത്‌ അയാളെ ഖിന്നനാക്കി. പഴയൊരു പരിചയത്തിന്റെ പുറത്ത്‌ ജിത്‌പ്രേം അയാളെ ശ്രിദേവി നമ്പ്യാര്‍ക്ക്‌ പരിചയപ്പെടുത്തുകയായിരുന്നു. രവിയുടെ ബന്ധങ്ങളിലും വേറിട്ട കഴിവുകളിലും പല സാദ്ധ്യതകളും കണ്ട ശ്രീദേവിമാം ഫീച്ചര്‍ സെക്‌ഷനില്‍ മീഡിയാ കണ്‍സള്‍ട്ടന്റായി അയാള്‍ക്ക്‌ ജോലി നല്‍കി. ഊര്‍ജ്ജസ്വലനായ ജിത്‌പ്രേം ആയിരുന്നു ടീം ഹെഡ്‌. എന്നാല്‍ തുടക്കത്തില്‍ സ്ഥാപനം രവിക്ക്‌ ഒരു ഒരിപ്പിടം പോലും നല്‍കിയില്ല. തന്റെ മേശയ്‌ക്കരികേ, ജിത്‌പ്രേം അയാളെ ഇരുത്തി. മാനസികമായും, ശാരീരികമായും പരിക്ഷീണിതനായിരുന്ന അയാള്‍ക്ക്‌ ആദ്യമൊന്നും ഒരു ജോലിയും ചെയ്യാനാകുമായിരുന്നില്ല. ജിത്‌പ്രേമിന്‌ അഭിമുഖമായി രവിയുടെ ഇരിപ്പിടത്തിനു പിന്നില്‍ വള്ളുവനാടന്‍ ഭാഷയില്‍ സദാ ചിലച്ചുകൊണ്ടിരുന്ന സുന്ദരിയായ ഹസീനയുടെ ഇരിപ്പിടമായിരുന്നു. ചിരിക്കുമ്പോള്‍ തെളിയുമായിരുന്ന സഹീനയുടെ നുണക്കുഴികള്‍ ഏതൊക്കെയോ ബാല്യകാല സഖിമാരുടെ ഓര്‍മ്മകള്‍ രവിയിലുണര്‍ത്തി. ഹസീനയുടെ സൗന്ദര്യത്തെ ആരാധിച്ചിരുന്നുവെങ്കിലും അവളെക്കുറിച്ച്‌ തെറ്റായ ഒരു ചിന്തപോലും രവിയുടെ മനസ്സില്‍ ഉണ്ടായില്ല. തന്റെ ഫീച്ചറുകള്‍ ചെത്തിമിനുക്കുവാന്‍ ഹസീന രവിയെ ഏല്‌പിക്കുമായിരുന്നു. ജിത്‌പ്രേം നല്‌കുന്ന മാറ്ററുകള്‍ ട്രാന്‍സിലേറ്റ്‌ ചെയ്യാന്‍ ശ്രമിച്ചും പ്രതിശ്രുത വരനുമായുള്ള ഹസീനയുടെ ചാറ്റിംഗ്‌ ആസ്വദിച്ചും രവി നേരംപോക്കും. മലബാറില്‍ നിന്നെത്തിയ മാനിറമുള്ള ഒരു പെണ്‍കുട്ടി കൂടി ഇടയ്‌ക്ക്‌ ഫീച്ചര്‍ സെക്‌ഷനില്‍ ചേര്‍ന്നു. സരസിജ എന്നായിരുന്നു അവളുടെ പേര്‌. ജിത്‌പ്രേം എത്രത്തോളം ഡൈനാമിക്‌ ആയിരുന്നുവോ അത്രത്തോളം ക്രിയേറ്റീവ്‌ ആയിരുന്നു സരസിജ. എപ്പോഴും ഫോട്ടോ ഷോപ്പില്‍ കളിച്ചു കൊണ്ടിരിക്കുമായിരുന്ന അവള്‍ ആബ്‌സെന്റ്‌മൈന്റഡും തന്റേടക്കാരിയുമായിരുന്നു. ജിത്‌പ്രേമും സരസിജയും അക്കാലത്ത്‌ രവിക്ക്‌ നല്ല മോറല്‍ സപ്പോര്‍ട്ട്‌ നല്‍കി.
ഫീച്ചര്‍ സെക്‌ഷന്‍ വിട്ട്‌ രവി എങ്ങോട്ടും പോയില്ല. മറ്റു വിങുകളില്‍ പോകാനും അവിടുള്ളവരെ പരിചയപ്പെടുവാനും അയാള്‍ കൊതിച്ചെങ്കിലും രോഗാതുരത അതിനനുവദിച്ചില്ല. ഓഫീസില്‍ പലപ്പോഴും ഒരു ദേശാടനപക്ഷിയായിരുന്നു അയാള്‍. ഓഫീസ്‌ വിട്ടാല്‍ അടുത്തുള്ള പത്‌മാബാറില്‍ നിന്ന്‌ മൂന്നോ നാലോ ലാര്‍ജ്‌ അടിച്ച്‌ അയാള്‍കട്ടിലില്‍ പോയി വീഴും.
രവിയുടെ സീറ്റിനു പിന്നില്‍, ഹസീനയുടെ ഇരിപ്പിടത്തില്‍ അന്നൊരുദിവസം ജാനകി വന്നിരുന്നു. അന്നു മുഴുവന്‍ എഡിറ്റോറിയല്‍ പേജിന്റെ മാറ്റര്‍ തിരുത്താനാകാതെ അയാള്‍ വള്ളിയുംപുള്ളിയും വരച്ചിരുന്നു. അവള്‍ മുന്നിലായിരുന്നുമെങ്കില്‍ എന്തെങ്കിലുമൊക്കെ ചോദിക്കാമായിരുന്നു. എന്നാല്‍ എപ്പോഴും പിന്നിലോട്ട്‌ കഴുത്തു തിരിച്ച്‌ സുന്ദരിയായ ഒരു പെണ്‍കുട്ടിയോട്‌ സംസാരിച്ചിരിക്കുന്നതെങ്ങനെ?
ജാനകി ആദ്യം മുതലേ രവിയെ സാര്‍ എന്നുതന്നെ വിളിച്ചു. ആരും തന്നെ സാര്‍ എന്നു വിളിക്കുന്നത്‌ രവിക്ക്‌ ഇഷ്‌ടമായിരുന്നില്ലെങ്കിലും പലരേയുമെന്നപോലെ ജാനകിയേയും അയാള്‍ അതിനനുവദിച്ചു.
അങ്ങനെയിരിക്കെ ജാനകിയുമായി അല്‍പ്പമൊന്നടുക്കാന്‍ രവിക്ക്‌ ഒരവസരം ലഭിച്ചു. ചീഫ്‌ എഡിറ്റര്‍ ശ്രീദേവി നമ്പ്യാര്‍ പരിവാരങ്ങള്‍ക്കൊപ്പം ഒരു മദ്ധ്യാഹ്നത്തില്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക്‌ ഇരച്ചുകയറി. പതിവുപോലെ സഹപത്രാധിപകളും ഉപദേഷ്‌ടാക്കളും ഒപ്പമുണ്ടായിരുന്നു. ടേബിളില്‍ നിന്ന്‌ ടേബിളിലേക്ക്‌ ദേവിമാം പറന്നുകൊണ്ടിരുന്നു. സെക്‌ഷനില്‍ നിന്ന്‌ പുറത്തു കടന്ന അവര്‍ പെട്ടെന്ന്‌ തിരികെ കയറി വന്നു. സരസിജയോട്‌ സംസാരിച്ചുകൊണ്ടു നില്‍ക്കുകയായിരുന്ന ജാനകിയോട്‌ അവരെന്തോ ആംഗ്യം കാട്ടി. ജാനകി ഓടി രവിയുടെ അടുത്തെത്തി അയാള്‍ എഴുതിക്കൊണ്ടിരുന്ന പേന കൈക്കലാക്കി. രവിയുടെ പേനയുമായി ദേവിമാം മുന്നോട്ടു നീങ്ങി. പരിചാരകവൃന്ദത്തിനൊപ്പം ജാനകിയും.
ഈ ഹൈടെക്‌ കാലത്തും പേനയും പേപ്പറും ഉപയോഗിക്കുമായിരുന്നു ഒരപൂര്‍വ്വജീവിയായിരുന്നു രവി. ഓര്‍ക്കാപ്പുറത്ത്‌ പേന നഷ്‌ടപ്പെട്ടത്‌ അയാളെ അസ്വസ്ഥനാക്കി. അല്‍പ്പനേരം അതുമിതും ആലോചിച്ചിരുന്ന ശേഷം അയാള്‍ ജാനകിയേയും തിരക്കി പോയി. സീറ്റില്‍ ജാനകിയെ കാണാഞ്ഞ്‌ അയാള്‍ ചീഫ്‌ എഡിറ്ററുടെ ലോബിയിലേക്ക്‌ കയറി. ജാനകിക്ക്‌ അവിടെയും ഒരു സീറ്റുണ്ട്‌. ജാനകി സീറ്റിലുണ്ടായിരുന്നു. രവിയെകണ്ട്‌ ജാനകി പതിവുപോലെ യെസ്‌ ഡിയര്‍ എന്ന്‌ ആരാഞ്ഞു. എന്റെ പേന, രവി ചോദിച്ചു. ജാനകി വല്ലാതെ ഇറിറ്റേറ്റഡ്‌ ആയി. എന്റെ മാഷേ, ഒരു പേന പോയെങ്കില്‍ അടുത്ത പേന കൊണ്ടെഴുതണം!. പോരാ. എനിക്ക്‌ ആ പേന തന്നെ വേണം, രവി പറഞ്ഞു. ശെടാ, ഇതു പൊല്ലാപ്പായല്ലോ. പ്ലീസ്‌ ഡോണ്‍ഡ്‌ ഡിസ്റ്റര്‍ബ്‌ മീ. ഐ ആം ക്വയറ്റ്‌ ബിസി, ജാനകി അയാളെ കട്ട്‌ ചെയ്‌തു. രവി അസ്വസ്ഥസൂചകമായി ജാനകിയുടെ ടേബിളില്‍ ഒരിടിയിടിച്ച്‌ അവിടെ നിന്നു മടങ്ങി. തുടര്‍ന്നുള്ള ദിവസങ്ങളിലും ജാനകിയെ കാണുമ്പോഴെല്ലാം രവി പേന ചോദിച്ചുകൊണ്ടിരുന്നു. ശല്യം കൂടിയപ്പോള്‍ ജാനകി രവിയെ മൈന്‍ഡു ചെയ്യാതായി.
സ്ഥാപനത്തിലെ ചെറുപ്പക്കാരായ ജീവനക്കാരില്‍ നിന്നും തന്നിലേക്ക്‌ ഊര്‍ജ്ജപ്രസരണം സംഭവിക്കുന്നതായി രവിക്ക്‌ അനുഭവപ്പെട്ടു തുടങ്ങി. അയാള്‍ വൃത്തിയുള്ള വസ്‌ത്രങ്ങള്‍ ധരിക്കാനും നരച്ചമുടികള്‍ ഡൈ ചെയ്‌തു മറയ്‌ക്കാനും തുടങ്ങി. ബയോസ്‌ഫിയറില്‍ നിന്ന്‌ സൈബര്‍ സ്‌ഫിയറിലേക്ക്‌ അയാള്‍ കൂടുതല്‍ കൂടുതല്‍ അടുത്തു. മോട്ടറോളയുടെ പഴയ ഹാന്‍ഡ്‌സെറ്റ്‌ മാറ്റി അയാള്‍ എല്‍.ജിയുടെ കൂടുതല്‍ ഫീച്ചേഴ്‌സുള്ള പുതിയൊരെണ്ണം വാങ്ങി. എസ്‌. എം. എസ്സുകളുടെ ലോകത്തെ ഒരു സന്ദേശകാമുകനായി അയാള്‍ മെല്ലെ മാറുകയായിരുന്നു......
എന്നും പ്രഭാതസവാരിക്കിടെ എന്തെങ്കിലുമൊക്കെ രവിയുടെ മനസില്‍ മുളപൊട്ടും. ജിത്‌പ്രേമിനും സരസിജക്കും അയാള്‍ ആദ്യമത്‌ അയയ്‌ക്കും. പിന്നീട്‌, ഫോണ്‍ ബുക്കിലെ പരിചിതനാമക്കാര്‍ക്കു ഫോര്‍വേഡ്‌ ചെയ്യും. രവിയുടെ മെസ്സേജുകള്‍ ഹൈലീഹ്യൂമറസും ഇന്റലക്‌ച്ച്വലുമാണെന്ന്‌ ജിത്‌പ്രേം അഭിപ്രായപ്പെട്ടു. ജിത്‌പ്രേം വലിയൊരുവിശാലഹൃദയനായിരുന്നെങ്കിലും അത്രത്തോളം വിശാലഹൃദയയായിരുന്നില്ല സരസിജ. രവിയുടെ ചില മെസേജുകള്‍ സരസിജയെ അസ്വസ്ഥയാക്കി. ഒരിക്കല്‍ സ്‌ത്രീത്വത്തെക്കുറിച്ച്‌ ഒരു ഗംഭീര സാധനം രവി ജിത്‌പ്രേമിനും സരസിജയ്‌ക്കുമയച്ചു; woman is the most beautiful creation by God, only unfit for marriage!. ഉടനെത്തി സരസിജയുടെ പ്രതികരണം; Sir,what's rong with u?. My one screw may be loose, രവി. Sir would appreciate if u could restrict such msgs within urself. All may not like it with the same spirit as a few of us do, സരസിജ.
അച്ഛനീ പണിയേ ഉള്ളോ? നേരം വെളുക്കുമ്പോഴേയ്‌ക്കും ഓഫീസിലെ പെമ്പിള്ളേര്‍ക്ക്‌ മെസ്സേജ്‌ ചെയ്യുക..., രവിയുടെ മകള്‍ അയാളെ കളിയാക്കിയത്‌ അടുത്ത കാലത്തായിരുന്നു. ഇത്‌ അച്ഛന്റെ മിനി കംപ്യൂട്ടറാ മോളേ.. എല്ലാം ഒഫീഷ്യലാ, അവളെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും രവി മെസ്സേജ്‌ സെന്റ്‌ ചെയ്യുന്ന നിര്‍വൃതിയില്‍ ലയിച്ചിരിക്കുമ്പോഴൊക്കെ ഓരോ മെസ്സേജും ഒളികണ്ണിട്ടു പരിശോധിക്കുക കൗമാരക്കാരിയായ കുട്ടി ശീലമാക്കിയിരുന്നു. പണി പോകാനുള്ള പണിയാ അച്‌ഛന്‍ ചെയ്യുന്നതെന്ന്‌ അവള്‍ ഇടയ്‌ക്കിടെ രവിയെ താക്കീത്‌ ചെയ്‌തു കൊണ്ടിരുന്നു. ഉള്ള പണിയും കളഞ്ഞ്‌ വീണ്ടും ബൈപോളാര്‍ അടിക്കുമ്പോള്‍ അച്‌ഛന്‌ സമാധാനമാകും...
രവിയുടെ മെസേജുകള്‍ ഹസീനയെയും കുപിതയാക്കി. മാഷേ, ഒന്നു മനസിലാകുന്ന ഭാഷയിലയയ്‌ക്ക്‌, അവള്‍ പ്രതികരിച്ചു. എന്നാല്‍ സ്ഥലകാല വ്യക്തിസീമകളെയും. അതിജീവിച്ചുകൊണ്ട്‌ രവിയുടെ എസ്‌ എം എസ്‌ രോഗം ഗുരുതരമായിക്കൊണ്ടിരുന്നു. ജിത്‌പ്രേം മാത്രം 'വാഹ്‌, വാഹ്‌! എന്നു റിപ്ലെയ്‌ നല്‍കി അയാളെപ്രോത്സാഹിപ്പിച്ചു.
രവി:എങ്കിലും പുഷ്‌ക്കരേ നമ്മള്‍കാണും സങ്കല്‍പ്പലോകമല്ലീയുലകം!
ജിത്‌പ്രേം: വാഹ്‌! വാഹ്‌!
രവി: മഴ പെയ്‌തു പെയ്‌തു മണ്ണു കുതിര്‍ന്നൂ മാന്‍ഹോളു പെട്ടിയെന്‍ മനം തകര്‍ന്നു!
ജിത്‌പ്രേം: വാഹ്‌! വാഹ്‌!
എന്നാല്‍, രവിയുടെ മെസേജുകള്‍ ജാനകിയുടെ സെല്‍ഫോണിനെ ലക്ഷ്യമാക്കിയും കുതിച്ചതാണ്‌ ഈ കഥയുടെ പരിണാമഗുപ്‌തിയെ മാറ്റിമറിക്കുന്നത്‌.....
ആയിടയ്‌ക്ക്‌ പത്രസ്ഥാപനത്തില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചു. ശ്രീദേവി നമ്പ്യാര്‍ തന്റെ മാധ്യമസാമ്രാജ്യം ഒന്നുകൂടി വിശാലമാക്കി. ദൃശ്യമാധ്യമത്തിലേക്കും അവര്‍ ചുവടൂന്നി. ഐശ്വര്യാവിഷന്‍സ്‌ എന്ന ആ പുതിയ സംരംഭത്തിലേക്ക്‌ ജിത്‌പ്രേം രവിയെ പറിച്ചുനട്ടു. പുതിയ തൊഴിലുമായി രവി പെട്ടെന്നു തന്നെ പൊരുത്തപ്പെട്ടു.
വോയ്‌സ്‌ ഓവര്‍, ജീവനക്കാരെ കൊണ്ടുതന്നെ ചെയ്യിക്കാനായിരുന്നു ചീഫ്‌ എഡിറ്ററുടെ ഉത്തരവ്‌. സ്വാഭാവികമായി നന്നായി പാടുമായിരുന്ന ജാനകിക്കു തന്നെ ആദ്യത്തെ നറുക്കു വീണു. ജാനകിയുമായി കൂടുതല്‍ അടുക്കാന്‍ അവസരമുണ്ടായതില്‍ രവിയും സന്തോഷിച്ചു. റിക്കാര്‍ഡിങ്‌ കഴിഞ്ഞാല്‍ ജാനകിയെകൊണ്ട്‌ രവി പാട്ടു പാടിക്കും. സംഗതികള്‍ നിറഞ്ഞ ആ പാട്ടുകള്‍ കേട്ട്‌ രവി ഉന്മേഷഭരിതരായി. ഒരിക്കല്‍ ഡബ്ബ്‌ സ്യൂട്ടില്‍ നിന്ന്‌ രവി അലറിവിളിച്ചു: ജാനകീ, നിന്റെ ഓരോ രോമകൂപത്തെയും ഞാന്‍ പ്രേമിക്കുന്നു! നിന്റെ ശാരീരം എന്നെ തടവിലാക്കികഴിഞ്ഞു! അതുകേട്ടു നിന്ന സൗണ്ട്‌ എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ളവര്‍ അന്തംവിട്ടുപോയി. നമ്മുടെ രവിസാര്‍ കൈവിട്ടുപോയേ!, എസ്‌ ഇ. പ്രതികരിച്ചു.
അന്നു രാത്രി തന്റെ സ്‌പൈറല്‍ ഡയറിയില്‍ രവി രണ്ടു കവിതകള്‍ കുറിച്ചു:
കവിത: ഒന്ന്‌
40+
പ്രണയമേ...
എന്റെ വഴികളില്‍
എന്നും നീയുണ്ടായിരുന്നു...
7 ലും 17 ലും 37 ലും.
ഇപ്പോള്‍ 40 ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിന്‍കൂടുപോല്‍
എന്നുള്ളിലെഫ്‌ഫെം സംഗീതമായ്‌,
പ്രണയമേ,
നീ,
കിടന്നു
പിടപിടയ്‌ക്കുകയാണ്‌...
കവിത: രണ്ട്‌
കുട്ടി
(അഥവാ, an emotional outbreak!)
വെണ്ണതോല്‍ക്കും നിന്നുടലിനെയാണു
ഞാന്‍ പ്രണയിക്കുന്നതെന്നു
കരുതിയെങ്കില്‍,
ഗോമേദക കവിളുകളെയാണു
ഞാന്‍ പ്രണയിക്കുന്നതെന്നു
കരുതിയെങ്കില്‍,
നിനക്കു തെറ്റി!
തേനൂറുന്ന നിന്റെ അധരങ്ങളിലേക്കും,
ചേലൊക്കും മുലകളിലേക്കും,
ഞാന്‍ വഴിതെറ്റാറേയില്ല!
നിന്റെ ഹൃദയത്തിന്‍ ഹൃദയത്തിനുള്ളില്‍ കിടന്നു
പിടപിടയ്‌ക്കും
കുയില്‍കുഞ്ഞിനെയാണു
ഞാന്‍ പ്രണയിക്കുന്നത്‌!
അതിനെ തേടിപ്പോകാനാണു
ഇനി നിന്റെ ഭാവമെങ്കില്‍
വൈകി!
വഴിമാറിപ്പറന്ന്‌,
അതെന്നകതാരിലെ പൂഞ്ചില്ലയില്‍
എന്നേ,
ചേക്കേറിക്കഴിഞ്ഞു!
കവിതകള്‍ ജിത്‌പ്രേമിനും സരസിജക്കും രവി അയച്ചു കൊടുത്തു. പിറ്റേന്ന്‌ ഓഫീസില്‍ വെച്ചു കണ്ടപ്പോള്‍ ജാനകി രവിയെ വല്ലാത്ത ഒരു നോട്ടം നോക്കി.
രവി ഒരു യുവാവായി മാറിക്കൊണ്ടിരുന്നു. അയാള്‍ ധാരാളമായി എണ്ണപലഹാരങ്ങള്‍ തിന്നുകയും സദാനേരവും പല ഫ്‌ളേവറുകളിലുള്ള മിഠായികള്‍ പോക്കറ്റില്‍ കരുതുകയും ചെയ്‌തു.
ജാനകിക്കൊപ്പം വോയ്‌സെടുക്കാന്‍ നില്‍ക്കുമ്പോഴെല്ലാം അയാള്‍ ചിരി നിയന്ത്രിക്കാന്‍ പാടുപെടുകയും ഒരു കൗമാരക്കാരന്റെ ഭാവചേഷ്‌ടകള്‍ കാട്ടുകയും ചെയ്‌തു.
അന്നൊരിക്കല്‍ സ്റ്റുഡിയോവില്‍ വെച്ച്‌ എല്ലാവരും കാണ്‍കെ ജാനകി തന്റെ സാരി രവിയുടെ കൈകളില്‍ ചുറ്റി. രവിസാര്‍, എന്നെ വിടൂ, എന്നെ വിടൂ...., അവള്‍ നിലവിളിച്ചു. എല്ലാവരും ചിരിച്ചു. രവി ചെറുതായൊന്നു ചമ്മി!
ഒരു ദിവസം ജാനകി ഓഫീസില്‍ വന്നില്ല. തുടര്‍ന്നുള്ള പല ദിവസങ്ങളിലും.പതിവു പോലെ രവി അസ്വസ്ഥനാകാന്‍ തുടങ്ങി. രവി സരസിജയെ വിളിച്ച്‌ കാര്യം തിരക്കി. മൂപ്പത്തിയാര്‍ക്ക്‌ എന്തോ ഫാമലി പ്രോബ്‌ളമാണെന്നാ തോന്നുന്നത്‌, അവള്‍ പറഞ്ഞു.
പല ദിവസങ്ങളിലും രവി ജാനകിയെ മൊബൈലില്‍ വിളിച്ചു. റിങ്‌ ചെയ്‌തതല്ലാതെ ആരും ഫോണെടുത്തില്ല. രവിയുടെ സമാധാനം നഷ്‌ടപ്പെട്ടു തുടങ്ങി. ആഴ്‌ച്ചകള്‍ കഴിഞ്ഞപ്പോള്‍ എന്തൊക്കെയോ ബഹളങ്ങള്‍ക്കിടയില്‍ നിന്ന്‌ ഒരു മധ്യവയസ്‌ക ഫോണെടുത്തു. തുടര്‍ന്ന്‌ ജാനകിയുടെ ശബ്‌ദം: ഞാന്‍ വലിയൊരു ഫാമിലി പ്രോബ്‌ളത്തിലാ സാര്‍, വോയിസിനാണെങ്കില്‍ മറ്റാരെയെങ്കിലും നോക്കിക്കൊള്ളൂ..... പിന്നീടെപ്പോഴോ, അലസമായി വേഷം ധരിച്ച്‌, വീര്‍ത്തു കെട്ടിയ മുഖവുമായി അവള്‍ ഓഫീസില്‍ വന്നു... രവി, How r u Janaki? എന്നു മൂന്നുവട്ടം ചോദിച്ചിട്ടും അവള്‍ മറുപടി പറഞ്ഞില്ല.
ആരോ പറഞ്ഞു, ജാനകിക്ക്‌ സാമ്പത്തിക പ്രശ്‌നങ്ങളാണെന്ന്‌. How's ur financial position,? രവി അവള്‍ക്കു മെസ്സേജു ചെയ്‌തു. Pls dnt send any msgs അവള്‍ മറുപടി അയച്ചു.
രവി: ചമത മുറിക്കും കൈവിരലുകളാലേ പ്രണയതമ്പുരു മീട്ടുവതെങ്ങനെ?
(പാര്‍ക്കിലെ ചമതമരത്തെക്കുറിച്ച്‌!)
ജാനകി: Pls dnt send any msgs!
രവി: സ്വര്‍ണ്ണഗോപുരനര്‍ത്തകീ ശില്‌പം
കണ്ണിനുസായൂജ്യം നിന്‍രൂപം!
(ഒരു വിഷുദിനത്തില്‍ വയലാര്‍ പാടിയത്‌)
ജാനകി: Pls dnt send any msgs!
രവി: Friendship without lust and romance is the lifeship!
ജാനകി: Pls dont send any msgs!
രവി: ചന്ദ്രപ്പളുങ്കുമണിമാല മണിമാല
കന്യാകുമാരിയിലെ ശംഖു മാല!
(കന്യാകുബ്‌ജത്തില്‍ നിന്നയച്ചത്‌!)
ജാനകി: Please dont send my msgs!
രവി: അമന്ത്രമക്ഷരം നാസ്‌തി
അമൂലമനൗഷധം.
അയോഗ്യപുരുഷോനാസ്‌തി
തത്രകസ്‌തോഭ ദുര്‍ലഭം!
(മന്ത്രമില്ലാത്ത അക്ഷരമില്ല. ഔഷധമല്ലാത്ത മൂലങ്ങളില്ല. യോഗ്യരല്ലാത്ത പുരുഷന്‍മാരില്ല. എന്നാല്‍ ഇതെല്ലാം മനസിലാക്കുന്നവര്‍ എത്രയേു ദുര്‍ലഭം!)
ജാനകി: If you send my messages I will complaint to the chief!
രവി വിളിച്ചാല്‍ വോയ്‌സെടുക്കാന്‍ ജാനകി വരാതായി. പിറകേ നടന്നു മടുത്ത ഒരു ദിവസം രവി അവള്‍ക്കു മെസ്സേജു ചെയ്‌തു; കണ്ണില്‍ ചോരയില്ലാത്ത ഒരു ബ്രാഹ്‌മണകന്യക!
Anti Climax-1
പിറ്റേന്നാള്‍ നിറയേ മുല്ലപ്പൂചൂടി ജാനകി ഓഫീസിലെത്തി. ഒരിക്കലുമുണ്ടായിട്ടില്ലാത്തവിധം അവള്‍ രവിയുടെ ക്യാബിനിലെത്തി. താങ്ക്‌സ്‌ പറഞ്ഞ്‌, രവി ഒരിക്കല്‍ അവള്‍ക്കു വായിക്കാന്‍ നല്‍കിയ പുനത്തില്‍ കുഞ്ഞബ്‌ദുള്ളയുടെ എന്റെ കാമുകിമാരും മറ്റു കഥകളും തിരികെ നല്‍കി. രവിക്ക്‌ ആകെ പ്രസരിപ്പായി. വാ സാറേ, പെന്റിങായ വോയ്‌സെല്ലാം എടുക്കാം; നിറഞ്ഞ ഉത്സാഹത്തോടെ, അവള്‍ രവിയെ സ്റ്റുഡിയോയിലേക്കു ക്ഷണിച്ചു. സ്റ്റുഡിയോ എഞ്ചിനീയറുടെ അസാന്നിധ്യത്തില്‍ രവി തന്നെ വോയ്‌സെടുത്തു.
ജാനകി വോയ്‌സോവര്‍ വായിച്ചു തുടങ്ങി: പ്രേമം, ആത്‌മീയമായൊരു തത്വവും അന്വേഷണവുമാണ്‌. രതി അതിന്റെ ഭൗതികമായ വ്യാഖ്യാനവും. പരസ്‌പരം പൂരകങ്ങളായ രണ്ടു വികാരങ്ങളത്രേ പ്രേമവും രതിയും. ഒന്ന്‌ അമൂര്‍ത്തവും മറ്റേത്‌ മൂര്‍ത്തവും.....
ഒരു നിമിഷം.. ജാനകി സ്‌ക്രിപ്‌റ്റ്‌ വലിച്ചെറിഞ്ഞു. അവള്‍ രവിയെ പൂണ്ടടങ്കം കെട്ടിപ്പിടിച്ചു. രവിയുടെ നെഞ്ചിലേക്കു മുലകള്‍ ചേര്‍ത്ത്‌ അയാളുടെ മൂര്‍ദ്ധാവില്‍ ആഞ്ഞ്‌ ആഞ്ഞ്‌ ഉമ്മ വെച്ചു. രവി കുതറി മാറാന്‍ ശ്രമിച്ചു. ജാനകി അയാളെ വീണ്ടും വീണ്ടും ഭിത്തിയോടു ചേര്‍ത്തു ഞെരിച്ചുകൊണ്ടിരുന്നു....രവി നാരായണ ഗുരുവിന്റെ 'ദൈവദശകം' ഉറക്കെ ചൊല്ലി!
അന്നു രാത്രി രവി ബോധം കെടുവോളം കുടിച്ചു.
പിറ്റേന്ന്‌ ഓഫീസിലെത്തിയപ്പോള്‍ ആരും അയാളെ കണ്ടഭാവം പോലും നടിച്ചില്ല.
മേശയോട്‌ കസേര ചേര്‍ത്തിട്ട്‌ അയാള്‍ അതിലിരുന്നു.
മേശമേല്‍ ഒരു കവര്‍ കിടപ്പുണ്ടായിരുന്നു. അയാളെ സര്‍വ്വീസില്‍ നിന്നു പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവായിരുന്നു അത്‌.
Anti Climax-2
പത്രമാഫീസില്‍ രവിയുടെ ആദ്യകാലങ്ങളെപ്പോലെ, ജാനകിയും ഒരു ദേശാടനപക്ഷിയായി മാറി. മങ്ങിയ ചിരിയും അലസമായ വസ്‌ത്രങ്ങളുമായി ഇടയ്‌ക്കെപ്പോഴെങ്കിലും അവള്‍ ഓഫീസില്‍ വന്നുപോയി. ഒന്നോ രണ്ടോ മണിവരെ ജാനകിയെയും കാത്തിരുന്നശേഷം അയാളും ഓഫീസില്‍ നിന്നിറങ്ങും. നേരെ പത്മാബാറില്‍ പോയി രണ്ടോ മൂന്നോ ലാര്‍ജ്ജ്‌ കഴിക്കും. കുറെ നേരം പഴയ പാട്ടുകള്‍ കേട്ട്‌ നിന്ന ശേഷം വീട്ടില്‍ പോയി കിടക്കും. വൈകിട്ട്‌ ഭാര്യയും മകളും വരുമ്പോള്‍ സന്തോഷമഭിനയിച്ച്‌ ഐഡിയാ സ്റ്റാര്‍സിംഗറോ മറ്റോ കണ്ട്‌ കിടന്നുറങ്ങും. ഭാര്യ അയാള്‍ക്ക്‌ മാനിസിക രോഗത്തിനുള്ള മരുന്ന്‌ മുടങ്ങാതെ നല്‍കുകയും സ്‌നേഹപൂര്‍വ്വം അയാളെ പരിചരിക്കുകയും ചെയ്‌തു.
രവിയുടെ താടിയും മുടിയും നീണ്ടു. യൗവനം നിലനിര്‍ത്തുന്നതില്‍ അയാള്‍ തീരെ ശ്രദ്ധിക്കാതായി. ജാനകിയുടെ അസാന്നിദ്ധ്യത്തെക്കുറിച്ച്‌ ഓഫീസില്‍ പലരോടും തിരക്കിയെങ്കിലും ആരും അയാള്‍ക്ക്‌ ഒരുത്തരം നല്‍കിയില്ല. സാറെന്തിനാ കൂടുതല്‍ വറീടാകുന്നത്‌? ജാനകിച്ചേച്ചിക്ക്‌ എന്തോ ഫാമിലി പ്രോബ്ലാന്നാ തോന്നുന്നത്‌, സരസിജയും അയാളെ കയ്യൊഴിഞ്ഞു. ജാനകി താമസിച്ചേക്കാമായിരുന്ന അഗ്രഹാരങ്ങളില്‍ രവി അവളെക്കുറിച്ച്‌ അന്വേഷിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. അങ്ങനെ ഒരാള്‍ അവിടെ ജോലി ചെയ്‌തിരുന്നതായി ഓഫീസില്‍ ഒരാള്‍ പോലും നടിച്ചില്ല. ജാനകിയോ, അങ്ങിനെ ഒരാള്‍ ഇവിടെ ജോലി ചെയ്‌തിട്ടേ ഇല്ല. ഇന്റേണ്‍ഷിപ്പിനു വന്ന വല്ല കുട്ടികളുമായിരിക്കും, അഡ്‌മിനിലെ ബാലചന്ദ്രന്‍ തീര്‍ത്തു പറഞ്ഞു. ജിത്‌പ്രേമിനോട്‌ രവി ജാനകിയെക്കുറിച്ച്‌ ചോദിച്ചെങ്കിലും അങ്ങനെ ഒരാളെക്കുറിച്ച്‌ കേട്ടിട്ടുപോലുമില്ലെന്ന്‌ അയാളും പറഞ്ഞു.
രവിക്ക്‌ ആകെ പരിഭ്രമമായി. എല്ലാം തന്റെ തോന്നലുകള്‍ മാത്രമായിരുന്നോ? അയാള്‍ ഹാലൂസിനേഷനെക്കുറിച്ചുള്ള സൈറ്റുകളെല്ലാം തിരഞ്ഞു. ജാനകി ഇവിടെ ജോലി ചെയ്‌തിരുന്നില്ലെങ്കില്‍ അവള്‍ ഇരുന്നിരുന്ന സീറ്റ്‌ ഇപ്പോഴും ഒഴിഞ്ഞു കിടക്കാന്‍ കാരണമെന്ത്‌? അവളുടെ ലാപ്‌ടോപ്പ്‌ അങ്ങനെതന്നെ ഇരിക്കാന്‍ കാരണമെന്ത്‌? രവിക്ക്‌ ഒരു എത്തുംപിടിയും കിട്ടിയില്ല.
മീനച്ചൂടില്‍ വിയര്‍ത്തു കുളിച്ച ഒരു രാത്രി ടിവി ഓണ്‍ ചെയ്‌തു. അയാള്‍ ചാനലുകള്‍ മാറിമാറി വച്ചു. സ്‌ക്രീനില്‍ ജാനകിയുടെ രൂപം! അവള്‍ പൂര്‍വ്വാധികം സുന്ദരിയായി ഒരു സ്റ്റേജ്‌ഷോ ആങ്കര്‍ ചെയ്യുകയായിരുന്നു. പുലരുവോളം രവി തിരിഞ്ഞും മറിഞ്ഞും കിടന്നു. രാവിലെ ഉണര്‍ന്ന്‌ രവി ആദ്യം വിളിച്ചത്‌ സ്റ്റേജ്‌ഷോയുടെ ക്രിയേറ്റീവ്‌ കോ-ഓര്‍ഡിനേറ്റര്‍ മൂര്‍ത്തിയെയാണ്‌. ജാനകിയോ, അങ്ങനെയൊരാള്‍ ഞങ്ങളുടെ ചരിത്രത്തിലേ കടന്നുവരുന്നില്ല. ചാനലുകളായ ചാനലുകളെല്ലാം രവി ജാനകിക്കായി തിരഞ്ഞു. എല്ലാം വൃഥാവിലായി. ഏതെങ്കിലും മാധ്യമസുഹൃത്തുക്കളെ വിളിച്ചാല്‍, ജാനകിയുടെ കാര്യം ചോദിക്കാനല്ലേ എന്നു പറഞ്ഞ്‌ അവര്‍ അയാളെ കളിയാക്കി.
ഒരു ദിവസം രവി തിരക്കിട്ട്‌ ഓഫീസ്‌ലിഫ്‌റ്റില്‍ കയറുകയായിരുന്നു. പെട്ടെന്ന്‌ കോറിഡോറിലൂടെ ജാനകി നടന്നുപോകുന്നതായി അയാള്‍ക്കു തോന്നി. അയാള്‍ ലിഫ്‌റ്റില്‍നിന്ന്‌ ചാടിയിറങ്ങാന്‍ ശ്രമിച്ചു. അയാളെയും ഞെരിച്ചമര്‍ത്തിക്കൊണ്ട്‌ ലിഫ്‌റ്റ്‌ നാലാം നിലയിലേക്ക്‌ കുതിച്ചു.

അനുബന്ധം: കഥ പൂര്‍ത്തിയാക്കിയ ശേഷം ആത്‌മസുഹൃത്തുക്കളായ
വി. വിനയകുമാര്‍ (കഥാകൃത്ത്‌) അന്‍വര്‍അലി (കവി) സി. എസ്‌ ജയചന്ദ്രന്‍ (കവി-മാധ്യമപ്രവര്‍ത്തകന്‍) എന്നിവരെ ഞാനിതു വായിച്ചു കേള്‍പ്പിച്ചു.
ഫാന്റസിയുടെ സാധ്യങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തേണ്ടിയിരിക്കുന്നു, വിനയന്‍ പറഞ്ഞു. സന്തോഷ്‌ എച്ചിക്കാനം, സുഭാഷ്‌ചന്ദ്രന്‍, ആര്‍. ഉണ്ണി എ.ബി സന്തോഷ്‌കുമാര്‍ എന്നീ യുവകാഥികരുടെ നിരയില്‍ വൈകാതെ നിനക്കും ഇടം നേടാവുന്നതേയുള്ളൂ. നന്നായി അദ്ധ്വാനിക്കുകയും വേണ്ട പി.ആര്‍ വര്‍ക്കുകള്‍ നടത്തുകയും ചെയ്‌താല്‍, അവന്‍ ആശംസിച്ചു. ഇത്രയും ഭാവനയില്‍ കണ്ട നീ ഒരു ഭാവനാശാലി തന്നെയാണെന്ന്‌ അന്‍വര്‍ അഭിനന്ദിച്ചു. ദൃശ്യമാധ്യമരംഗത്തെക്കുറിച്ച്‌ കൂടുതല്‍ വസ്‌തുക്കള്‍ ഉള്‍പ്പെടുണമെന്നായിരുന്നു ജയചന്ദ്രന്റെ നിര്‍ദ്ദേശം. ഏതായാലും ഇത്തരം കുറച്ചു കഥകള്‍ കൂടി എഴുതിയശേഷം കുഞ്ഞിക്കയുടെ ഒരവതാരികയോടുകൂടി സമാഹാരമായി പ്രസിദ്ധീകരിക്കാമെന്നാണ്‌ ഞാന്‍ കരുതുന്നത്‌.

Sunday, September 11, 2011

സാനിയാ, ഓ, സാനിയാ...

സാനിയാ, ഓ, സാനിയാ...
ജി. ഹരി നീലഗിരി

മലക്കുകളുടെ രാത്രിയില്‍
മിനാരങ്ങളില്‍ തക്‌ബീര്‍ മുഴങ്ങേ,
പരമശിവപര്യങ്കനിലയയായ
സാക്ഷാല്‍ ശ്രീപാര്‍വ്വതി
കോര്‍ട്ടിലിറങ്ങി
കേളി തുടങ്ങി....

(കാന്തേ, കാമകലേ
എന്നു കാളിദാസന്‍.
കാമാക്ഷീ, കാമദായിനീ
എന്നു ശ്രീശങ്കരന്‍)

നിള നിനക്കു നീലോല്‍പ്പലം.
കണ്ണീര്‍പ്പാടത്തെ കാവ്യകടാക്ഷം.
`തരാവ്വോ' എന്നു നാണ്വാര്‌!....
കാഴ്‌ചകണ്ടു പരിഭ്രാന്തരായ പുരുഷകേസരിമാര്‍
ചാനല്‍ തന്നെ ഓഫു ചെയ്യുകയോ?!

സാനിയാ,
നീ മുയല്‍ക്കുഞ്ഞ്‌!
കോര്‍ട്ടില്‍ നിന്നു പച്ചപ്പുല്‍ത്തകിടികളിലേക്കു
ചാടിപ്പോകുന്ന കോമളബാലിക!.....

ക്ഷീരപഥങ്ങള്‍ക്കണക്കെട്ടു തീര്‍ക്കാന്‍
ഒരെഞ്ചിനീയര്‍ക്കുമാകില്ല!...
മഴവില്‍കൊടിയെ അമ്പെയ്‌തു വീഴ്‌ത്താന്‍
ഒരു വില്ലാളിക്കുമാകില്ല!...

പാര്‍വ്വതീ ബാവൂളിനൊപ്പം1 നീ
ഉന്മാദഷഡ്‌ജം തീര്‍ക്കും.
പൗര്‍ണ്ണമിയില്‍ നിന്റെ ഉടയാടകള്‍
ഉജാലയാല്‍ തിളങ്ങും!

സാനിയാ,
ചോര മാത്രം രാത്രിഭക്ഷണമാക്കിയ
ഒട്ടകത്തിനു പേയിളകിക്കഴിഞ്ഞു.
സാര്‍ത്ഥവാഹക സംഘത്തിനൊപ്പം
താരാപഥത്തിലേക്കു കുതിക്കു....
ഹുഗ്ഗമ്മയ്‌ക്കൊപ്പം2 ദിഗംബര നൃത്തം ചെയ്യൂ....

കോര്‍ട്ടിലെ പെണ്ണെഴുത്തു നീ!
വിശ്വം നടുക്കും ശ്വേതാശ്വം!
നാരീസ്വത്വത്തില്‍ കുലീനകുല്യ!

അറബിക്കടലെടുത്തമ്മാനമാടൂ!....
പുരത്രയത്തെയും വെണ്ണീറാക്കൂ!....

ഇല്ലിക്കാട്ടിലിരുന്നു
തൈത്തിരീയം ചൊല്ലുന്നതാരാണ്‌?
ത്രിപുരാന്തകന്‍ ശിരസ്സിലണിയും
പിറയേതാണ്‌?

നീലഗിരിക്കുന്നിറങ്ങിവരുമജകന്യകേ.....
മണിമലര്‍ക്കാവിലെ നാഗയക്ഷീ...
കന്യാകുബ്‌ജത്തിലെ മരതകമാണിക്യമേ....
മണലാഴിയിലെ നീര്‍മരുതേ...
ശരത്‌കാല നഭസിലെ
വെണ്‍ ചന്ദ്രലേഖേ...

നീ സ്വാധിഷ്‌ഠാനം.
ബിസ്‌മില്ലാറ്‌ഹ്‌മാന്‍ മന്ത്രിക്കും
മണല്‍ക്കാറ്റ്‌!

പണ്ഡിതമ്മന്യര്‍ക്കു നീ റീത്ത!
എനിക്കോ കുളിര്‍തെന്നല്‍!

കര്‍ണ്ണികാരങ്ങള്‍ നിനക്കായ്‌ പൂക്കും!
കുനുതുമ്പകള്‍ നിന്റെ ഷോട്‌സിനുജാലയേകും!

പുത്തൂരങ്കാവില്‍ നിന്നോ നീ പറന്നു പോയത്‌?
റാക്കിന്റെ ചുരികത്തിളപ്പാല്‍
ഈ മൃഗശിരസ്സുകളരിയൂ.....

സാനിയാ,
പര്‍ദ്ദയണിഞ്ഞു നീ കോര്‍ട്ടിലിറങ്ങുന്നതായ്‌
ഇന്നലെയും ഞാന്‍ സ്വപ്‌നം കണ്ടു.
എവിടെയോ ഇരുന്ന്‌
ഒരു സുരയ്യ കരഞ്ഞു.....

Sania; Oh my little angel.
I want to learn from you
how to be noncruzified by this scoundrels.
I want to learn from you
how to bloodly smash this
bloody male community...
this bloody male community.....

(സാനിയയ്‌ക്ക്‌ മതമൗലികവാദികള്‍ വിലക്കേര്‍പ്പെടുത്തിയ കാലത്ത്‌ എഴുതിയത്‌)

പാദക്കുറിപ്പുകള്‍
1. പാര്‍വ്വതീ ബാവൂള്‍: മലയാളിയെ വിവാഹം ചെയ്‌ത്‌ തിരുവനന്തപുരത്ത്‌ സ്ഥിരതാമസമാക്കിയ ബാവൂള്‍ ഗായിക.
2. ഹുഗ്ഗമ്മ: കേരളത്തിലെ `അവളൂര്‍' എന്ന സ്ഥലത്തുനിന്ന്‌ 12-ാം നൂറ്റാണ്ടില്‍ കര്‍ണ്ണാടകത്തിലെത്തിയ ദിഗംബരയായ കവയിത്രി

Saturday, August 13, 2011

മധ്യലിംഗ അനുഭവം (An intersex experience)


വേണം, കരുതലുള്ള ഒരു ആണ്‍ഹൃദയം...


സഹയാത്രികനായ ആധ്യാത്‌മികസംഘടന സംഘടിപ്പിച്ച ആത്‌മഹത്യാ നിരാകരണ പരിപാടിയെക്കുറിച്ച്‌ (No suicide campaign) ഒരു കുടുംബവാരികയില്‍ ഞാനെഴുതിയ ലേഖനത്തിന്റെ പ്രതികരണമായാണ്‌ ഗോപീകൃഷ്‌ണന്റെ ആദ്യത്തെ ഫോണ്‍വിളി വരുന്നത്‌. തന്റെ സംഭാഷണത്തിലെ അനൗപചാരികതയിലൂടെ അയാള്‍ തുടക്കത്തിലേ എന്നെ ആകര്‍ഷിച്ചു. നാലഞ്ചുമിനിറ്റു നീണ്ടുനിന്ന ആ സംഭാഷണത്തിലൂടെ എന്റെ വ്യക്തിപരമായ വിവരങ്ങള്‍ ഒന്നൊഴിയാതെ അയാള്‍ ചോദിച്ചു മനസ്സിലാക്കി. വായനാശീലങ്ങള്‍.... ഇഷ്‌ടവിഭവങ്ങള്‍.... ഇഷ്‌ടവര്‍ണ്ണങ്ങള്‍.... കൈശോരകമായ ആ ജിജ്‌ഞാസയെ ഞാന്‍ സ്വാഭാവികമായി പൂര്‍ത്തീകരിച്ചുകൊണ്ടിരുന്നു. ഒരു തരുണാസ്വാദകന്റെ സഹജനിഷ്‌കളങ്കത എന്നതിലുപരി ഞാനാ ചോദ്യങ്ങളില്‍ വേറിട്ടൊരു അസ്വാഭാവികത കണ്ടുമില്ല.
വീണ്ടും ഇടയ്‌ക്കിടെ ഫോണ്‍വിളികള്‍. ബോറടിപ്പിക്കാത്ത സൗഹൃദസല്ലാപങ്ങള്‍. പിന്നീടെപ്പോഴോ ഗോപീകൃഷ്‌ണന്‍ എന്ന പേരും അയാളുടെ രസകരമായ ഫോണ്‍വിളികളും മറവിയുടെ നീര്‍ക്കയങ്ങളില്‍ മറഞ്ഞു...
നിനച്ചിരിക്കാത്ത ഒരു ദിവസം വീണ്ടും ഗോപിയുടെ വിളി. പതിവുപോലെ `ഏട്ടാ' സംബോധനയും സാഹിത്യ-ചലച്ചിത്രസല്ലാപങ്ങളും. പെട്ടെന്നാസ്വരത്തില്‍ ഭാവപ്പകര്‍ച്ച സംഭവിച്ചു. സംഭാഷണത്തിന്റെ മോഡ്യുലേഷന്‍ മാറി. `ഞാനിപ്പോള്‍ ആത്‌മഹത്യയുടെ വക്കിലാണേട്ടാ' ഗോപി പറഞ്ഞു. ഞാന്‍ കാരണമാരാഞ്ഞു.
`എനിക്കൊന്നു നേരിട്ടു കാണണം.'
ഭാര്യ വീട്ടിലില്ലാത്ത ഒരു ദിവസം തനിക്കു വിട്ടുതരണമെന്ന്‌ ഗോപി അഭ്യര്‍ത്ഥിച്ചു.
ഭാര്യ ഓഫീസിലേക്കും മകള്‍ സ്‌കൂളിലേക്കും പോയ ഒരു രാവിലെ ഓഫീസില്‍ അവധി അറിയിച്ച്‌ ഞാന്‍ ഗോപിയേയും കാത്തിരിപ്പായി...
മൊബൈലില്‍ ഗോപിയുടെ മിസ്‌കാള്‍. ഫ്‌ളാറ്റിലേക്കുള്ള വഴികാട്ടാന്‍ ഞാന്‍ പുറത്തേക്കിറങ്ങി. മനസ്സിലുണ്ടായിരുന്നതില്‍ നിന്നും കടകവിരുദ്ധമായ ഒരാള്‍രൂപം ദൂരെ നിന്നു വരുന്നു. രൂപം കണ്ണില്‍ നിറയുന്തോറും അതിലെ അസ്വാഭാവികത എന്നെ അസ്വസ്ഥനാക്കിത്തുടങ്ങി. ഗോപി അടുത്തെത്തിയതോടെ അയാള്‍ ഒരു `ചാന്തുപൊട്ടാ'ണെന്ന്‌ ഉള്‍ക്കിടിലത്തോടെ ഞാന്‍ തിരിച്ചറിഞ്ഞു!
ഞാന്‍ സഹഫ്‌ളാറ്റുകളിലെ ജനാലകളിലേക്കു നോക്കി. ഇല്ല, ആരും ഒളിഞ്ഞുനോക്കുന്നില്ല. അങ്കലാപ്പുമാറ്റി ഞാന്‍ ഗോപിക്കു കൈനല്‍കി. `ഹരിയേട്ടാ, ഇപ്പോഴേ കാണാന്‍ കഴിഞ്ഞുള്ളല്ലോ?' ഗോപി കുണുങ്ങിക്കൊണ്ട്‌ എന്നോടു കൂടുതല്‍ ചേര്‍ന്നു നിന്നു. വീണ്ടും ഉയര്‍ന്ന നെഞ്ചിടിപ്പടക്കി ചുറ്റുപാടും കണ്ണോടിച്ചുകൊണ്ട്‌, ഞാന്‍ ഗോപിയുമായി ഫ്‌ളാറ്റിലേക്കു നടന്നു. ഒരു ജാരന്റെ ചേഷ്‌ടകളോടെ നാലുപാടും കണ്ണയച്ച്‌ ഫ്‌ളാറ്റിന്റെ വാതില്‍തുറന്നു. (ഇല്ല. ഫ്‌ളാറ്റിലെ പകലുകളില്‍ ഗോസിപ്പ്‌ വിരുന്നൊരുക്കുന്ന വനിതാസംഘങ്ങള്‍ ആരുംതന്നെ ഞങ്ങളെ കാണുന്നേയില്ല.)
എന്നെ നോക്കി ഒന്നു കുണുങ്ങിച്ചിരിച്ചുകൊണ്ട്‌ എതിരെ സെറ്റിയില്‍ ഗോപിയിരുന്നു. ക്യാമ്പസ്‌ കാലത്ത്‌ കേട്ടും കണ്ടുമറിഞ്ഞിരുന്ന ചില പുരുഷവേശ്യകളുടെ വദനങ്ങള്‍ എന്റെ മനസ്സിലേക്കിരച്ചുവന്നു... (പബ്‌ളിക്‌ ലൈബ്രറിയിലെ ടോയ്‌ലറ്റില്‍ പുരുഷന്മാരെ സ്വീകരിച്ചിരുന്ന ഫ്‌ളൂട്ട്‌ നാരായണന്‍ ആയിരുന്നു അക്കാലത്തെ ഏറ്റവും കുപ്രസിദ്ധനായ പുരുഷവേശ്യ. ലൈബ്രറിയിലെ മൂവന്തിവെട്ടങ്ങളില്‍ നാരായണന്റെ രൂപത്തിനായി വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ പരതിയെങ്കിലും വൃഥാവിലായി. പാവം മരിച്ചുപോയിരിക്കണം...) വിവാഹാനന്തരവും പുരുഷവേശ്യകളെ തേടിപ്പോയിരുന്ന പെര്‍വട്ടഡായ മറ്റൊരു സുഹൃത്തിന്റെ കഥയും ഞാന്‍ ഓര്‍ത്തു. ഒരിക്കല്‍ ഭാര്യയെ ബസ്‌സ്റ്റാന്റില്‍ നിര്‍ത്തിയിട്ടായിരുന്നു അയാള്‍ ഒരു പുരുഷവേശ്യയ്‌ക്കൊപ്പം പബ്‌ളിക്‌ ടോയ്‌ലറ്റിലേക്ക്‌ മറഞ്ഞത്‌!
ഞാന്‍ ഗോപിയുടെ അര്‍ദ്ധസ്‌ത്രൈണമായ മുഖത്തേക്കു നോക്കി.
`ഞാന്‍ ആകെ തകര്‍ന്നു ഹരിയേട്ടാ', ഗോപി വ്യസനത്തോടെ പറഞ്ഞു.
`എന്തു പറ്റി?' ഞാന്‍ ചോദിച്ചു
`ഞാനൊരാളെ സ്‌നേഹിച്ചു. എന്നാല്‍ അയാള്‍ എന്നെ വഞ്ചിച്ചു' .
`പുരുഷന്‍?'
`അതെ'
ഗോപി ആ സ്വവര്‍ഗ്ഗാനുരാഗത്തിന്റെ കഥ പറഞ്ഞുതുടങ്ങി... `എന്റെ ഫ്രണ്ടിന്റെ അങ്കിളാണ്‌. കാണാന്‍ അത്ര സുന്ദരനൊന്നുമല്ല. കറുത്ത്‌ വസൂരിക്കലവീണ മുഖമാണ്‌. പക്ഷേ ഞാന്‍ ഇഷ്‌ടപ്പെട്ടു പോയി. എന്നെ എത്രയിടത്തൊക്കെ കൂട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നറിയാമോ? സിനിമയ്‌ക്കൊക്കെ ഞങ്ങള്‍ ഒരുമിച്ചാ പോകുന്നേ. മാന്യനാ. തെറ്റായി ഒന്നും പെരുമാറിയിട്ടേയില്ല. ഇടയ്‌ക്കൊന്നുരണ്ടുതവണ കെട്ടിപ്പിടിച്ച്‌ ഉമ്മ തന്നിട്ടുണ്ട്‌. അത്രമാത്രം. ഫ്രണ്ടും ഇഷ്‌ടനുമൊത്ത്‌ കാരംസും ചീട്ടുകളിയുമൊക്കെയുണ്ട്‌. സൈറ്റ്‌ സീയിങിനും പോകും. ഫ്രണ്ടിന്‌ ആദ്യം അറിയില്ലായിരുന്നു. എന്നാല്‍ പിന്നീട്‌ അയാള്‍ ഞങ്ങളുടെ സ്‌നേഹമറിഞ്ഞു. എന്തൊക്കെയോ വീണ്ടാതീനങ്ങള്‍ എന്നെക്കുറിച്ച്‌ പറഞ്ഞുകൊടുത്തു. എനിക്കാണെങ്കില്‍, അയാളല്ലാതെ മറ്റൊരു കുഞ്ഞുപോലും എന്റെ മനസ്സിലില്ല. തെറ്റായി ഞാനൊരാളെ നോക്കിയിട്ടുപോലുമില്ല. ഫ്രണ്ട്‌ എന്നെ ചതിക്കുകയായിരുന്നു. ഞങ്ങളുടെ അഫയറില്‍ അയാള്‍ പാരവെച്ചു. ഇപ്പോള്‍ ആള്‍ മിണ്ടില്ല. എന്തൊരു പെയിനാണെന്നറിയാമോ? മരിച്ചാ മതി...' ഗോപി കരച്ചിലിന്റെ വക്കോളമെത്തി.
ഒരുവര്‍ഷം നീണ്ട ലൈംഗികശാസ്‌ത്രപഠനത്തിനൊടുവില്‍ ഒരു പ്രസാധകനായെഴുതിയ രതിവിജ്‌ഞാനഗ്രന്ഥത്തിന്റെ ഹാങോവറിലായതിനാല്‍ ഗോപി എനിക്ക്‌ ആസ്വാദ്യകരമായ ഒരനുഭവമായിരുന്നു. ഗോപിയില്‍ നിന്ന്‌ സ്വവര്‍ഗ്ഗാനുരാഗത്തിന്റെ വ്യക്തിനിഷ്‌ഠമായ രസതന്ത്രം ചോദിച്ചു മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചു.
ആദര്‍ശപ്രണയിയായ ഒരു സ്വവര്‍ഗ്ഗാനുരാഗിയാകുന്നു ഗോപി.
ഫ്രണ്ടിന്റെ അങ്കിളുമായല്ലാതെ മറ്റാരുമായും നാളിതുവരെ ഗോപിക്ക്‌ അനുരാഗം സംഭവിച്ചിട്ടില്ല. തന്റേത്‌ ദിവ്യപ്രണയമാണെന്ന്‌ ഗോപി അവകാശപ്പെടുന്നു. സ്വവര്‍ഗ്ഗാനുരാഗത്തിന്‌ ലൈംഗികതയ്‌ക്കുപരിയായ ഒരു പവിത്രപദവിയാണ്‌ ഗോപി കല്‍പ്പിക്കുന്നത്‌. ലൈംഗികമായും പ്രണയനിഷ്‌ഠമായും സ്‌ത്രീകള്‍ അയാളെ ആകര്‍ഷിക്കാറേ ഇല്ല. സുഭഗന്മാരായ പുരുഷന്മാര്‍ അയാളില്‍ ഉത്തേജനമുണര്‍ത്തുന്നു. എതിര്‍വര്‍ഗ്ഗലൈംഗികതയില്‍ അനുഭവപ്പെടുന്ന തീവ്രപ്രണയം തന്നെയാണ്‌ പുരുഷനോട്‌ അയാള്‍ക്കു തോന്നുന്നത്‌. ഒരു സ്‌ത്രീയെപ്പോലെ പരിലാളിക്കപ്പെടാനും പരിപാലിക്കപ്പെടാനും അയാള്‍ കൊതിക്കുന്നു. പുരുഷനെ ഓര്‍ത്ത്‌ അയാള്‍ സ്വയംഭോഗം ചെയ്യുന്നു. ഫ്രണ്ടിന്റെ അങ്കിളിന്റെ വഞ്ചന അയാളില്‍ തീവ്രമായ പ്രണയനൈരാശ്യം തന്നെയാണ്‌ സൃഷ്‌ടിച്ചിരിക്കുന്നത്‌.
താന്‍ ഗായകനാണെന്നു പറഞ്ഞ ഗോപി സംഗീത-സിനിമാലോകത്ത്‌ മുന്‍കാലങ്ങളില്‍ തനിക്കുണ്ടായ സഫലമാകാതെപോയ ചില പ്രണയാനുഭവങ്ങളെ ഓര്‍ത്തു. മലയാളത്തിലെ ചില നടന്മാരും സാഹിത്യ-സാംസ്‌കാരികനായകന്മാര്‍ക്കും `ഇതില്‍' താല്‌പര്യമുണ്ട്‌. പ്രശസ്‌തനായ ഒരു യുവനടന്‍ ദീര്‍ഘകാലം അവിവാഹിതനായി കഴിഞ്ഞത്‌ `ഇതി'നാലാണ്‌. പ്രശസ്‌തനായ ഒരു ചലച്ചിത്രതാരം ഒരിക്കല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ `എന്നാടോ ഒന്നു കൂടുന്നത്‌?' എന്നു ചോദിച്ചാണ്‌ തന്റെ `ഇംഗിതം' അറിയിച്ചത്‌. എന്നാല്‍ സ്വവര്‍ഗ്ഗലൈംഗികതയുടെ അപഥസഞ്ചാരങ്ങളില്‍ ഗോപിക്കു താല്‍പര്യമില്ല. ഒരാളെ മാത്രം സ്‌നേഹിക്കണം. അയാള്‍ക്കുവേണ്ടി ജീവിക്കണം...
സഹയാത്രികരായ ചില സ്വവര്‍ഗ്ഗാനുരാഗികള്‍ തന്നെ മറ്റുപുരുഷന്മാര്‍ക്കു ഇന്‍ട്രഡ്യൂസ്‌ ചെയ്‌തു കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും താന്‍ അതിലൊന്നും ഒരിക്കലും വീണിട്ടില്ല. `I am still a virgin', ഗോപി അഭിമാനപുരസരം പറഞ്ഞു.
മുന്‍പൊരിക്കല്‍ കണ്ട ഒരു നീലച്ചിത്രത്തിലെ ചാട്ടയുടെ രൂപം എന്റെ മനസ്സിലേക്കുവന്നു. മുലയും ലിംഗവുമുള്ള മനുഷ്യനാണ്‌ ചാട്ട. പാശ്ചാത്യനാടുകളിലെ സ്വവര്‍ഗ്ഗാനുരാഗികള്‍ക്കിടയില്‍ ചാട്ടകള്‍ക്ക്‌ നല്ല ഡിമാന്റാണത്രേ! കംപ്യൂട്ടറില്‍ തെളിഞ്ഞ ആ രൂപം എന്നില്‍ വല്ലാത്ത അരോചകത്വമാണുണ്ടാക്കിയത്‌...
ഉച്ചയായി. ഞാന്‍ ഗോപിയെ ഊണിന്‌ ക്ഷണിച്ചു. സ്‌ത്രീ സഹജമായ ചേഷ്‌ടകളോടെ അയാള്‍ എനിക്കൊപ്പം ഭക്ഷണം കഴിച്ചു. "കരിമിഴികുരുവിയെ കണ്ടീല്ല. നിന്‍ ചിരിയുടെ ചിലമ്പൊലി കേട്ടീല്ല... നീ പണ്ടേ എന്നോടൊന്നും മിണ്ടീലാ...."
ഗോപി എനിക്കായി പാടി.
യാത്ര പറഞ്ഞിറങ്ങവേ ഗോപി പറഞ്ഞു:
`ഞാന്‍ അയാളെ മറക്കാം. എന്നാല്‍ ഹരിയേട്ടന്‍ എനിക്കൊരു ഉപകാരം ചെയ്‌തു തരണം. ഏട്ടന്‌ സാഹിത്യസര്‍ക്കിളില്‍ ഒട്ടേറെപേരെ അറിയാമല്ലോ. എനിക്ക്‌ നല്ലൊരാളെ കണക്‌ട്‌ ചെയ്‌തു തരണം. നല്ല കരുതലുള്ള ഒരാള്‍. മേനോന്മാര്‍ നല്ലവരാ. Especially വടക്കന്‍ മേനോന്‍മാര്‍.'
അനസ്‌തീഷ്യപോലെ ഒരസ്വാസ്ഥ്യം എന്നില്‍ ചൂളംകുത്തി. എനിക്കറിയാവുന്ന മേനോന്മാര്‍... എന്റെയുള്ളില്‍ സേതുമാധവമേനോന്‍ മുതല്‍ ആഷാ മേനോന്‍ വരെയുള്ള കുലീനമേനോന്മാരുടെ പോട്രേറ്റ്‌ സ്‌ളൈഡ്‌ഷോ നടന്നു.
കുണുങ്ങിക്കുണുങ്ങി ഗോപി നടന്നു മറഞ്ഞു.
വൈകിട്ട്‌ ഓഫീസില്‍ നിന്നെത്തിയ ഭാര്യ ചോദിച്ചു: `ഇന്ന്‌ ഓഫീസില്‍ പോയില്ലേ. ആരാ ഊണിനു കൂടെയുണ്ടായിരുന്നത്‌? '
അവള്‍ മദ്യക്കുപ്പിക്കായി ചുറ്റും പരതി.
എന്നെക്കാണാന്‍ ആ അപൂര്‍വ്വ അതിഥിയെത്തിയ കഥ ഞാന്‍ ഭാര്യയോടു പറഞ്ഞു. റാണിമാരും (Queen) രാജാക്കന്മാ (King) രുമുള്ള സ്വവര്‍ഗ്ഗാനുരാഗസമൂഹത്തിലെ ഒരു റാണിയായിരുന്നു എന്റെ അതിഥിയെന്ന്‌ ഞാന്‍ അവള്‍ക്ക്‌ വിശദീകരിച്ചുകൊടുത്തു. അവള്‍ കട്ടിലില്‍ കയറിക്കിടന്നു. അവളുടെ ചുണ്ടുകളിലേക്ക്‌ ഞാന്‍ ഉന്മാദത്തോടെ ചുണ്ടുചേര്‍ത്തു. `വൃത്തികെട്ടവന്‍', അവള്‍ എന്റെ മുഖം തട്ടിമാറ്റി.
സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും ഒരിടം വേണമെന്നും സ്‌ത്രീയും പുരുഷനും തമ്മിലെന്നപോലെ സ്‌ത്രീയും സ്‌ത്രീയും തമ്മിലും പുരുഷനും പുരുഷനും തമ്മിലും അനുരാഗം സംഭവ്യമാണെന്നും യഥാസ്ഥിതിക നായര്‍യുവതിയായ എന്റെ സഹധര്‍മ്മിണിയെ പാതിരാത്രിയോടെ ഞാന്‍ ഒരുവിധം പറഞ്ഞു മനസ്സിലാക്കി.


15-07-09



G.Hari Neelagiri
EF 7/105 (B Block)
Pandits Colony Housing Board Flats
Devaswom Board, Trivandrum-695 003
Mob: 9349874528

Thursday, July 28, 2011

നളിനി vs ജമീല


സ്വന്തം പേര്‌ ഒന്നുകില്‍ `നളിനി' എന്നോ അല്ലെങ്കില്‍ `ജമീല' എന്നോ നിലനിര്‍ത്തണമെന്നാണ്‌ നളിനിയേടത്തിയോടുള്ള ഈ അനുജന്റെ ഒരഭ്യര്‍ത്ഥന. മതസ്വത്വത്തെക്കുറിച്ചുള്ള അവബോധരാഹിത്യമാണ്‌ ഇങ്ങനെ സ്വന്തം പേരില്‍ സ്വത്വസങ്കീര്‍ണ്ണത സൃഷ്‌ടിക്കുവാന്‍ കാരണമാകുന്നത്‌. നളിനിജമീല എന്ന പേര്‌ വെളിച്ചെണ്ണയും വെള്ളവും കൂട്ടിച്ചേര്‍ത്തതുപോലുണ്ട്‌. രണ്ടിനും മാഹാത്മ്യമുണ്ടെങ്കിലും രണ്ടും തമ്മില്‍ ലയിക്കില്ല! മിസ്റ്റിക്കായ ഒരു കമലാസുരയ്യായ്‌ക്ക്‌ സ്വന്തം പേരിലെ സ്വത്വസങ്കീര്‍ണ്ണതയെ ആധ്യാത്മികാവബോധത്താല്‍ അതിജീവിക്കാനായേക്കാമെങ്കിലും നളിനിജമീലയ്‌ക്ക്‌ അങ്ങനെ കഴിയണമെന്നില്ല.


അക്ഷരസൂര്യന്‍ ഉദിക്കട്ടെ!.........
രാജേഷ്‌ മാത്രമല്ല, ഭൂമിമലയാളത്തിലെ എല്ലാ പ്രസാധകരും, രവി.ഡീ.സി. എന്ന പ്രസാധകജ്യേഷ്‌ഠന്‍ ഏന്തുന്ന അക്ഷരജ്യോതിയുടെ വെള്ളിവെളിച്ചത്തില്‍ ഒരുമിക്കുകയും, കേരളത്തിലെ മാത്രമല്ല മലയാളികളുള്ള എല്ലാ ഭൂഭാഗങ്ങളിലെയും ജീവിതോന്മുഖമായ സര്‍ഗ്ഗാത്മക മുകുളങ്ങളെ ഒന്നൊഴിയാതെ പ്രകാശിപ്പിക്കുകയും ചെയ്യുന്ന അക്ഷരപ്പുലരിയെ അക്ഷരസ്‌നേഹിയായ ഈ നിസ്വന്‍ സ്വപ്‌നം കാണുകയാണ്‌. രവി.ഡീ.സി.യുടെ നേതൃത്വത്തില്‍ ലോകത്ത്‌ ഏറ്റവും കൂടുതല്‍ സദ്‌ഗ്രന്ഥങ്ങളുണ്ടാകുന്ന നാടായി കേരളം മാറട്ടെ!
നളിനിജമീല, കാമം, യഥാര്‍ത്ഥ പ്രണയത്താലും ഭക്തിയാലും അമൃതസ്വരൂപമാകുന്ന, അനശ്വരപ്രണയമഹാകാവ്യങ്ങളെഴുതട്ടെ!!


ഗുണപാഠം:
മഗ്‌ദലനയ്‌ക്കാണ്‌ ഇക്കാലത്തും
ക്രിസ്‌തുവിനെ കൂടുതലായി ആവശ്യം.
ഡോ.ഡി.ബാബുപോളിനോ
ആര്‍ച്ച്‌ ബിഷപ്പ്‌ സൂസപാക്യത്തിനോ അല്ല!

Tuesday, July 26, 2011

ആദ്യമുകുളത്തിന്‌ ഒരവതാരം എ.അയ്യപ്പന്‍



പൂവിരിയുന്നതുപോലെയല്ല
ഇവിടെ
കവിത ജനിക്കുന്നത്‌
കനകച്ചിലങ്കകള്‍
നിലച്ച
തമോഭരത്തില്‍ നിന്ന്‌
കാണാവുന്ന
ഒരു തുള്ളിവെളിച്ചം
നിശ്ശബ്‌ദമായ്‌
ഒഴുകിവരുന്ന പുഴ
സമുദ്രത്തെക്കാണുന്ന
ആഹ്ലാദത്തോടെ

കവിതകളോടടുക്കണം
ഒപ്പം
ഇച്ഛ
പ്രതീക്ഷ ഇവകളില്ലാതെ

Monday, July 25, 2011

ഡി.സി., ഏഷ്യാനെറ്റ, ഡോ.പുനത്തില്‍ കുഞ്ഞബ്‌ദുള്ള, എം.വി.ദേവന്‍


ഭൂമിമലയാളത്തിന്റെ ഹൃദയത്തില്‍ `സാക്ഷരതയുടെ' ദീപയഷ്‌ടികൊളുത്തിയ മഹാരഥനാണ്‌ ഡി.സി.കിഴക്കേമുറി. മലയാളമുള്ള കാലത്തോളം ജീവിക്കുന്ന ഒരു ധന്യാത്മാവ്‌. അക്ഷരലോകത്തെ ആ ചിരഞ്‌ജീവി തന്റെ ജീവിതത്തില്‍ പുലര്‍ത്തിയ ക്രാന്തദര്‍ശിത്വം, സര്‍ഗ്ഗാത്മകത., നൈതികത എന്നിവ പുളഗോദ്‌ഗമകാരികളായ കഥകളിലൂടെ, ആ മഹാത്മാവിന്റെ ഒരു കാലത്തെ `ദാസനും', ഗുരുനിത്യചൈതന്യയതിയുടെ ശിഷ്യനും എന്റെ ആത്മമിത്രവുമായ പി.ആര്‍. ശ്രീകുമാര്‍ ഒരു രാത്രി വെളുക്കുവോളം പറഞ്ഞുതന്നത്‌ ആത്മഹര്‍ഷത്തോടെയാണ്‌ ഞാന്‍ കേട്ടിരുന്നത്‌. (ഗുരുനിത്യചൈതന്യയതിയുടെ ഗ്രന്ഥങ്ങള്‍ ഡി.സി.ബുക്‌സ്‌ വഴി പ്രസിദ്ധീകരിക്കുവാന്‍ മുന്‍കൈയെടുത്തതും അവയില്‍ മിക്കവയും എഡിറ്റു ചെയ്‌തതും സഹൃദയനും സച്ഛിഷ്യനുമായ ശ്രീകുമാറാണ്‌.) പ്രസംഗങ്ങള്‍ പലതും കേട്ടിട്ടുണ്ടെങ്കിലും ഒരിക്കല്‍ മാത്രമേ ആ മഹാരഥനുമായി സംവദിക്കുവാന്‍ എനിക്കു ഭാഗ്യം സിദ്ധിച്ചുള്ളു. അദ്ദേഹത്തിന്റെ സത്‌പുത്രനായ രവി.ഡീ.സി.യേയും ഒരിക്കല്‍ മാത്രമേ ഞാന്‍ നേരില്‍ കണ്ടിട്ടുള്ളു. ഡി.സിയുടെ പുത്രന്‍ രവിയും തന്റെ പ്രചുരിമയായ പ്രസന്നാത്മകതയാലും ആതിഥ്യമര്യാദകളാലും എന്നെ ആഴത്തില്‍ വശീകരിച്ചു. തന്റെ പിതാവിന്റെ കാല്‍നഖേന്ദുമരീചികള്‍ പിന്തുടര്‍ന്ന്‌ രവി.ഡീ.സി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍ എല്ലാം വാങ്ങുവാന്‍ എനിക്കു ധനശേഷിയില്ലെങ്കിലും, സമയം കിട്ടുമ്പോഴെല്ലാം തിരുവനന്തപുരത്തെ ഡി.സി.ബുക്‌സില്‍പോയി ആ ഗ്രന്ഥങ്ങളില്‍ പലതും മറിച്ചു നോക്കിയും, മതിമറന്നുകണ്ടുനിന്നും, ഞാന്‍ ധന്യനാകാറുണ്ട്‌. ഇടക്കാലത്ത്‌ അക്ഷരലോകത്തുനിന്നു മിനിസ്‌ക്രീനിലേക്കും കച്ചവടത്തിലേക്കുമെല്ലാം ഞാന്‍ മാറിയും തിരിഞ്ഞും പോയെങ്കിലും, ഡി.സി.കിഴക്കേമുറിയും, രവി.ഡീ.സി.യും എന്റെ മനസ്സിലെ നിത്യസാന്നിദ്ധ്യങ്ങളായിത്തന്നെ നിലനിന്നിരുന്നു. ഞാന്‍ പുസ്‌തകങ്ങള്‍ വായിക്കാതിരുന്ന കാലത്തു പോലും.
...........അതിനാല്‍ത്തന്നെ, `മഹച്ചരിതമാല' യില്‍ ആയിരത്തിഒന്നാമത്തേതായി `ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ' പ്രസിദ്ധീകരിക്കേണ്ടതായിരുന്നുവെന്ന്‌ ആ ഗ്രന്ഥവരിയിലെ ആയിരം പുസ്‌തകങ്ങളും സ്വന്തമാക്കിയിട്ടുള്ള ഒരു വീട്ടമ്മ പ്രതികരിച്ചപ്പോള്‍ എന്റെ ഉള്ളൊരല്‍പ്പം പൊള്ളിപ്പോയി. നളിനിയേടത്തിയുടെ ജീവിതദര്‍ശനത്തിന്റെ കഠോരമായ നിഷേധാത്മകത കണ്ടപ്പോള്‍ സംഭവിച്ചതുപോലെ. അത്രമാത്രം. അതല്‍പ്പം ആക്ഷേപഹാസ്യരൂപേണ വാക്കുകളില്‍ പകര്‍ന്നു കാട്ടിയിട്ടുണ്ടെങ്കിലും മലയാള ഭാഷയ്‌ക്കും സാഹിത്യത്തിനും ഡി.സി.രവി ചെയ്‌തുകൊണ്ടിരിക്കുന്ന മഹനീയ സേവനങ്ങള്‍ക്കുമേല്‍ `ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ' യെ പ്രതിഷ്‌ഠിക്കാനുള്ള നിഗൂഢനീക്കമൊന്നും ഇതിനു പിന്നിലില്ലെന്നു പറഞ്ഞാല്‍ ഡി.സി. കിഴക്കേമുറിയുടെ സത്‌പുത്രന്‍ അതു മുഖവിലയ്‌ക്കെടുക്കുമെന്നുതന്നെയാണ്‌ എന്റെ വിശ്വാസം.
ചാന്ദ്രബിംബത്തെ ഒരുഞൊടിനേരം കാര്‍മേഘം വന്നു മറച്ചു പോയി. ചെറുകാറ്റെങ്ങാനും വീശിയാല്‍ മതി അതങ്ങു മാറിപ്പോയ്‌ക്കൊള്ളും!
എന്റെ ഉള്ളിന്റെയുള്ളില്‍പ്പോലും ദ്വേഷമോ, വ്യക്തിഹത്യാവാഞ്‌ഛയോ ഇല്ലെന്നു ഞാനെഴുതുമ്പോഴും എന്റെ വാക്കുകളില്‍ ഉപഹാസത്തിന്റെ സൂചിമുനകള്‍ കടന്നുവരുവാന്‍ കാരണം `എന്റെ ഉള്ളില്‍ ഒരു `കാര്‍ട്ടൂണിസ്റ്റ്‌ ശങ്കര്‍' ഉറങ്ങിക്കിടക്കുന്നതിനാലാണെന്ന്‌ രവി.ഡീ.സി.യെ ഞാന്‍ വിനയപുരസരം ഓര്‍മ്മിപ്പിക്കട്ടെ. ശങ്കരപ്പിള്ള വല്യച്ഛന്‍ തന്റെ `ഡോള്‍സ്‌ മ്യൂസിയം' ഉദ്‌ഘാടനം ചെയ്യുവാനായി ഇന്ദിരാഗാന്ധിയെ ക്ഷണിച്ച സംഭവം എന്റെ ബാല്യകാലത്തെ ഏറ്റവും ദീപ്‌തമായ സ്‌മരണകളിലൊന്നാണ്‌. മിസ്സിസ്‌ ഗാന്ധി എന്തോ ഒഴിവുകഴിവു പറഞ്ഞ്‌ ക്ഷണത്തില്‍ നിന്ന്‌ ഒഴിഞ്ഞുകളഞ്ഞു. വിവരം അറിയിക്കാനെത്തിയ മുന്‍പ്രധാനമന്ത്രിയുടെ ദൂതനോട്‌ കാര്‍ട്ടൂണിസ്റ്റ്‌ ശങ്കര്‍ ഒന്നേ പറഞ്ഞുള്ളൂ. `If Panditji would have been alive.......... ` ഡോള്‍സ്‌ മ്യൂസിയം ഉദ്‌ഘാടനം ചെയ്‌തത്‌ സാക്ഷാല്‍ ഇന്ദിരാഗാന്ധി തന്നെയായിരുന്നു!
രവി.ഡീ.സി.യോട്‌, വിനയാന്വിതനായി, ഈയുള്ളവനും, ഒന്നേ പറയുവാനുള്ളു `ഡി.സി.കിഴക്കേമുറി ജീവിച്ചിരുന്നുവെങ്കില്‍..............'
കുസൃതിക്കാരായ മാലാഖമാര്‍................
ഞങ്ങള്‍, ആര്‍ട്ട്‌ ഓഫ്‌ ലിവിംഗിലെ സാധകന്മാര്‍, ഒരു ദിവസം ആരംഭിക്കുന്നത്‌ നാലുദിക്കിലുമിരുന്ന്‌ നമ്മെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്ന മാലാഖമാര്‍ക്ക്‌ `ലാല്‍ സലാം' പറഞ്ഞുകൊണ്ടാണ്‌! നിഷേധവികാരങ്ങള്‍ നമ്മുടെ സൃഷ്‌ടികളല്ലെന്നും നാലുദിക്കിലുമൊളിച്ചിരിക്കുന്ന മാലാഖമാരുടെ വിക്രിയകളാണെന്നു സങ്കല്‌പിച്ച്‌, അത്തരം വികാരങ്ങളെ, പുലര്‍ച്ചെ ഉണര്‍ന്നെഴുന്നേല്‍ക്കും മുമ്പ്‌, അവര്‍ക്കുതന്നെ തിരികെ സമര്‍പ്പിക്കുന്നത്‌, ഭാവനാത്മകമെങ്കിലും, രസകരമായ ഒരേര്‍പ്പാടാണ്‌! ലക്ഷോപലക്ഷം സാധകന്മാര്‍ക്ക്‌ ഫലവത്താണെന്ന്‌ ഉത്തമബോധ്യം വന്നിട്ടുള്ള ഒരു സത്യവും.
ദൃശ്യമാധ്യമത്തിലെ മൗലിക ചിന്തയുടെ നിത്യസാന്നിദ്ധ്യമായ കെ.പി.മോഹനന്‍ നളിനിജമീലയെ ഇന്റര്‍വ്യൂ ചെയ്‌തപ്പോള്‍, ഒരല്‍പ്പം ചപലമാനസനായിപ്പോയിട്ടുണ്ടെങ്കില്‍, അത്‌ ഈ മാലാഖമാരുടെ വിക്രിയ തന്നെ! `സ്‌മാരകശിലകളുടെ' കര്‍ത്താവായ സര്‍ഗ്ഗധനനായ ഡോ. പുനത്തില്‍ കുഞ്ഞബ്‌ദുള്ളയേയും ക്ഷണനേരത്തേക്ക്‌ `മലക്കുകള്‍' പിടികൂടി!
`ഇന്‍ഷാ അള്ളാ' എന്നല്ലാതെ എന്തു പറയുവാനാകും?
തന്നിലെ സഹാനുഭൂതിയുടെ നിറവിനാല്‍ ഒരല്‍പ്പം അവിവേകം സംഭവിച്ചതിനാലാകം ആചാര്യനായ എം.വി.ദേവന്‍ 'ലൈംഗികത്തൊഴിലാളികളുടെ' അവകാശപ്രഖ്യാപന സമ്മേളനത്തെ അഭിസംബോധന ചെയ്യുവാന്‍ കാരുണ്യം കാട്ടിയത്‌!
ഒരു ചിപ്പിക്ക്‌ ബുദ്ധന്റെ കണ്ണുനീര്‍ കിട്ടുന്നു.........
അക്ഷരാര്‍ത്ഥത്തില്‍ `മഹാകവിയായ' എ.അയ്യപ്പനെക്കുറിച്ചാണെങ്കില്‍, അദ്ദേഹത്തിന്റെ സര്‍വ്വ നമ്പറുകളും' നന്നായറിയാവുന്ന ഒരാള്‍ക്ക്‌, ഇളമുറക്കാരനായ പി.എച്ച്‌.നവാസിന്റെ `ഗുഹയിലെ വിളക്ക്‌' (പരിധി പബ്ലിക്കേഷന്‍സ്‌) എന്ന കന്നികവിതാപുസ്‌തകത്തിന്‌ അവതാരികയായി കുറിച്ച ഈ വരികള്‍ അദ്ദേഹം തന്നെ എഴുതിയതാണെന്ന്‌ ഒരിക്കലും വിശ്വസിക്കാനാവില്ല!

Saturday, July 23, 2011

രതിചികിത്സയും മരുന്നും (ഡോ.പുനത്തില്‍ കുഞ്ഞബ്‌ദുള്ളയുടേതല്ല!)


സാമാന്യം ദീര്‍ഘമായ ഈ കുറിപ്പ്‌ - അല്‌പവിഭവനായ എനിക്കെഴുതേണ്ടി വന്നത്‌ ഞാനൊരു `ഭക്ത'നും, `ശിഷ്യനും' `ദാസനു' മായിപ്പോയതുകൊണ്ടാണ്‌. ഭക്തിയുടെയും, ദാസ്യത്വത്തിന്റേയും ഏറ്റവുംവലിയ പ്രതീകം ഭാരതത്തില്‍ ശ്രീഹനുമാനാണല്ലോ. ഈശ്വരപ്രീതിയാണ്‌ ഭക്തന്റെ ജീവിതലക്ഷ്യം. യജമാനസേവയാണ്‌ ദാസന്റെ സ്വധര്‍മ്മം. എന്റെ യജമാനപത്‌നിയായ `സീതാദേവിയെ' നളിനിജമീല എന്നൊരു സാധുസ്‌ത്രീയെ മുന്‍നിര്‍ത്തി, രവിഡി.സി, ഐ.ഗോപിനാഥ്‌, ഡോ.പുനത്തില്‍ കുഞ്ഞബ്‌ദുള്ള, എം.വി.ദേവന്‍, സിവിക്‌ചന്ദ്രന്‍ എന്നിങ്ങനെ ഞാന്‍ ജീവിക്കുന്ന മണ്ണിലെ മഹാരഥന്മാരായ ചിലര്‍ ചേര്‍ന്ന്‌, അപഹരിച്ച്‌ കോട്ടയത്തെ ഡി.സി.കിഴക്കേമുറി ഇടത്തില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നു. വാലിലെ തീപടരും മുമ്പ്‌ എനിക്കീ `മുദ്രമോതിരം' ദേവിക്കു നല്‍കണം.' ലങ്കാദഹനത്തില്‍ വിഭീഷണന്റെ കൊട്ടാരമൊഴികെ മറ്റൊന്നും അവശേഷിക്കില്ലെന്നുറപ്പുണ്ടെങ്കിലും പകയും വിദ്വേഷവും ഈയുള്ളവന്റെ ഉള്ളിന്നുള്ളില്‍ പ്പോലും ഗുരുകാരുണ്യത്താല്‍ തരിമ്പുമില്ല. അഥവാ `മദ്‌ വചനങ്ങള്‍ക്കെപ്പോഴുമെങ്കിലും മാര്‍ദ്ദവമില്ലാതെയായിപ്പോയിട്ടുണ്ടെങ്കില്‍', അത്‌ നിസ്‌തുലഭക്തനായ ആ ആദിമ വാനരശ്രേഷ്‌ഠന്റെ മേഘഗര്‍ജ്ജനത്തിന്റെ വിദൂരപ്രതിധ്വനികളയായ്‌ക്കരുതി, `ഉദ്ദേശ്യ ശുദ്ധിയാല്‍ മാപ്പു നല്‍കണ' മെന്നു പ്രാര്‍ത്ഥിക്കയാണ്‌! ക്രിസ്‌തുദേവനില്‍നിന്നും നബി തിരുമേനിയില്‍നിന്നും ബുദ്ധഭഗവാനില്‍ നിന്നും സെയ്‌ന്റ്‌ തോമസിലേക്കും പരുമലതിരുമേനിയിലേക്കും നാരായണഗുരുവിലേക്കും ചട്ടമ്പിസ്വാമികളിലേക്കും മറ്റു കേരളീയ ഗുരുഭൂതന്മാരിലേക്കും നിസ്‌തന്ദ്രമൊഴുകിയ ചിരന്തനമായ ആ അറിവില്‍ ജ്ഞാനസ്‌നാനിതനായി, ശിരസ്സു കുനിച്ചു നിന്നുകൊണ്ട്‌, `അപ്രിയമെങ്കിലും', ഈ സത്യം ഉറക്കെ വിളിച്ചു പറയുവാന്‍ ഈശ്വരനിയോഗത്താല്‍ ഞാന്‍ പ്രേരിതനായിത്തീര്‍ന്നിരിക്കുകയാണ്‌! ഗുരുഭൂതന്മാര്‍ ഓതിത്തന്നിരിക്കുന്ന മഹാസ്‌നേഹത്തിന്റെ ഈ കൈവല്യധാരയില്‍, അതേന്തിയിരിക്കുന്നയാള്‍ എത്രയോ നിസ്വനാണെങ്കിലും, എന്റെയീ എഴുത്താണി വിതുമ്പിപ്പോകുകയാണ്‌!! ക്രിസ്‌തുദേവന്റെ സ്‌നേഹവും ബുദ്ധഭഗവാന്റെ കാരുണ്യവും ശ്രീകൃഷ്‌ണ പരമാത്മാവിന്റെ ലീലയും ഒത്തുചേര്‍ന്ന എന്റെ സദ്‌ഗുരു ശ്രീശ്രീ രവിശങ്കര്‍ എന്റെ ഹൃദയാരൂഢത്തിലിരുന്ന്‌ Responsibility is Power എന്ന്‌ മന്ത്രിക്കുകയും മന്ദസ്‌മേരം പൊഴിക്കുകയുമാണ്‌! അതുകൊണ്ടു തന്നെ മൈത്രേയനും പോള്‍സണ്‍ റാഫേലും സംഘവും പാതിവഴിക്കുപേക്ഷിച്ചുപോയ നളിനിയേടത്തിയും കൂട്ടുകാരികളും ഈ കര്‍ക്കിടകരാത്രിയുടെ പെരുവഴിയില്‍ നിരാലംബരായി തനിച്ചു നില്‍ക്കുമ്പോള്‍ എനിക്കു മനഃസമാധാനത്തോടെ ഭാര്യയെ കെട്ടിപ്പിടിച്ചുകിടന്നുറങ്ങാനാവില്ല. ലോകമെങ്ങും പതിനഞ്ചു കോടിയിലേറെ ജനങ്ങള്‍ ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരലൌകികാനന്ദത്തിലേക്ക്‌ നളിനിയേടത്തിയെയും കൂട്ടുകാരികളേയും ഞാന്‍ സ്‌നേഹപുരസരം ക്ഷണിക്കുകയാണ്‌. ജ്ഞാനവും, കര്‍മ്മവും, ഭക്തിയും അന്തര്‍നിഹിതമായ `ഒരധ്യാത്മിക പുഷ്‌പഹാരം' ഞാനവരെ അണിയിക്കുകയാണ്‌.` പുനരധിവസിപ്പിക്കുവാനല്ല', പുനരുജ്ജീവിപ്പിക്കുവാനും പുനഃരുദ്ധാനം ചെയ്യുവാനും! We belong to each other എന്നും We are responsible for our actions and non-actions എന്നും എനിക്കരുളിത്തന്ന ശ്രീശ്രീ രവിശങ്കറിന്റെ ജ്‌ഞാനഗരിമ, ഭാവിചരിത്രം നളിനിയേടത്തിയെ കുറ്റക്കാരിയെന്നു വിളിക്കുന്നതു തടയാനുള്ള ദൗത്യം സ്‌നേഹപൂര്‍വ്വം ഏറ്റെടുക്കുവാന്‍ എനിക്കു ധൈര്യമേകുകയാണ്‌! നളിനിജമീലയേയും കൂട്ടുകാരികളേയും ഗുരുജിയുടെ പേരില്‍ ഞാന്‍ മൃ േീള ഹശ്‌ശിഴ ലേക്ക്‌ ക്ഷണിക്കുകയാണ്‌.............
യഥാര്‍ത്ഥ `ആനന്ദോത്സവ' മെന്തെന്ന്‌ (Pleasure nights അല്ല!) അവര്‍ക്ക്‌ art of living ലൂടെ നിസ്സംശയം ഗ്രഹിക്കാനാകും. (`വേദന അനിവാര്യമാണ്‌. എന്നാല്‍ ദുരിതങ്ങള്‍ തെരഞ്ഞെടുക്കുപ്പെടുന്നവയത്രേ) എന്ന സനാതന സത്യവും. ഒപ്പം `സാധന-സത്‌സംഗ്‌-സേവ-സുസ്‌മിതം' എന്ന 4S (Four stroke!) ആത്മമന്ത്രവും.
j.k.l.f. ലേയും p.w.gയിലേയും കൊടുംഭീകരന്മാര്‍ വരെ ഇന്ന്‌ art of livingലൂടെ, ജീവിതത്തില്‍ ശ്രേയസും പ്രേയസും നിറയ്‌ക്കുന്ന, യഥാര്‍ത്ഥ ആദ്ധ്യാത്മികപാതയിലേക്കു പ്രവേശിച്ചു കഴിഞ്ഞു. രത്‌നാകരന്‌ വാല്‍മീകിയാകാമെങ്കില്‍ പിന്നെന്തുകൊണ്ട്‌................
`സുദര്‍ശന ക്രിയ'യാല്‍ അവര്‍ക്ക്‌ പ്രാണശുദ്ധിയും ചിത്തശുദ്ധിയും, ശരീരശുദ്ധിയും സംഭവിക്കുക തന്നെ ചെയ്യും. `പഞ്ചഭൂതങ്ങളില്‍' നിന്നു വരുന്ന നാം പഞ്ചഭൂതങ്ങളിലേക്കു തന്നെ മടങ്ങുമെന്നതിനാല്‍ ഈ ജീവിതത്തില്‍ നമുക്കു ചെയ്യാവുന്ന ഏറ്റവും മഹത്തരമായ കൃത്യം `മാനവസേവ' യാണെന്ന്‌ അവര്‍ക്ക്‌ ബോധ്യമാവുക തന്നെ ചെയ്യും. ശരീരം, പ്രാണന്‍, മനസ്‌, ബുദ്ധി, ഓര്‍മ്മ, അഹങ്കാരം, ആത്മാവ്‌ എന്നിങ്ങനെ അസ്‌തിത്വത്തിന്റെ ഏഴുതലങ്ങളെക്കുറിച്ചുള്ള അറിവ്‌ അമൂല്യമായ ഈ ജീവിതത്തെ ആദരിക്കുവാന്‍ അവരെ പ്രാപ്‌തരാക്കുക തന്നെ ചെയ്യും.
`ഉല്ലാസഗേഹ'ങ്ങളുടെ അരണ്ടവെളിച്ചം പരക്കുന്നതാകില്ല ആ കൊച്ചുകേരളത്തിന്റെ ഉത്തരാധുനിക സന്ധ്യകള്‍. നളിനിജമീലയും കൂട്ടുകാരികളും മലയാളി മങ്കമാരുടെ ധീരനേതൃത്വം ഏറ്റെടുക്കുന്ന ചരിത്രമുഹൂര്‍ത്തത്തിനാകും അത്‌ സാക്ഷ്യം വഹിക്കുക. ആരെയും എതിര്‍ത്തു തോല്‍പ്പിക്കുവാനോ, അവകാശങ്ങള്‍ നേടിയെടുക്കുവാനോ അല്ല, സ്‌നേഹപ്രചുരിമയാല്‍ ഏവരെയും കീഴടക്കുവാനും `സാക്ഷര കേരള' ത്തിന്റെ യശസ്‌ വിണ്‍ഗംഗയോളം ഉയര്‍ത്തുവാനും. `ബഹുജനഹിതായാം ബഹുജനസുഖായാം', എന്ന ബുദ്ധമന്ത്രം ഉരുവിട്ടുകൊണ്ട്‌!.

Friday, July 22, 2011

യതി, മൈത്രേയന്‍, പിന്നെ ഞാനും


നളിനിജമീല തന്റെ ഗ്രന്ഥത്തില്‍ ഒരു വീരനായകനും കേരളത്തിലെ ലൈംഗികത്തൊഴിലാളികളുടെ വിമോചകനുമായി അവതരിപ്പിക്കുന്ന മൈത്രേയനെ ഇതെഴുതുന്നയാളിന്‌ നേരിട്ടറിയില്ലെങ്കിലും വായിച്ചും കേട്ടും നല്ല പരിചയമുണ്ട്‌. മൈത്രേയനെ ഒന്‍പതുവര്‍ഷം സംരക്ഷിച്ച ഒരു `സാധു' വിനോടൊപ്പം അക്കാലത്ത്‌ പരമകുസൃതിയായിരുന്ന ഈയുള്ളവനും കുറേനാള്‍ താമസിച്ചിട്ടുണ്ട്‌. (ഏത്‌ കുസൃതിയേയും സംരക്ഷിക്കുകയെന്നതായിരുന്നു ആ `സാധു' വിന്റെ മഹാനുഭാവത്വം, കേരളത്തിലെ ജ്ഞാനാര്‍ത്ഥികളും വ്രണിതഹൃദയന്മാരുമായ ഒട്ടേറെപ്പേര്‍ക്ക്‌ ആ മഹാനുഭാവന്‍, ഒരു കാലത്ത്‌, അറിവും അഭയമന്ത്രവുമായിരുന്നു. ഗുരുനിത്യചൈതന്യയതി എന്നാണ്‌ ആ മഹാത്മാവിന്റെ പേര്‌. `ക്ലോദാമോനിയ' എന്ന ഗര്‍ഭിണിയായ വേശ്യയെ പ്രണയിച്ച വിന്‍സെന്റ്‌ വാന്‍ഗോഗിനെ മീരയ്‌ക്കും അക്കയ്‌ക്കുമൊപ്പം ഹൃദയത്തിലെ ആരാധനാ സൗധത്തില്‍ പ്രതിഷ്‌ഠിച്ച ജ്ഞാനാഗ്രേസരിയായിരുന്നു അദ്ദേഹം. രതിവിഷയത്തില്‍, ഈയുള്ളവന്റെ ചുരുങ്ങിയ അറിവില്‍ പെട്ടിടത്തോളം. ഏറ്റവും വിസ്‌ഫോടനാത്മകമായ ദര്‍ശനം വെച്ചു പുലര്‍ത്തിയ ഉല്‍പ്പതിഷ്‌ണുമായ ഒരുസന്യാസിവര്യനായിരുന്നു ഗുരുനിത്യചൈതന്യയതി `മാധവിക്കുട്ടിയെ സ്‌നേഹിക്കുന്ന നാം ബാലാമണിയമ്മയെ ആദരിക്കുകകൂടിചെയ്യണമെന്നാണ്‌' രതി വിഷയത്തില്‍ ഗുരുവില്‍ നിന്നും

Thursday, July 21, 2011

കാപട്യം : ലൈംഗിക കാപട്യം
രതിയും ഭക്തിയും ഒന്നായുരുകി ആനന്ദപീയുഷം ചൊരിയുന്ന വിലോഭനീയ ലൈംഗികസങ്കല്‌പമാണ്‌ ഭാരതീയന്റേത്‌. ഭഗത്തിന്റെ യോനിയുടെ മാതൃകയില്‍ ക്ഷേത്രനിര്‍മ്മിതി പോലും നടക്കുന്ന നാടാണിത്‌. `ലിംഗത്തെയും `യോനി'യെയും ഒന്നുപോല്‍ പവിത്രമായി കാണുന്നതാണു ഭാരതീയന്റെ ആത്മോന്മുഖമായ രതിസങ്കല്‌പം. 75 കോടിയിലധികം ജനങ്ങള്‍ ശിവലിംഗത്തെ ആരാധിക്കുന്ന ഭാരതഭൂവില്‍- അതില്‍ കുറേപ്പേരെങ്കിലും യോനിയില്‍ ഉപസ്ഥിതമായ ലിംഗത്തെയാണ്‌ തങ്ങള്‍ ആരാധിക്കുന്നതെന്ന സത്യം മനസ്സിലാക്കിയിട്ടുണ്ടുതാനും. ഇങ്ങു കേരളത്തിലാകട്ടെ` ഭഗവതി' യാണു ഏറ്റവും വലിയ ദേവി. `കലാകൗമുദി' പോലും വായിക്കാത്ത ഈ സാമാന്യജനത്തെ, കുളിച്ചുകുറിയിട്ട്‌ അമ്പലത്തിലും പള്ളിയിലുമൊക്കെപ്പോകുന്ന ഈ പുരുഷാരത്തെ - ലൈംഗികത പഠിപ്പിക്കുവാന്‍ `ഒരു സെക്‌സ്‌ വര്‍ക്കറു' ടെ ആവശ്യം ഇന്നില്ല. ഒട്ടുംതന്നെ. `വാത്സ്യായനകാമസൂത്രത്തിന്റെയും ഭാരതീയ ലൈംഗികദര്‍ശനത്തിന്റെയും പുനരുജ്ജീവനം ആവശ്യമാണു താനും.
ക്രൂശിന്റെ അന്ത്യനിമിഷങ്ങളില്‍ ക്രിസ്‌തുവിന്റെ മനസ്സില്‍ മഗ്‌ദലനമറിയയുടെ സ്‌മരണയുണര്‍ന്നുവെന്ന കസന്ത്‌സാക്കീസിന്റെ കല്‌പനയെ, ദൈവപുത്രന്‌ ആ അഭിസാരികയോടുള്ള പ്രണയസൂചനയായി ചില ഉത്തരാധുനിക ലൈംഗികോന്മുഖ ബുദ്ധിജീവികള്‍ വ്യാഖ്യാനിച്ചു കണ്ടിട്ടുണ്ട്‌. ക്രിസ്‌തുവിന്‌ മഗ്‌ദലനയോടുണ്ടായിരുന്നത്‌ പ്രണയമല്ല, അരുളും അന്‍പും കൃപയുമാണെന്നേ വിവേകിയായ ഏതൊരു മനുഷ്യനും ചിന്തിക്കാനാകൂ.

Wednesday, July 20, 2011

മഹിളാരത്‌നങ്ങള്‍


ഭാരതത്തിലെ - കേരളത്തിലെയും - ഒരു വരന്‍ ആദ്യരാത്രി അനന്താകാശത്തിലേക്കു വിരല്‍ചൂണ്ടി തന്റെ വധുവിന്‌ ധ്രുവനക്ഷത്രത്തെയാണ്‌ കാട്ടിക്കൊടുക്കുന്നത്‌. ആ ധ്രുവന്‍ അവരെ സംബന്ധിച്ചിടത്തോളം വിശ്വസ്‌തതയുടെ പ്രതീകമാണ്‌. സീത, ദ്രൗപദി, മണ്‌ഡോദരി, താര, അഹല്യ എന്നീ പഞ്ചകന്യകമാരുടെ പാരമ്പര്യമാണ്‌ ഭാരതീയ സ്‌ത്രീത്വത്തിന്റേത്‌. അറിവ്‌ സ്‌ത്രീരൂപമാണെന്നാണ്‌ ഉപനിഷത്ത്‌ പറയുന്നത്‌. അര്‍ദ്ധനാരീശ്വരീ സങ്കല്‌പം പോലെ സമുജ്വമായ ഒരു സ്‌ത്രീ-പുരുഷസങ്കല്‌പവും രാധാ-കൃഷ്‌ണപ്രണയം പോലെ അനശ്വരമായ ഒരനുരാഗസങ്കല്‌പവും ലോകത്ത്‌ മറ്റേതെങ്കിലും സംസ്‌കൃതികളില്‍ കാണുമെന്ന്‌ തോന്നുന്നില്ല. (എന്നാല്‍ ഇവയെക്കുറിച്ചെല്ലാം സംസാരിക്കുന്ന ഒരുവനെ `ആളൊരു ബി.ജെ.പി.യാണ്‌ ', `ബ്രാഹ്മണഭാഷക്കാരനാണ്‌, `അബേദ്‌കര്‍ വിരുദ്ധനാണ്‌. `സംഘ പരിവാറാണ്‌' എന്നൊക്കെപ്പറഞ്ഞ്‌ ഒതുക്കിയിരുത്തുന്നതാണ്‌ നമ്മുടെ ചില ബുദ്ധിജീവികളുടെയും കപടമതേതരത്വവും കപടഭാവുകത്വവും പുലര്‍ത്തുന്ന നമ്മുടെ ചില മാധ്യമങ്ങളുടെയും ഇഷ്‌ടവിനോദം)രാധയുടെ വിജൃംഭിതമായ രതിഭാവവും മീരയുടെ അവികല്‍പ്പിതമായ ഭക്തിഭാവവും ഊടും പാവും നെയ്‌ത ഒരു കസവുപുടവയാണ്‌ ഭാരതീയ സ്‌ത്രീത്വം. ഭാരതീയ സ്‌ത്രീത്വത്തിന്റെ ചിന്മയ നഭസ്സില്‍ ശുഭ്രതാരകങ്ങളായി ഉദിച്ചുയര്‍ന്നു നില്‍ക്കുന്നതോ?
....ഗാര്‍ഗി, മൈത്രേയി, ശീലാവതി, രാധ, മീര, അക്കമഹാദേവി, ഹുഗ്ഗമ്മ, സരോജിനി നായിഡു, കമലാ നെഹ്‌റു, കസ്‌തൂര്‍ബാ ഗാന്ധി, മദര്‍തെരേസ, ഇന്ദിരാഗാന്ധി, സോണിയാഗാന്ധി, മേധാപടേക്കര്‍, വന്ദനാശിവ, എം.എസ്‌ സുബ്ബലക്ഷ്‌മി, (ഒരു ദേവദാസിയുടെ മകളായിരുന്നു!) ബീഗം അക്തര്‍, പത്മാസുബ്രഹ്മണ്യം, കിഷോരീ അമോങ്കര്‍, സുഭാഷിണി അലി, അമൃതാപ്രീതം, ആശാപൂര്‍ണ്ണാദേവി, മഹാശ്വേതാദേവി... ഭാരതീയ സ്‌ത്രീത്വത്തിന്റെ അനശ്വര പ്രതീകങ്ങള്‍ ഇവരൊക്കെയുമാണ്‌. അല്ലാതെ വാസവദത്തയോ, ദേവദത്തയോ, ആമ്രാപാലിയോ അല്ല.
ഇങ്ങു വിന്ധ്യനു കിഴക്കുള്ള ഈ ഇത്തിരി മണ്ണിലാകട്ടെ, ഏതൊരു കൂരിരുട്ടിലും സഹസ്രസൂര്യപ്രഭ ചൊരിഞ്ഞുകൊണ്ട്‌ കുറൂരമ്മ, ഉണ്ണിയാര്‍ച്ച, അറയ്‌ക്കല്‍ ബീവി, കൗമുദി ടീച്ചര്‍, ആര്യാപള്ളം, ഉമാ അന്തര്‍ജ്ജനം (എം.ആര്‍.ബിയുടെ പത്‌നി) മീരാബന്‍, ദേവകി നരിക്കാട്ടിരി, ലളിതാംബികാ അന്തര്‍ജ്ജനം, ലക്ഷ്‌മി എന്‍. മേനോന്‍, ക്യാപ്‌റ്റന്‍ ലക്ഷ്‌മി, അക്കാമ്മാ ചെറിയാന്‍, ഏ.വി. കുട്ടിമാളു അമ്മ, അന്നാചാണ്ടി, (മലയാളിയായ ആദ്യത്തെ വനിതാ ജഡ്‌ജി) റോസമ്മാ പുന്നൂസ്‌, ബാലാമണിയമ്മ, മേരീ റോയി, മിസ്സിസ്സ്‌ കെ.എം.മാത്യൂ, മാതാ അമൃതാനന്ദമയി., സുഗതകുമാരി, മാധവിക്കുട്ടി, അജിത, മന്ദാകിനി നാരായണന്‍, മയിലമ്മ (പ്ലാച്ചിമടയിലെ സമരനായിക), സാറാജോസഫ്‌, ജസ്റ്റിസ്‌ ജാനകിയമ്മ, അല്‍ഫോണ്‍സാമ്മ, പാര്‍വ്വതി അയ്യപ്പന്‍, മാധവി സുകുമാരന്‍, ചന്ദ്രികാ ബാലകൃഷ്‌ണന്‍ (കെ.ബാലകൃഷ്‌ണന്റെ പത്‌നി) എ മിരീച്ച്‌ അന്നകത്രീന(പശ്ചിമകേരളത്തിലെ ഒരു ക്രിസ്‌തീയ മിസ്റ്റിക്ക്‌, `എമിരീച്ച്‌ അന്ന കത്രിനയുടെ ഡയറിയുടെ കര്‍ത്താവ്‌) ഉണ്ണിമേരി (പഴയകാല സെക്‌സ്‌ ബോംബ്‌. ഇന്നു സുവിശേഷക!) പി.ടി.ഉഷ, ഷൈനി വില്‍സണ്‍, കെ.ഒ. ഐഷാബീവി, (മുന്‍ഡപ്യൂട്ടി സ്‌പീക്കര്‍) വിനയ, റാബിയ (വികലാംഗയായ സാക്ഷരതാ പ്രവര്‍ത്തക), ജസ്റ്റിസ്‌ ഫാത്തിമാ ബീവി, നബീസാ ഉമ്മാള്‍ (പ്രഗല്‍ഭയായ അധ്യാപിക, മുന്‍ എം.എല്‍.എ) അമ്മുവേടത്തി (സുരാസുവിന്റെ പത്‌നി) ശ്രീദേവി ചങ്ങമ്പുഴ, നഫീസത്ത്‌ ബീവി (കോണ്‍ഗ്രസ്സ്‌ നേതാവ്‌, സ്വാതന്ത്ര്യസമരസേനാനി) ഖമറുന്നിസാ അന്‍വര്‍ (കേരളാ സാമൂഹിക ക്ഷേമവകുപ്പ്‌ ചെയര്‍മാന്‍) ധ്രുവപ്രാണാമാതാജി, ജാനമ്മാ ഡേവിഡ്‌, മിസ്‌.കുമാരി, റോസി തോമസ്‌, കവിയൂര്‍പൊന്നമ്മ, ആറന്മുള പൊന്നമ്മ, സി.കെ.ജാനു ശ്രീവിദ്യ, ബി. ഹൃദയകുമാരി, ശ്രീമതി ടീച്ചര്‍, സാവിത്രി ലക്ഷ്‌മണന്‍, മാധവി സുകുമാരന്‍, ലീലാമേനോന്‍ (പത്രപ്രവര്‍ത്തക) ബി.സന്ധ്യ ഐ.പി.എസ്‌.. നിലമ്പൂര്‍ ആയിഷ (നാടകനടി) മാധുരി, ഷീല, ഭാവനാരാധാകൃഷ്‌ണന്‍- പി.സുശീലാദേവി (എ.ഐ.ആര്‍. ഫെയിംസ്‌), വിളയില്‍ വത്സല, കെ.പി.എ.സി. സുലോചന, സുകുമാരീ നരേന്ദ്രമേനോന്‍, ഓമനക്കുട്ടി ടീച്ചര്‍, കെ.എസ്‌.ചിത്ര, കെ.പി.എ.സി.ലളിത, ഗീതഹിരണ്യന്‍ (അന്തരിച്ച കഥാകാരി), ഒ.വി.ഉഷ, റോസ്‌ മേരി, വിജയലക്ഷ്‌മി,- അമൃത-വി.എം.ഗിരിജ, കണിമോള്‍, അനിത തമ്പി (കവയിത്രിമാര്‍) സിതാര എസ്‌, അഷിത, ധന്യാരാജ്‌, പ്രിയ എ.എസ്‌., കെ.പി.സുധീര, - രേഖ. കെ. (കഥാകാരികള്‍), മീരാ ജാസ്‌മിന്‍, ജാന്‍സി ജയിംസ്‌ (കേരള സര്‍വ്വകലാശാല വി.സി., നിരൂപക), നവ്യാനായര്‍, ഭാവന, പാര്‍വ്വതി, മഞ്‌ജുവാര്യര്‍, രാജശ്രീ വാര്യര്‍ - രാജേശ്വരീമേനോന്‍, സുജാതാദേവി, പി.ഇ. ഉഷ, ജെ.ദേവിക- ഡോ.കെ. എ ജയശ്രീ (ആക്‌ടിവിസ്റ്റുകള്‍) പാര്‍വ്വതീ ബാവൂല്‍ (മലയാളിയെ വിവാഹം ചെയ്‌ത്‌ തിരുവനന്തപുരത്ത്‌ താമസിക്കുന്ന അനുഗൃഹീതയായ ബംഗാളി ബാവൂല്‍ ഗായിക)..............എന്നിവരും (മനസ്സില്‍ പെട്ടെന്നു തെളിഞ്ഞു വന്ന നാമധേയങ്ങള്‍ കുറിച്ചുവെന്നേയുള്ളു. ഈ ലിസ്റ്റില്‍ പേരു വന്നിട്ടില്ലാത്ത മഹിളാരത്‌നങ്ങളുടെ ആരാധകര്‍ സദയം ക്ഷമിക്കണം!)
കേരളീയ സ്‌ത്രീത്വത്തെ വിണ്ണോളമുയര്‍ത്തുന്നത്‌ മുന്‍ചൊന്നവരെല്ലാമാണ്‌. മറിച്ച്‌ കുറിയേടത്ത്‌ താത്രിയോ, പുത്തരിക്കണ്ടം ജാനകിയോ, നളിനിജമീലയോ, അല്ലെന്ന്‌ മനസ്‌താപത്തോടെയാണെങ്കിലും പറയേണ്ടി വരുന്നു!

Tuesday, July 19, 2011

കലിയുഗവഴികള്‍


13 ലക്ഷം `അശ്ലീല' സൈറ്റുകളുമായി കയറൂന്നവന്റെ മനസ്സും മടിശീലയും ഒന്നുപോല്‍ കാലിയാക്കുവാനായി 24 മണിക്കൂറും വാപിളര്‍ന്നു നില്‍ക്കുന്ന `സൈബര്‍ സെക്‌സ്‌' എന്ന അസുരനൊപ്പം, അതിലുമെത്രയോ ഇരട്ടി, കെണിയിലാക്കപ്പെട്ടവരും `ഒരുമ്പെട്ടിറങ്ങി' യവരുമായ അംഗനമാരും, ലോകജനതയുടെ മാംസചക്ഷുസില്‍ നഖമുനകളാഴ്‌ത്താന്‍ ഒരുങ്ങിനില്‍ക്കുകയാണിന്ന്‌. ``പാപത്തിന്റെ ശമ്പളം മരണ'മാണെന്ന ബൈബിള്‍ വചനം ഒരു പച്ചപ്പരമാര്‍ത്ഥമാണെന്ന്‌ എയ്‌ഡ്‌സ്‌ എന്ന ആഗോളഭീഷണിയിലൂടെ ഇന്നു മനുഷ്യരാശിക്കു ഉത്തമ ബോധ്യം വന്നിരിക്കുകയുമാണ്‌. നമ്മുടെ നാട്ടിലെ ഒരു ലോക്കല്‍ മാമായുടെ റോളാണ്‌ ഇന്ന്‌ സൈബര്‍ലോകത്തെ `സെക്‌സ്‌ പ്രൊവൈഡര്‍മാര്‍(ടലഃ ുൃീ്‌ശറലൃ)െ എന്ന അഭിജാത കൂട്ടിക്കൊടുപ്പു വര്‍ഗ്ഗം ഏറ്റെടുത്തിരിക്കുന്നത്‌. ഇന്റര്‍നെറ്റിലെ സെക്‌സ്‌ സൈറ്റുകളില്‍ ഏതെങ്കിലുമൊന്നില്‍ കയറുക വഴി ഒരിക്കല്‍ ഈ ആഗോള വില്ലന്റെ പിടിയിലെങ്ങാനും അകപ്പെട്ടുപോകുന്ന ഒരു ക്രെഡിറ്റ്‌ കാര്‍ഡുടമയുടെ ബാങ്ക്‌ ബാലന്‍സ്‌

Sunday, July 17, 2011

പൊന്നരിവാളമ്പിളിയില്‌ കണ്ണെറിയുന്നോളേ.......


ഇനി 'വേശ്യാവൃത്തിയെ' ഒരു തൊഴിലായി അംഗീകരിക്കാന്‍ നമുക്കല്‍പ്പം സൗമനസ്യം കാട്ടിനോക്കാം. `വിട്ടുകള, പാവങ്ങള്‌ ജീവിച്ചു പൊയ്‌ക്കോട്ടെ' എന്ന്‌ മലയാളത്തിലെ ഒരു തലമുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഈ ലേഖകനോടു പറഞ്ഞതു പോലെ! 'സെക്‌സ്‌ വര്‍ക്കിനെ' മലയാളിസ്‌ത്രീകള്‍ വ്യാപരിക്കുന്ന പ്രധാനപ്പെട്ട മറ്റു തൊഴിലുകളുമായി നമുക്കൊന്നു താരതമ്യം ചെയ്‌തു നോക്കാം. വൈവിധ്യമാര്‍ന്ന രീതിയില്‍ കൊയ്യാനും (താഴ്‌ത്തിക്കൊയ്യെടീ പെണ്ണാളേ' എന്ന നാടന്‍ പാട്ടോര്‍ക്കുക!) കറ്റമെതിക്കാനും അറിയാവുന്നവരാണു കേരളത്തിലെ വനിതാവൃത്തിയുടെ മാതൃസ്ഥാനം വഹിക്കുന്ന കര്‍ഷകത്തൊഴിലാളി സ്‌ത്രീകള്‍ - പുലയുടെ (പാടത്തിന്റെ) അധിപയായിരുന്നു പുലയി. ഒരു പക്ഷെ തമ്പ്രാക്കളേക്കാള്‍, നന്നായി, അവര്‍ക്കു ഞാറ്റുവേലകള്‍ പോലുമറിയാമായിരുന്നു. തൊണ്ടുതല്ലുന്നവരും കയറു പിരിക്കുന്നവരും അണ്ടിതല്ലുന്നവരും കൊഞ്ചു നുള്ളുന്നവരുമായ പരസഹസ്രം സ്‌ത്രീജനങ്ങള്‍ക്കും തങ്ങളുടെ തൊഴില്‍ നന്നായി അറിയാം. എന്തിന്‌, ഇക്കാലത്തെ ഒരു സെയില്‍സ്‌ ഗേളിനു പോലും!
എന്നാല്‍ ഇക്കാലത്തെ ഒരു `സെക്‌സ്‌ വര്‍ക്കര്‍ക്ക്‌' ലൈംഗികതയെക്കുറിച്ചുള്ള `അഗാധജ്ഞാനം' നമുക്ക്‌ ഇതിനകം മനസ്സിലായിരിക്കുമല്ലോ!

Friday, July 15, 2011

`ബാജി'യും, `ചാനല്‍ പ്രമുഖനും' പിന്നെ സെബാസ്റ്റ്യനും


നളിനിജമീലയുടെ ആത്മകഥ ചൂടപ്പം പോലെ വിറ്റഴിഞ്ഞുകൊണ്ടിരുന്ന നാളുകളിലാണ്‌ പൊഴിയൂരില്‍ രണ്ടുവയസ്സുള്ള ഒരു പെണ്‍കുഞ്ഞ്‌ ലൈംഗിക പീഡനത്തിനിരയായി മൃഗീയമായി കൊലചെയ്യപ്പെട്ടത്‌. കെ.പി.മോഹനന്റെ ചാനലില്‍ത്തന്നെ ദാരുണമായ ആ സംഭവത്തെക്കുറിച്ച്‌ അതിലും `ദാരുണമായ' ഒരു `ദൃശ്യവിരുന്ന്‌' കാണുവാനുള്ള `ഭാഗ്യ'വും മലയാളികള്‍ക്കുണ്ടായി! ശിശുഹത്യയെ `ബൗദ്ധികമായി' പൈങ്കിളിവല്‍ക്കരിച്ച ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലിലെ `ഫയര്‍' പരിപാടിയില്‍ കൊലപാതകിയായ സെബാസ്റ്റ്യന്‍ ഈ ഭൂലോകത്തിലെ ഏറ്റവും `നീചനായ' `പിശാചായി' മുദ്രകുത്തപ്പെട്ടു. കുമാരിമാരെ ലൈംഗിക പീഡനത്തിനിരയാക്കി വിഷം കൊടുത്തു കൊല്ലുന്ന നരാധമന്മാരും, കൂമാരീ പീഡനക്കേസുകളിലെ പ്രതികളായ വി.വി.ഐ.പികളും സ്വച്ഛന്ദം വിഹരിക്കുന്ന കേരളത്തില്‍, സെബാസ്റ്റ്യന്റെ മനോനിലയെങ്കിലും വിശദമാക്കുകയെന്ന സാമാന്യ മര്യാദയെങ്കിലും പ്രസ്‌തുത ചാനല്‍ കാണിക്കേണ്ടതായിരന്നു. രാഷ്‌ട്രീയ-ധനസ്വാധീനത്തിന്റെ ഹുങ്കില്‍ പൂര്‍ണ്ണബോധത്തോടെയാണ്‌ `മുയല്‍ക്കുഞ്ഞുങ്ങളെ കഴുത്തറുത്തു കൊല്ലുന്ന' ലാഘവത്തോടെ, അവര്‍ പെണ്‍കുഞ്ഞുങ്ങളെ കശാപ്പു ചെയ്‌തതെന്നത്‌ സെബാസ്റ്റ്യനെ `ഈദിഅമീനാ'ക്കുന്നവര്‍ ഓര്‍ക്കേണ്ടതാണ്‌.`ശിശുകാമം' (Paedophilia) എന്ന ലൈംഗികവൈകല്യമാണ്‌ സെബാസ്റ്റ്യനെന്ന്‌

Thursday, July 14, 2011

പ്രൊഫ.എം.കൃഷ്‌ണന്‍ നായരും എ.അയ്യപ്പനും മറിയംബീയും പിന്നെ ഞാനും....


പ്രൊഫ.എം.കൃഷ്‌ണന്‍ നായര്‍ മലയാള സാഹിത്യത്തില്‍ ധീരമായ പല ഇടപെടലുകളും അനുബന്ധ പ്രസ്‌താവനകളും നടത്തിയിട്ടുണ്ടെങ്കിലും, അദ്ദേഹം കുറിച്ച ഏറ്റവും ധീരമായ വാക്കുകള്‍ തന്റെ പിതാവ്‌ ഒരു വിടനായിരുന്നുവെന്ന്‌ 'സാഹിത്യവാരഫല'ത്തില്‍ തുറന്നെഴുതിയതാണെന്നാണ്‌ എന്റെ വിശ്വാസം. തന്റെ ബാല്യകാലത്ത്‌ സ്വന്തം പിതാവ്‌ സൃഷ്‌ടിച്ച മുറിപ്പാടുകള്‍ ജീവിത സായാഹ്നത്തിലും അദ്ദേഹത്തെ വേട്ടയാടുന്നതിനാലും സത്യത്തോടുള്ള പ്രതിബദ്ധതയാലുമാകാം അദ്ദേഹം അത്‌ വെളിപ്പെടുത്തിയത്‌. വ്യക്തിയെന്ന നിലയില്‍ മാനഹാനി ക്ഷണിച്ചുവരുത്തുകയല്ലാതെ, തന്റെ സാഹിത്യജീവിതത്തിന്റെ യശസ്സിനും ശ്രേയസ്സിനും അദ്ദേഹത്തിന്റെ ആ പ്രസ്‌താവന പ്രത്യേകിച്ചൊരു സംഭാവന നല്‍കുന്നില്ല. എന്നാല്‍, തന്റെ അമ്മ വേശ്യയായിരുന്നു, താന്‍ സ്വവര്‍ഗ്ഗസംഭോഗിയായിരുന്നു, എന്നൊക്കെ സ്ഥിരമായി ഇന്റര്‍വ്യൂകളില്‍ വിളിച്ചു പറയുന്ന കവികളുടെ എണ്ണം നമ്മുടെ നാട്ടില്‍ കൂടിവരികയാണ്‌! തന്റെ അമ്മ അസന്മാര്‍ഗ്ഗിയായിരുന്നവെന്ന്‌ മാലോകരോട്‌ വിളിച്ചുപറയാന്‍ ഒരു കവിയ്‌ക്ക്‌ അവകാശമുണ്ടെങ്കിലും അതിനെ സദാ ആവര്‍ത്തിക്കുകയും ആദര്‍ശവല്‍ക്കരിക്കുകയും ചെയ്യുന്നത്‌ രാത്രി കിടന്നു മുളളിയശേഷം രാവിലെ മാലോകരോട്‌ അക്കാര്യം വിളിച്ചു പറയുന്നതിനു തുല്യമത്രേ.

Wednesday, July 13, 2011

ഹാജ്യാരും പ്ലാന്ററും `യക്ഷി'യും, (പിന്നെ ഞാനും!)


കോഴിക്കോട്‌ പത്രപ്രവര്‍ത്തകനായിരിക്കെ ഞാന്‍ താമസിച്ച ഹോസ്റ്റലിന്റെ ഉടമ അതിഭയങ്കരനായ ഒരു `കോഴി' യായിരുന്നു! `ഹാജ്യാരെ' ക്കാണുവാനായി അത്യുത്തര കേരളത്തിന്റെ നാനാകോണുകളില്‍ നിന്നും സര്‍പ്പസുന്ദരികളായ `സെക്‌സ്‌ വര്‍ക്കര്‍മാര്‍' ദിവസേനയെന്നോണം എത്തിക്കൊണ്ടിരുന്നു. അമച്വറും പ്രൊഫഷണലുകളുമായ ഇത്രയേറെ `സെക്‌സ്‌ വര്‍ക്കര്‍മാര്‍' സാക്ഷര കേരള ഹൃദയത്തില്‍ ഒളിച്ചിരിപ്പുണ്ടെന്ന്‌ ഞാന്‍ മനസ്സിലാക്കിയത്‌ ആ നാളുകളിലായിരുന്നു! `ഹാജ്യാരുടെ സെക്‌സ്‌ വര്‍ക്കേഴ്‌സിനെ' ഒളിച്ചു നിന്നു കാണുകയായിരുന്നു കോളേജ്‌ കുമാരന്‍മാരടങ്ങുന്ന ഞങ്ങളുടെ ആ ഹോസ്റ്റല്‍ സംഘത്തിന്റെ ഇഷ്‌ടവിനോദം! ഒരിക്കല്‍ ഹാജ്യാരെ സന്ദര്‍ശിച്ച ഒരതിസുന്ദരിയെക്കുറിച്ച്‌ ശിങ്കിടി ദാസനോട്‌ ഞാനാരാഞ്ഞു. `അത്‌ മൂപ്പരുടെ ഒറിജിനല്‍ `ബീടര്‌' തന്നെയാണെ'ന്നായിരുന്നു അയാളുടെ മറുപടി!
എന്റെ ഹോസ്റ്റല്‍ മേറ്റ്‌സായിരുന്ന

Tuesday, July 12, 2011

`സെക്‌സ്‌ വര്‍ക്കില്‍ ' ഒരു ഹരിത വിപ്ലവം!
`സംഘടനാപ്രവര്‍ത്തന' ത്തിനിടയില്‍ പണത്തിനു ഞെരുക്കം അനുഭവപ്പെടുമ്പോള്‍ `സെക്‌സ്‌ വര്‍ക്കിനും' പോകുമെന്ന്‌ നളിനിയേടത്തി പറഞ്ഞിരിക്കുന്നതു വായിച്ചപ്പോള്‍ മറ്റൊരു സംഭവമാണ്‌ എനിക്കോര്‍മ്മ വന്നത്‌.
തിരുവനന്തപുരം നഗരത്തില്‍ പലയിടത്തും 'വശപ്പിശകായി� നില്‍ക്കുന്നതു കണ്ടിട്ടുള്ള ഒരു സ്‌ത്രീയെ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ പത്മതീര്‍ത്ഥക്കുളത്തിനു സമീപം `പച്ചക്കറി വില്‍പ്പനക്കാരിയുടെ ' വേഷത്തില്‍ അടുത്തിടെ ഞാന്‍ കണ്ടു. ഞാനവരുടെ അടുത്തുചെന്നു സന്തോഷത്തോടെ പറഞ്ഞു: `ഏതായാലും നന്നായി. ചേച്ചി പഴയ പരിപാടിയൊക്കെ നിര്‍ത്തിയല്ലോ!'
`അങ്ങനൊന്നുമില്ല. ഇപ്പോഴും ഫ്രീടൈമില്‍ ചില്ലറ ഏര്‍പ്പാടൊക്കെയുണ്ട്‌.' സത്യസന്ധമായ ആ സെക്‌സ്‌ വര്‍ക്കറുടെ മറുമൊഴി!

ഹരിദ്വാരവും, വേശ്യകളും

`ഹരിദ്വാരില്‍ മണികള്‍ മുഴങ്ങുന്നു'വും `വേശ്യകളെ നിങ്ങള്‍ക്കൊരമ്പലവും' ഏതാണ്ട്‌ ഒരേകാലത്ത്‌ വായിച്ചിരുന്നതിനാല്‍ രണ്ടിലെയും വികലമായ ജീവിതദര്‍ശനം എന്നിലെ പൂര്‍വ്വകുമാരനെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. (ആദ്യത്തേത്‌ ലഹരിയേയും രണ്ടാമത്തേത്‌ അസന്മാര്‍ഗ്ഗത്തെയുമാണ്‌ ഗ്ലാമറൈസ്‌ ചെയ്‌തത്‌. `അസ്‌തിത്വ ദുഃഖസാഹിത്യം ' -ആധുനിക സാഹിത്യമല്ല - കേരളീയ യുവതയില്‍ നക്‌സലിസത്തിനു സമാനമായി സൃഷ്‌ടിച്ച സാമൂഹിക വിപത്തിനെക്കുറിച്ച്‌ നമ്മുടെ `അപനിര്‍മ്മാണപടുക്കളാരും

`പച്ചക്കുതിര'യ്‌ക്കു ഭ്രാന്തു പിടിച്ചാല്‍


ഡി.സി.ബുക്‌സിന്റെ `പച്ചക്കുതിര' മാസികയുടെ പത്രാധിപസമിതി അംഗവും എന്റെ ആത്മമിത്രവുമായ ഒരു വ്യക്തിയെ അടുത്തിടെ കണ്ടുമുട്ടിയപ്പോള്‍ `ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ' യിലെ ലൈംഗിക ദര്‍ശനത്തോടുള്ള എന്റെ വിയോജിപ്പ്‌ ഒരല്‌പം ശക്തമായി തന്നെ ഞാനദ്ദേഹത്തെ അറിയിച്ചു. താങ്കള്‍ `ലൈംഗിക തൊഴില്‍ സിദ്ധാന്തങ്ങള്‍' പഠിച്ചിട്ടില്ലാത്തതിനാലാണ്‌ ഇങ്ങനെയൊക്കെ പറയുന്നതെന്നായിരുന്നു എന്റെ വിയോജിപ്പിനോട്‌ അദ്ദേഹം അതിശക്തമായി തിരിച്ചു പ്രതികരിച്ചത്‌. സ്‌നേഹിക്കാനും ഇണചേരാനും എന്തിനാണപ്പാ സിദ്ധാന്തങ്ങള്‍ പഠിക്കുന്നത്‌?! എന്നു ഞാന്‍ മനസ്സിലോര്‍ത്തു. എന്നോടൊപ്പമുണ്ടായിരുന്ന `എന്റെ സെക്‌സ്‌ വര്‍ക്കറെ' (ആരെന്ന്‌ വ്യംഗ്യം) ഞാനദ്ദേഹത്തിന്‌ പരിചയപ്പെടുത്തിയപ്പോള്‍ അസഹിഷ്‌ണുതനായി എന്റെ കൈ പിടിച്ചകറ്റി എന്നില്‍ നിന്നദ്ദേഹം വഴുതിമാറി. ലൈംഗികതൊഴിലാളികള്‍ക്ക്‌ മാനിഫെസ്റ്റോ എഴുതിക്കൊടുത്തവിദ്വാനാണ്‌ താനെന്ന്‌ പിന്നീടൊരു സ്വകാര്യസംഭാഷണത്തില്‍ അദ്ദേഹം തന്നെ എന്നോട്‌ വെളിപ്പെടുത്തുകയുണ്ടായി.
ഈ ഭൂമുഖത്ത്‌ ഏതൊരഭിപ്രായത്തിനും ഇടമുണ്ടെങ്കിലും ഈഭൂഗോളത്തെ തന്നെ താങ്ങി നിര്‍ത്തുന്ന, അതിന്റെ ആധാരം തന്നെയായ, ലൈംഗികത പണം കൊടുത്തു വാങ്ങാന്‍ കിട്ടുമെന്ന മൗഢ്യവും മ്ലേച്ഛവുമായ ദര്‍ശനം ഫാസിസം പോലെ എതിര്‍ക്കപ്പെടേണ്ടതാണ്‌. സനാതന മൂല്യങ്ങളായ സത്യം, ധര്‍മ്മം, സ്‌നേഹം ഇവയ്‌ക്കെതിരായ കുപ്രചരണങ്ങള്‍ ദയാരഹിതമായി ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്‌. പാവം ഗാന്ധിജിയുടെ രാമരാജ്യത്തിലല്ല പാകിസ്ഥാനിലായിരുന്നു ഈ ആത്മകഥ പ്രസിദ്ധീകരിക്കപ്പെട്ടതെങ്കില്‍ ആത്മകഥാകാരിയുടേയും, അവതാരകന്റേയും അവസ്ഥ എന്തായിരിക്കുമെന്ന്‌ ഡോ.പുനത്തില്‍ കുഞ്ഞബ്‌ദുള്ളയെങ്കിലും ആലോചിക്കേണ്ടതാണ്‌.

Monday, July 11, 2011

എന്റീശോയേ, ഒന്നു തെളിച്ചു പറ പെണ്ണേ............!'
തന്റെ ബാങ്കോക്ക്‌ സന്ദര്‍ശനത്തിന്റെയും ചില സഹശയനങ്ങളുടെയും അവിസ്‌മരണീയാനുഭവങ്ങള്‍ `മാഡംജമീല' കെ.പി.മോഹനനുമായി പങ്കുവയ്‌ക്കുന്നുണ്ട്‌! തന്റെ അനുജന്റെ പ്രായമുള്ള ഒരു മുപ്പതുവയസ്സുകാരന്‍ സംഭോഗാനന്തരം മൂര്‍ദ്ധാവില്‍ തനിക്കൊരു അമൃതചുംബനമേകിയതാണ്‌ അതിലൊന്ന്‌. എടുത്തുപറയേണ്ട മറ്റൊന്ന്‌ ബാങ്കോക്കിലെ `സെക്‌സ്‌ ഷോയില്‍' ഒരു വിദേശ�സെക്‌സ്‌ വര്‍ക്കര്‍' യോനിയില്‍ സൂചികയറ്റുന്ന അപൂര്‍വ്വ ദൃശ്യത്തിനു സാക്ഷ്യം വഹിച്ചതും! `മാഡം' കഥ പറയുമ്പോള്‍ കെ.പി.മോഹനന്റെ മുഖതാരില്‍ തെളിഞ്ഞു നിന്ന ഉദ്വേഗം കണ്ടപ്പോള്‍ എനിക്കോര്‍മ്മ വന്നത്‌ പണ്ടൊരു പെണ്ണാള്‍ തന്റെ `അനാശാസ്യത്തെ' ക്കുറിച്ച്‌ പള്ളീലച്ചനോട്‌ കുമ്പസരിക്കാന്‍ പോയ കഥയാണ്‌ (ആ കഥ മലയാളികളായ മലയാളികള്‍ക്കൊക്കെയും സുപരിചിതമായതിനാല്‍ ഇവിടെ എടുത്തെഴുതുന്നില്ല!)

സ്‌നേഹവും ഒരു സിദ്ധാന്തമോ?

ഡി.സി ബുക്‌സിലെ ഒരു മുതിര്‍ന്ന കൗണ്ടര്‍ സ്റ്റാഫിനോട്‌, നമ്മുടെ നളിനിയേടത്തിയെ ഒന്നു `കൈകാര്യം ചെയ്യട്ടേ' എന്ന്‌ ഞാന്‍ ചോദിച്ചപ്പോള്‍ `കൈകാര്യം ചെയ്യുന്നതിനൊന്നും കുഴപ്പമില്ല' `.........സും' `.............' യും പിടിപെടാതെ നോക്കണം,'' എന്നാണ്‌. അദ്ദേഹം പ്രതികരിച്ചത്‌.